Connect with us

Uae

സർഗ്ഗ പെരുമഴ തീർത്ത് യു എ ഇ ദേശീയ സാഹിത്യോത്സവ്: ദുബായ് നോർത്ത് ജേതാക്കൾ

Published

|

Last Updated

യു എ ഇ നാഷണൽ സാഹിത്യോത്സവിന് സമാപനംകുറിച്ച് നടന്ന സാംസ്‌കാരിക സംഗമം ഫുജൈറ സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ ചെയർമാൻ ഖാലിദ് അൽ ളൻഹാനി ഉൽഘാടനം ചെയ്യുന്നു.

ഫുജൈറ (മീഡിയ പാർക്ക്) | പത്തേമാരികൾ പ്രവാസ സ്വപ്നങ്ങളെ തീരമണിയിച്ച മണ്ണിൽ പുതുതലമുറ സർഗ്ഗ സമൃദ്ധിയുടെ സൗകുമാര്യത തീർത്ത ഒരു ദിനം സമ്മാനിച്ച് ആർ എസ് സി പതിനൊന്നാമത് യുഎഇ ദേശീയ സാഹിത്യോത്സവിന് ഫുജൈറയിൽ പരിസമാപ്തി. ദുബായ് നോർത്ത് സെൻട്രൽ 346 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. 292 പോയിന്റോടെ ഷാർജ രണ്ടാം സ്ഥാനവും 264 പോയിന്റ് നേടി ദുബായ് സൗത്ത് മൂന്നാമതുമെത്തി. വിജയികളെ ആർ എസ് സി യുഎഇ നാഷനൽ ചെയർമാൻ അബ്ദുൽ ഹമീദ് സഖാഫി പുല്ലാര പ്രഖ്യാപിച്ചു.

കെ എം സി സി ദേശീയ പ്രസിഡന്റ് പുത്തൂർ റഹ്മാൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. ജൂനിയർ വിഭാഗത്തിന്റെ മദ്ഹ് ഗാന മത്സരത്തോടെ പ്രധാന വേദിയുണർന്നു. ഒമ്പത് വേദികളിലായി 1221 മത്സരാർഥികൾ മാറ്റുരച്ച കലാവിരുന്ന് കലാസ്വാദകരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും നിറസാന്നിധ്യം കൊണ്ട് പ്രൗഢമായി.
വെള്ളിയാഴ്ച്ച പുലരിയോടെ ഇമാറാത്തിന്റെ ഏഴ് എമിറേറ്റ്സുകളിൽ നിന്നും കലാസ്വാദകരുടെ ഒഴുക്കായിരുന്നു ഫുജൈറ മീഡിയ പാർക്കിലേക്ക്.

പ്രധാനവേദിയിൽ ഉച്ചയോടെ നിറഞ്ഞു കവിഞ്ഞ കലാസ്നേഹികൾ ആവേശകരമായ ഖവാലി, മാപ്പിളപ്പാട്ട്, മദ്ഹ്, സംഘഗാന മത്സരങ്ങളിൽ പ്രതിഭകൾക്കൊപ്പം സദസ്സിൽ നിന്ന് ഏറ്റുപാടുന്നത് കൗതുമുള്ള കാഴ്ചയായി.

സാഹിത്യോത്സവിന്റെ സമാപനം കുറിച്ച് നടന്ന സാംസ്‌കാരിക സംഗമം ഫുജൈറ സോഷ്യൽ&കൾച്ചറൽ അസോസിയേഷൻ ചെയർമാൻ ഖാലിദ് അൽ ളൻഹാനി ഉത്‌ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സി എം എ കബീർ മാസ്റ്റർ അധ്യക്ഷനായി.

ദേശീയ സാഹിത്യോത്സവിൽ ഷാർജ സെൻട്രലിൽ നിന്നുള്ള താജുദ്ദീൻ ആറളം കലാപ്രതിഭയായി. സർഗ്ഗ പ്രതിഭ: സഫ്‌വാൻ ചെറൂത്ത് (അൽ ഐൻ), സർഗ്ഗ പ്രതിഭ (വനിത വിഭാഗം): ജാസ്മിൻ (അബുദാബി ഈസ്റ്റ്).

സമാപന സമ്മേളനത്തിൽ സജി ചെറിയാൻ, കാസിം ഇരിക്കൂർ, വിനോദ് നമ്പ്യാർ, സാജിദ അൻവർ, നെല്ലറ ശംസുദ്ധീൻ, മുഹമ്മദ്‌ ആരിഫ്‌ ഖുറേഷി, മുബാറക് കോക്കൂർ,
കെ സി അബൂബക്കർ, ഉസ്മാൻ സഖാഫി തിരുവത്ര, മഹ്മൂദ്‌ ഹാജി, അശ്‌റഫ്‌ മന്ന, ഹുസൈൻ ഹാജി പയ്യോളി, സാബിത്, അലി അസ്‌കർ അസ്ഹരി, ലത്തീഫ് ഹാജി മാട്ടൂൽ, അഷ്‌റഫ്‌ പാലക്കോട്, ഹകീം അണ്ടത്തോട്, അബൂബക്കർ അസ്‌ഹരി, ശമീം തിരൂർ,സകരിയ ഇർഫാനി, ഹമീദ്‌ സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. മുഹമ്മദ്‌ പല്ലാർ സ്വാഗതം പറഞ്ഞു.

Latest