Travelogue
കാസ്പിയന്‍ തീരത്തെ കാഴ്ചകള്‍
നിശാസഞ്ചാരികളായി ഞങ്ങളെത്തുമ്പോൾ, ബഹുനിലക്കെട്ടിടങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കുന്ന വലിയ ഷാൻലിയറുകൾ പ്രസരിപ്പിക്കുന്ന പ്രകാശധോരണിയിൽ കുളിച്ചുനിൽക്കുകയാണ് നിസാമി സ്ട്രീറ്റ്.

ഏപ്രിലിൽ, വസന്തകാലം വിടപറയും മുമ്പാണ് അസർബെയ്ജാനിൽ എത്തിയത്. പേർഷ്യൻ ഗൾഫ് മുറിച്ചുകടന്ന് ഇറാന് മുകളിലൂടെ പറന്നശേഷം കാസ്പിയൻ കടലിനോടു തൊട്ടുകിടക്കുന്ന ബാക്കുവിൽ ലാൻഡ് ചെയ്യുമ്പോൾ വൈകിട്ട് നാല് മണി. മെഴ്‌സിഡസ് വിയാനോയുമായി അലി ഇസ്മയിലോവ് എയർപോർട്ടിൽ കാത്തുനിൽപ്പുണ്ടായിരുന്നു. ഒരാഴ്ചക്കാലത്തെ അസർബെയ്ജാൻ യാത്രയിൽ അലിയാണ് കൂട്ട്; ഡ്രൈവറും ഗൈഡുമായി. ഹൈദർ അലിയേവ് ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് 23 കിലോമീറ്റർ അകലെ സുലൈമാൻ റാഗിമോവ് സ്ട്രീറ്റിലുള്ള സെൻട്രൽ പാർക്ക് ഹോട്ടലിലെത്തിച്ച് അലി മടങ്ങി. പ്രസിദ്ധമായ നിസാമി സ്ട്രീറ്റിലേക്ക് 15 മിനുട്ട് നടത്തമേയുള്ളൂ, ഇവിടുന്ന്.
ലോകത്തെവിടെയുള്ള നഗരത്തിൽ നാമെത്തിപ്പെട്ടാലും അവിടെയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഒരു തെരുവെങ്കിലും ഉണ്ടാകും. വെറുതേ ചുറ്റുപാടുകളിലേക്ക് നോക്കിയിരിക്കാൻ, പ്രിയപ്പെട്ടവരെ ചേർത്തുപിടിച്ച് അലസമായി ഒഴുകിനടക്കാൻ, ഇഷ്ടവിഭവങ്ങൾ രുചിക്കാൻ, അന്നാട്ടിലെ സവിശേഷമായ എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ വാങ്ങാൻ ഷിംലയിലെ മോൾ സ്ട്രീറ്റ്, ഹാനോയിലെ ഓൾഡ് സ്‌ക്വയർ, താഷ്‌കന്റിലെ ബ്രോഡ് വേ,ലണ്ടനിലെ ട്രെഫാൾഗർ സ്‌ക്വയർ, ഹെൽസിങ്കിയിലെ സിറ്റിസൺ സ്‌ക്വയർ എന്നിവയെപ്പോലെ. പല ഭൂഖണ്ഡങ്ങളിലെ, പല നാടുകളിൽനിന്നുള്ള മനുഷ്യർ അവിടെ സംഗമിക്കുന്നു.
ശ്രോതാക്കളില്ലെങ്കിലും അവർ പാടുന്നു, സംഗീതോപകരണങ്ങൾ വായിക്കുന്നു. പ്രേക്ഷകരില്ലെങ്കിലും അവർ നൃത്തമാടുകയും ചിത്രം വരയ്ക്കുകയും പലതരം കളികളിൽ വ്യാപൃതരാവുകയും ചെയ്യുന്നു, കുട്ടികളെന്നോ യുവജനങ്ങളെന്നോ പ്രായമുള്ളവരെന്നോ ഉള്ള വ്യത്യാസമില്ലാതെ. ഭാഷയോ ദേശമോ ലിംഗമോ വർണമോ ഗോത്രമോ അവരെ വേർതിരിക്കുന്നില്ല. വെഹിക്കിൾ ഫ്രീയായ ഇതുപോലുള്ള തെരുവുകൾ ഗ്ലോബൽ വില്ലേജുകളായി മാറുന്നത് ആവേശകരമായ അനുഭവമാണ്.
അസർബെയ്ജാനിലെത്തുന്ന സഞ്ചാരികൾ തലസ്ഥാന നഗരിയായ ബാക്കുവിലെ നിസാമി സ്ട്രീറ്റിലെ നിശാജീവിതം അനുഭവിച്ചറിയേണ്ടതു തന്നെയാണ്. മൂന്നര കിലോമീറ്റർ നീളമുണ്ട് ഈ തെരുവിന്. ഫൗണ്ടൻ സ്‌ക്വയറിൽനിന്ന് തുടങ്ങി റാശിദ് ബെഹ്ബുദോവ് തെരുവിൽ അവസാനിക്കുന്നു.പേരുകേട്ട റഷ്യൻ – അസർബൈജാനി പാട്ടുകാരനാണ് റാശിദ്. ആ നാടിന്റെ സുവർണ ശബ്ദം. റഷ്യൻ, അസറി, ആർമേനിയൻ, ജോർജിയൻ തുടങ്ങി പല ഭാഷകളിൽ അദ്ദേഹം പോപ്പ്, ക്ലാസിക്കൽ, ലിറിക്കൽ ഗാനങ്ങളാലപിച്ചു. ഇന്ത്യ ഉൾപ്പെടെ പല നാടുകൾ ചുറ്റിസഞ്ചരിച്ചു. ജർമനി, നോർവേ, നെതർലൻഡ്‌സ്, ആസ്ത്രേലിയ എന്നീ നാടുകളുടെയും യൂറോപ്യൻ യൂനിയന്റെയും നയതന്ത്ര കാര്യാലയങ്ങൾ നിസാമി സ്ട്രീറ്റിലാണ്. തെരുവിന്റെ തെക്കും വടക്കുമായി “സാഹിൽ’, “മെയ് 28′ എന്നീ പേരുകളിലുള്ള രണ്ട് മെട്രോ സ്റ്റേഷനുകളുള്ളത് യാത്ര സുഗമമാക്കുന്നു. അസറി ഭാഷയിൽ “സാഹിൽ’ എന്നാൽ തീരം. കാസ്പിയൻ തീരത്തിനടുത്താണ് ഈ മെട്രോ സ്റ്റേഷൻ.
നിശാസഞ്ചാരികളായി ഞങ്ങളെത്തുമ്പോൾ, ബഹുനിലക്കെട്ടിടങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കുന്ന വലിയ ഷാൻലിയറുകൾ പ്രസരിപ്പിക്കുന്ന പ്രകാശധോരണിയിൽ കുളിച്ചുനിൽക്കുകയാണ് നിസാമി സ്ട്രീറ്റ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുപ്രസിദ്ധ പേർഷ്യൻ കവി നിസാമി ഗാഞ്ജവിയുടെ പേരിൽ അറിയപ്പെടുന്ന ഈ തെരുവ് കാൽനടയാത്രക്കാർക്ക് സ്വൈരവിഹാരം സാധ്യമായ ഒരിടമാണ്. ഇവിടെ ഭക്ഷണരുചികളും സംഗീതവും പ്രാദേശിക സംസ്‌കൃതിയും വൈവിധ്യമുള്ള വസ്തുക്കൾ വിൽപ്പന നടത്തുന്ന വാണിഭശാലകളും ഉല്ലാസകേന്ദ്രങ്ങളും ഒരൊറ്റ വേദിയിൽ സംഗമിക്കുന്നയിടം ബാക്കുവിലുണ്ടെങ്കിൽ അത് നിസാമി സ്ട്രീറ്റിലാണ്. പേർഷ്യൻ സാഹിത്യത്തിലെ ഏറ്റവും പേരുകേട്ട കാൽപ്പനിക കവിയാണ് നിസാമി ഗാഞ്ജവി. പേർഷ്യൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ട, ഇപ്പോൾ പടിഞ്ഞാറൻ അസർബെയ്ജാനിലുള്ള, ഗഞ്ജയിലാണ് 1141ൽ നിസാമിയുടെ ജനനം. ലൈലയുടെയും മജ്‌നുവിന്റെയും പ്രണയകഥ ലോകത്തിനു സമ്മാനിച്ച മഹാകവിയാണ് നിസാമി.
പ്രാസനിബദ്ധമായ യുഗ്മങ്ങളിലൂടെ മനോഹരമായ കാവ്യശകലങ്ങൾ തീർത്ത നിസാമിയുടെ പെന്റലോജിയിൽ (പഞ്ചകാവ്യ സമാഹാരം) മുപ്പതിനായിരം മസ്‌നവികളുണ്ട്. അവയിൽ മൂന്നാമത്തേതാണ് ലൈലയുടെയും മജ്നുവിന്റെയും കഥ.നിസാമി തെരുവിൽ അസർബൈജാനിലെ കവിയും മനുഷ്യസ്‌നേഹിയുമായിരുന്ന ഖുർഷിദ്ബാനു നതവാന്റെ സ്മാരകമുണ്ട്. അസറിയിലും പേർഷ്യനിലും മനോഹരമായ ഗസലുകൾ രചിച്ച നതവാന്റെ കവിതകൾ പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിലെ അസർബെയ്ജാനി കവികളുടെ സർഗവ്യാപാരങ്ങളെ വലിയ തോതിൽ സ്വാധീനിച്ചു. സ്വാതന്ത്ര്യാഭിലാഷം തുടിക്കുന്ന അവരുടെ കവിതകൾ അന്നാട്ടിലെ വനിതകൾക്ക് ഇന്നും പ്രചോദനമേകുന്നു. തെരുവോരത്തുള്ള മരച്ചുവട്ടിൽ കസാലയിലിട്ടിരിക്കുന്ന യുവാവ് സാക്‌സഫോൺ വായിക്കുന്നു. സമീപത്തെ മന്ദിരത്തിന്റെ ചുവരുകളിൽ കവികളുടെയും കലാപ്രതിഭകളുടെയും ചിത്രങ്ങൾ. നിസാമിയുടെ ബന്ധുവും സമകാലികനുമായിരുന്ന ഖ്വിവാമി മുത്തരേരിസിയുടെയും ഇറാനിയൻ കവി സെയ്ബ് തെബ്രീസിയുടെയും ഛായാചിത്രങ്ങൾ ഫ്രയിം ചെയ്തുവെച്ചിട്ടുണ്ട്.
നിസാമി തെരുവിൽ അനിയന്ത്രിതമായ തിരക്കില്ല. യാത്രികർക്ക് രുചിവൈവിദ്ധ്യങ്ങളേകുന്ന ഒട്ടേറെ റസ്റ്റോറന്റുകളും ഫുഡ് കോർട്ടുകളും ഇവിടെയുണ്ട്. ഞങ്ങൾ “ഡോൾമ’യിലേക്ക് നടന്നു. തെരുവിന്റെ നിരപ്പിൽനിന്ന് താഴേക്ക് കോണിയിറങ്ങി എത്തുന്നത്, നമുക്ക് ചിരപരിചിതമല്ലാത്ത ഒരു റസ്റ്റോറന്റ് അന്തരീക്ഷത്തിലേക്കാണ്. ഒരു കേവിനകത്ത് ചെെന്നത്തിയ പോലെ. ഡോൾമയുടെ മെനുകാർഡ് ഒരു കല്യാണ ആൽബത്തിന്റെ ചെറുപതിപ്പാണ്.ദീപാലംകൃതമായ നീണ്ട ഇടനാഴിയുടെ ഇടതുവശത്തായി പല മുറികൾ. ഓരോയിടത്തും ഇരുപതിലേറെപ്പേർക്ക് ഇരിക്കാം. നല്ല തിരക്കുണ്ട്. സീറ്റുകിട്ടാൻ കാത്തുനിൽക്കണം. സ്വർണ നിറവും കറുപ്പും കലർന്ന യൂനിഫോം ധരിച്ച പരിചാരകർ. ഇടനാഴിയുടെ ഓരത്ത് മൂന്ന്് പേർ സംഗീതോപകരണങ്ങൾ വായിച്ചിരിക്കുന്നു. വിവിധ രാജ്യക്കാർ അവിടെ ഒത്തുചേർന്നിരിക്കുന്നു. ചിക്കൻ കബാബും ഷാ പിലാഫുമാണ് ഓർഡർ ചെയ്തത്.
പലയിനം ഡ്രൈഫ്രൂട്ടുകൾ ചേർത്തുണ്ടാക്കുന്ന രുചിയേറിയ റൈസ്, ഒരു കേക്കിനുള്ളിലെന്നപോലെ ഒളിപ്പിച്ചാണ് വിളമ്പുന്നത്. അതിനുചുറ്റും ചിക്കൻ കബാബ് നിരത്തിവെച്ചിട്ടുണ്ട്. ആ കേക്കിനു മുകളിലുള്ള ചെറു ചിരാതിൽ നിന്ന് തീനാളങ്ങളുയരുന്നു. വിഭവങ്ങൾ മേശപ്പുറത്തുവെച്ച വിളമ്പുകാരൻ ചിരാതെടുത്തു മാറ്റി, ഒരു കത്തി ഉപയോഗിച്ച് ആ കേക്ക് നാലായി മുറിച്ചശേഷം പിൻവാങ്ങി. ഹൃദ്യവും രുചികരവുമായ ചിക്കൻ കബാബും ഷാ പിലാഫും രുചിച്ചു തുടങ്ങി. എട്ട് പേർ കിണഞ്ഞുശ്രമിച്ചിട്ടും കബാബിന്റെ ചെറിയൊരു ഭാഗം ബാക്കിയായി.
170 മനാത്താണ് ഈ വിഭവത്തിന്റെ വില. നികുതിയും ടിപ്പുമടക്കം 200 മനാത്ത്. അസർബൈജാനിലെ ആദ്യരാത്രിയിലെ ആദ്യത്തെ അസറി വിഭവം കസറി. നമ്മുടെ രൂപയുമായി അസറി മനാത്തിനുള്ള വിനിമയ മൂല്യത്തേക്കാൾ വലുതായിരുന്നു രുചിയനുഭവങ്ങൾ. അസറികൾ നേരിട്ട അധിനിവേശങ്ങളുടെ സ്വാധീനം അവരുടെ ഭക്ഷണരീതികളിലും പ്രതിഫലിക്കുന്നുണ്ട് തുർക്കി, റഷ്യൻ, പേർഷ്യൻ രുചിക്കൂട്ടുകളുടെ മിശ്രണം അവയിൽ കാണാം. ധാന്യങ്ങൾക്കൊപ്പം പ്രധാനമായും അരി, മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ സമൃദ്ധിയാണ് അവരുടെ ഭക്ഷണത്തിന്റെ പ്രത്യേകത. ആടും മാടും കോഴിയുമാണ് ഇറച്ചിയിൽ പ്രധാനമായും അസറികൾ ഇഷ്ടപ്പെടുന്നത്.
പരമ്പരാഗതമായ പാചകരീതികൾ കാലത്തിനനുസരിച്ച് ആധുനികവത്കരിക്കാൻ അവർ മടിക്കുന്നില്ല. ചിക്കൻ കബാബിനൊപ്പം ഞങ്ങൾ കഴിച്ച ഷാ പിലാഫ് നമ്മുടെ പുലാവിന്റെ വകഭേദം തന്നെയാണ്.പിലാഫിൽ മാംസത്തിന്റെയും പച്ചക്കറികളുടെയും പഴങ്ങളുടെയും ഡ്രൈഫ്രൂട്ട്‌സിന്റെയും അളവും വൈവിധ്യവും കൂടുതലാണ്.ആട്ടിറച്ചിയിൽ ഉരുളക്കിഴങ്ങും ആപ്പിളും കുരുമുളകും ചേർത്ത് ചോറിനൊപ്പം മുന്തിരിയിലയിൽ സ്റ്റഫ് ചെയ്‌തെടുക്കുന്ന ഒരു വിഭവമാണ് ദോൽമ. മൺപാത്രത്തിൽ വിളമ്പുന്ന സൂപ്പാണ് പിറ്റി. ആട്ടിറച്ചിക്കൊപ്പം പയറും കട്ടത്തൈരും ചേർത്താണ് ഇതുണ്ടാക്കുന്നത്. പഴച്ചാറിനു അവർ ഷെർബൊത് എന്നുവിളിക്കുന്നു. നമ്മുടെ സർബത്ത് തന്നെയാകാം ഇത്. വേനൽക്കാലത്ത് അവർ ഉപയോഗിക്കുന്ന പ്രത്യേക പാനീയമാണ് ക്വാസ്.പുളിപ്പിച്ച റൊട്ടി ദ്രാവകരൂപത്തിൽ തണുപ്പിച്ച് ഉപയോഗിക്കുന്നു.