From the print
ട്രംപ്, നെതന്യാഹു, ഗ്രോസി; തിന്മയുടെ അച്ചുതണ്ട്
നയതന്ത്രമല്ല, യുദ്ധം തന്നെ

തെഹ്‌റാൻ | ഇന്നലെ പുലർച്ചെയാണ് ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടത്. യുദ്ധമല്ല, നയതന്ത്രവും സമാധാനവുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് തൊട്ടുമുന്പത്തെ ദിവസം പോലും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, പ്രസ്താവനകളെല്ലാം ശുദ്ധ നുണയെന്ന് തെളിയിച്ച് ലോകം ആശങ്കപ്പെട്ട ആക്രമണം നടന്നു.
ഈ മാസം 13ന് ഇറാനെതിരെ തുടക്കമിട്ട പ്രകോപനപരമായ ആക്രമണത്തെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന ഏറ്റുപറച്ചിലോടെ ഇസ്റാഈലിന് പരോക്ഷ പിന്തുണ ഉറപ്പിച്ചതായിരുന്നു ട്രംപ്. എങ്കിലും, തന്റെ ഭരണകൂടത്തിന്റെ ഇന്റലിജൻസ്, ലോജിസ്റ്റിക്കൽ പിന്തുണയോടെയാണ് ആക്രമണങ്ങളെന്ന് പരസ്യമായി പറയാൻ ട്രംപ് മുതിർന്നിരുന്നില്ല.
ഇപ്പോൾ എല്ലാം വ്യക്തമാകുന്നു: ഇറാനെതിരെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള യുദ്ധത്തിൽ ട്രംപിനും ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമൊപ്പം മറ്റൊരാൾ കൂടിയുണ്ട്; അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ എ ഇ എ) മേധാവി റാഫേൽ ഗ്രോസി. മൂവരും തമ്മിലുള്ള പൂർണ ഏകോപനത്തിലാണ് ആക്രമണം നടക്കുന്നതെന്ന് ഇറാൻ സുരക്ഷാ വൃത്തങ്ങൾ വിലയിരുത്തുന്നു. രണ്ടാഴ്ച മുമ്പ് ഐ എ ഇ എ ബോർഡ് ഓഫ് ഗവർണേഴ്സിന് സാങ്കേതിക റിപോർട്ടിന് പകരം നൽകിയ “രാഷ്ട്രീയ റിപോർട്ടാ’ണ് ഈ സംയുക്ത യുദ്ധത്തിന് ഇന്ധനം നൽകിയത്. ഇറാൻ ആണവ കേന്ദ്രങ്ങളിൽ നടക്കുന്ന വ്യോമാക്രമണത്തെ കുറിച്ച് അദ്ദേഹം അതിശയകരമാം വിധം മൗനം പാലിക്കുകയാണ്. ഇതോടെ, ട്രംപും നെതന്യാഹുവും ഗ്രോസിയും ചേർന്ന് ഇറാനെതിരെ “തിന്മയുടെ അച്ചുതണ്ട്’ സൃഷ്ടിച്ചിരിക്കുന്നു.
ജനീവ കൺവെൻഷനുകളുടെ അഡീഷനൽ പ്രോട്ടോകോൾ ആർട്ടിക്കിൾ 56 പ്രകാരം, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നിരോധിച്ചിട്ടുണ്ട്. ജനീവ കൺവെൻഷനിൽ അമേരിക്ക കക്ഷിയാണ്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ തലവൻ എന്ന നിലയിൽ ഗ്രോസി ജനീവ കൺവെൻഷന്റെ സംരക്ഷകനാകേണ്ടതാണ്. എന്നിട്ടും, ട്രംപിന്റെ ഏകോപനത്തിൽ ഗ്രോസിയുടെ അംഗീകാരത്തോടെ നെതന്യാഹു ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം ആരംഭിച്ചു. ഈ ഘട്ടത്തിൽ, ഗ്രോസിയെ യു എസ് ഇന്റലിജൻസ് വിഭാഗമായ സി ഐ എയുടെ ഏജന്റാണെന്നാണ് ഇറാൻ സംശയിക്കുന്നത്. ട്രംപിന്റെ ആദ്യ ഭരണകൂടത്തിൽ സി ഐ എ മേധാവിയും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന മൈക്ക് പോംപിയോയുടെ പിന്തുണയോടെയാണ് റൊമാനിയയിൽ നിന്നുള്ള കോർണൽ ഫെറൂട്ടയെ ഒറ്റ വോട്ടിന് തോൽപ്പിച്ച് ജർമൻകാരനായ ഗ്രോസി ഐ എ ഇ എ ഡയറക്ടർ ജനറലായത്.
അടുത്തിടെ ചുമതലയേറ്റ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇറാൻ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈലിന്റെ ആക്രമണങ്ങളെ പ്രശംസിച്ചത് കഴിഞ്ഞ ദിവസമാണ്. അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്നറിഞ്ഞിട്ടും ജർമൻ നേതാവിന് പ്രശംസാ വാക്കുകൾക്ക് പഞ്ഞമുണ്ടായില്ല. ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ 21ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ മറ്റൊരു യുദ്ധക്കുറ്റമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ഇതൊരു ആണവ യുദ്ധ കുറ്റകൃത്യമാണ്. ഇറാന്റെ ആണവ പ്രവർത്തനങ്ങൾ ഐ എ ഇ എ വിദഗ്ധർ നിരന്തരം നിരീക്ഷിക്കുമ്പോഴാണ് ഈ ആക്രമണങ്ങൾ നടന്നത്. ഈ ഘട്ടത്തിൽ, നെതന്യാഹുവിനെയും ട്രംപിനെയും ഗ്രോസിയെയും ലോകം എങ്ങനെ വിധിക്കുമെന്ന് കണ്ടറിയണം.