Connect with us

National

വനിതാ സംവരണ ബില്‍: മോദി ജാലവിദ്യക്കാരന്‍; ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ബാലാക്കോട്ടിന്റെയും സിന്ദൂറിന്റെയും ജാലവിദ്യക്കാരനാണ് മോദി. മോദിയുടെ കണ്‍കെട്ട് വിദ്യകളാണ് ഇപ്പോള്‍ ഫലിക്കാതെ വരുന്നത്. 2023ല്‍ പാസ്സാക്കിയതാണ് വനിതാ സംവരണ ബില്‍. ഇത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രംഗം മാറ്റാനുള്ള ബില്‍ ആണ്.

Published

|

Last Updated

ന്യൂഡല്‍ഹി | വനിതാ സംവരണ-മണ്ഡല പുനര്‍നിര്‍ണയ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോക്‌സഭയില്‍ നടക്കുന്നതിനിടെ, പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. മോദി ജാലവിദ്യക്കാരനാണെന്ന് രാഹുല്‍ പറഞ്ഞു. ബാലാക്കോട്ടിന്റെയും സിന്ദൂറിന്റെയും ജാലവിദ്യക്കാരനാണ് മോദി. മോദിയുടെ കണ്‍കെട്ട് വിദ്യകളാണ് ഇപ്പോള്‍ ഫലിക്കാതെ വരുന്നത്.

ഇത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രംഗം മാറ്റാനുള്ള ബില്‍ ആണ്. 2023ല്‍ പാസ്സാക്കിയതാണ് വനിതാ സംവരണ ബില്ലെന്നും രാഹുല്‍ പറഞ്ഞു. പിന്നാക്ക, ദളിത്, ന്യൂനപക്ഷങ്ങളോടുള്ള ക്രൂരമായ സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പിന്നാക്കക്കാരെ മറികടന്ന് അധികാരം കവര്‍ന്നെടുക്കാനുള്ള നീക്കമാണിത്. ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാന്‍ നോക്കുകയാണ്. ഇരുട്ടില്‍ സത്യം തിരയാന്‍ കണ്ണുകള്‍ വേണം. ഈ ബില്ല് പാസ്സാക്കാന്‍ കഴിയില്ലെന്ന് ബി ജെ പിക്ക് അറിയാം.

രാഹുലിന്റെ പരാമര്‍ശങ്ങളെ ‘അണ്‍പാര്‍ലിമെന്ററി’യെന്ന് പറഞ്ഞ് സ്പീക്കര്‍ വിലക്കി. പാര്‍ലിമെന്ററി മര്യാദക്ക് ചേരാത്ത വാക്കുകളാണ് രാഹുലിന്റേതെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ ജാലവിദ്യക്കാരനെന്ന് വിളിച്ചതിലൂടെ രാഹുല്‍ ഗാന്ധി ജനങ്ങളെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. തനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ് രാഹുല്‍ സഭ വിട്ടതിലും ഭരണപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചു. പറഞ്ഞുകഴിഞ്ഞാല്‍ മറുപടി കേള്‍ക്കാന്‍ ഇരിക്കണമെന്ന് ബി ജെ പി അംഗങ്ങള്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest