Connect with us

Covid19

കോഴിക്കോട്ട് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19; സംസ്ഥാനത്ത് ഇന്ന് മാത്രം സ്ഥീരീകരിച്ചത് 30 പേര്‍ക്ക്

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി. വൈകീട്ട് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് വൈകീട്ട് സ്ഥിരീകരിച്ചത്.

രണ്ട് കേസുകള്‍ കൂടി പോസിറ്റീവ് ആയരോടെ കോഴിക്കോട്ട് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇത് കൂടാതെ കോവിഡ് 19 സ്ഥിതീകരിച്ച കാസര്‍കോട് സ്വദേശിയായ ഒരാള്‍കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.

പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ സഞ്ചാര പാത

കോവിഡ് 19 സ്ഥിതീകരിച്ച മൂന്നാമത്തെ വ്യക്തി മാര്‍ച്ച് 17 ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 6E: 89 വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10.15ന് എത്തിച്ചേരുകയും 11 മണിക്ക് വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോവുകയും ചെയ്തു. വീട്ടില്‍ ഐസോലേഷനില്‍ തന്നെ കഴിയുകയായിരുന്നു. അന്നേ ദിവസം (മാര്‍ച്ച് 17ന് ) രാത്രി 8 നും 8.30 നും ഇടയില്‍ സ്വന്തം വാഹനത്തില്‍ നാദാപുരം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ചികിത്സ തേടി. അവിടെനിന്ന് ഡോക്ടര്‍ പരിശോധിച്ച് മരുന്ന് നല്‍കിയതിനു ശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശപ്രകാരം രോഗി പതിനേഴാം തീയതി മുതല്‍ 21 തീയതി വരെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 21.03.2020 ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.

കോവിഡ് 19 സ്ഥിതീകരിച്ച നാലാമത്തെ വ്യക്തി മാര്‍ച്ച് 20നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (AI 906) ദുബായില്‍ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 4.30ന് എത്തിച്ചേരുകയും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തുകയും ചെയ്തു. രാവിലെ 5.30 മുതല്‍ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടില്‍ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയില്‍ എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്നു. രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം മെയില്‍ (12601) ട്രെയിനിന്റെ B3 കോച്ചില്‍ യാത്ര ചെയ്ത് 21.03.2020ന് രാവിലെ 7.35ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ നാലില്‍ എത്തി. റെയില്‍വേ സ്റ്റേഷനിലെ കൊറോണ ഹെല്‍പ് ഡെസ്‌കിലെ പരിശോധനയ്ക്കു ശേഷം 108 ആംബുലന്‍സില്‍ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് 19 സ്ഥിതീകരിച്ച കാസര്‍കോട് സ്വദേശി മാര്‍ച്ച് 19 ന് എയര്‍ ഇന്ത്യ അക 938 വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 8.30 ന് എത്തി.
വിമാനത്താവളത്തിലെ നിന്നും 9.30 ന് 108 ആംബുലന്‍സ് സര്‍വീസില്‍ നേരിട്ട് കോഴിക്കോട് മെഡിക്കല്‍കോളേജ് ട്രിയാജ് 3 ല്‍ 11 ന് എത്തിക്കുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.

ജില്ലയിലെ കോവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ ഇനി വരുന്ന ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. കൊറോണയെ പിടിച്ചുകെട്ടാന്‍ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സാധിക്കൂ.. ഓര്‍ക്കുക.. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി മാറും.. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ വളരെ കര്‍ശനമായും പാലിക്കേണ്ടതുണ്ട്.

Latest