International
ഉക്രൈന്‍ സമാധാന ചര്‍ച്ച റദ്ദാക്കി
കീവ്: ഉക്രൈന്‍ സര്‍ക്കാറും റഷ്യന്‍ അനുകൂല വിമതരും തമ്മിലുള്ള സുപ്രധാന ചര്‍ച്ച റദ്ദാക്കി. ബെലാറസിന്റെ തലസ്ഥാനമായ മിന്‍സികില്‍ ബുധനാഴ്ച ആരംഭിച്ച ചര്‍ച്ചയാണ് നിര്‍ത്തിവെച്ചത്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ല.
4,700 പേരുടെ മരണത്തിനിടയാക്കിയ കിഴക്കന്‍ ഉക്രെയിനിലെ സംഘര്‍ഷത്തിന് അന്ത്യം കാണുന്നതിന് വേണ്ടിയാണ് ഉക്രൈന്‍ സര്‍ക്കാറും റഷ്യന്‍ അനുകൂല വിമതരും തമ്മില്‍ ചര്‍ച്ച ആരംഭിച്ചിരുന്നത്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ സെപ്തംബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും സമാധാന കരാറിനുള്ള കരട് തയ്യാറാക്കുകയും ചെയ്തിരുന്നു. റഷ്യ, ഉക്രൈന്‍ , വിമത പ്രതിനിധികള്‍ക്ക് പുറമെ ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോ ഓപ്പറേഷന്‍ ഇന്‍ യൂറോപ്പ് സംഘടനാ ഭാരവാഹികളെയും ചര്‍ച്ചയില്‍ പങ്കാളികളാക്കിയിരുന്നു. തടവുകാരുടെ കൈമാറ്റം, വിമത മേഖലകളിലേര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിക്കല്‍ തുടങ്ങി സുപ്രധാന കാര്യങ്ങളില്‍ ഇന്നലെത്തെ ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് കരുതിയിരുന്നു. ഇതിനിടെയാണ് ചര്‍ച്ച റദ്ദാക്കിക്കൊണ്ടുള്ള തീരുമാനമുണ്ടായത്. ബുധനാഴ്ച സൈനികരുടെ പിന്മാറ്റം, സഹായം തുടങ്ങിയ കാര്യങ്ങളിലായിരുന്നു ചര്‍ച്ച. നാറ്റോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉക്രൈന്‍ പാര്‍ലിമെന്റ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. എന്നാല്‍ റഷ്യ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. തങ്ങളുമായി ഏറ്റുമുട്ടാന്‍ നാറ്റോ ഉക്രൈനെ മുന്നില്‍ നിര്‍ത്തുകയാണെന്ന് റഷ്യന്‍ പ്രതിരോധ സഹമന്ത്രി അനാതൊലി ആന്റനോവ് ആരോപിച്ചിരുന്നു. കിഴക്കന്‍ ഉക്രെയിനില്‍ ഏപ്രിലില്‍ സംഘര്‍ഷം ആരംഭിച്ച ശേഷം ഇതുവരെയായി 4,707 പേരാണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ അഞ്ചിന് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ച ശേഷം മാത്രം 1,357 പേരാണ് കൊല്ലപ്പെട്ടത്.