Connect with us

Articles

ചൂട് കൂടുന്നു, പുഴകള്‍ വറ്റുന്നു

ഇപ്പോള്‍ തന്നെ ജലസ്രോതസ്സുകളില്‍ വെള്ളം വല്ലാതെ കുറഞ്ഞിരിക്കുന്നു. ഇനിയും ചൂട് കടുക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈയവസരത്തില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും നാം ഇക്കാര്യത്തില്‍ പുലര്‍ത്തിയില്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അത് വഴിതെളിച്ചേക്കാം.

Published

|

Last Updated

മാര്‍ച്ചിലെ പൊള്ളുന്ന ചൂടിലേക്ക് നാം മെല്ലെ നടന്നടുക്കുകയാണ്. അന്തരീക്ഷ ഊഷ്മാവ് ഉച്ചസമയങ്ങളില്‍ ഉയര്‍ന്നുയര്‍ന്നു വരുന്നു. നിര്‍ജലീകരണം പോലെയുള്ള പ്രശ്നങ്ങള്‍ കുട്ടികളടക്കം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ജലസ്രോതസ്സുകളില്‍ വെള്ളം വല്ലാതെ കുറഞ്ഞിരിക്കുന്നു. ഇനിയും ചൂട് കടുക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈയവസരത്തില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും നാം ഇക്കാര്യത്തില്‍ പുലര്‍ത്തിയില്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അത് വഴിതെളിച്ചേക്കാം. മാത്രമല്ല ഇക്കാര്യത്തില്‍ നമുക്ക് കഴിയുന്നതുപോലെയുള്ള മുന്നൊരുക്കങ്ങളും കൂടുതല്‍ ക്രിയാത്മകമായി നടത്തേണ്ടതുമുണ്ട്.

കാരണങ്ങള്‍ പുതിയതല്ല
അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ വലിയ പഠനങ്ങളുടെ ആവശ്യമില്ല. നാം കേട്ടുപഴകിയ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഒക്കെത്തന്നെയാണ് കാരണങ്ങളെങ്കിലും അതിന്റെ പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നമ്മുടെ ഇടപെടലുകള്‍ ഇന്നും പേരിന് മാത്രമായി തുടരുകയാണ്. ഫലമോ, ഓരോ വര്‍ഷം കഴിയുന്തോറും ചൂട് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ബാഹുല്യം, വനനശീകരണം എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങള്‍ മൂലം ആഗോളതലത്തില്‍ താപനില ഉയരുന്നുണ്ട്. അതൊരു ആഗോള പ്രതിഭാസമാണെങ്കിലും അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ ഓരോ പ്രദേശങ്ങളിലും ഉണ്ടാകുന്നുണ്ട്.

കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങള്‍ കണക്കിലെടുത്താല്‍ ഓരോ വര്‍ഷങ്ങള്‍ കഴിയുന്തോറും അന്തരീക്ഷത്തിലെ താപനില ഉയര്‍ന്നുവരുന്ന രീതിയാണ് കാണാനാകുന്നത്. ഇനിയുള്ള വര്‍ഷങ്ങളിലും കൂടിക്കൂടി വരാന്‍ തന്നെയാണ് സാധ്യതയും. ആഗോളതലത്തില്‍ ഭൂമിക്കും അന്തരീക്ഷത്തിനുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് പ്രതിഫലിക്കുന്നത് കൂടുതലായും താപനിലയിലാണ്. മേല്‍സൂചിപ്പിച്ച തരത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വനനശീകരണമാണെങ്കില്‍ യാതൊരു നിയന്ത്രണവുമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈയവസരത്തില്‍ ആഗോളതലത്തിലെ കാലാവസ്ഥാ മാറ്റത്തെ ഉള്‍ക്കൊള്ളേണ്ടിവരുന്നതാണ് ഇപ്പോള്‍ അധികമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചൂടിന്റെ ഒരു കാരണം. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും അന്തരീക്ഷത്തില്‍ ചൂട് വര്‍ധിക്കാനും ചൂട് അവിടെത്തന്നെ നിലനിന്നുകൊണ്ട് ഹരിതഗൃഹ പ്രഭാവം സംഭവിക്കാനും കാരണമാകുന്നു.

ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍
ഈ മാസങ്ങളില്‍ കൂടുതലായും തെക്കുപടിഞ്ഞാറന്‍ കാറ്റിനേക്കാള്‍ വടക്കുകിഴക്കന്‍ കാറ്റാണ് കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതലായി ലഭിക്കുന്നത്. വടക്കുകിഴക്കന്‍ കാറ്റ് ഏറെയും കരപ്രദേശങ്ങള്‍ കടന്നാണ് കേരളത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത്. ജലാംശം കുറവുള്ളതും വരണ്ടതുമായ ഈ കാറ്റ് സ്വാഭാവികമായും താപനില ഉയരുന്നതിന് കാരണമാകുന്നു. മറിച്ച് അറബിക്കടലില്‍ നിന്ന് വീശുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റ് താരതമ്യേന കേരളത്തില്‍ സൃഷ്ടിക്കുന്നത് ഈര്‍പ്പം നിറഞ്ഞതും തണുത്തതുമായ അന്തരീക്ഷമാണ്. അവയുടെ അഭാവം കേരളത്തെ കൂടുതല്‍ ചൂടിലേക്ക് തള്ളിവിടുന്നു. കൂടാതെ ഒറ്റപ്പെട്ട വേനല്‍മഴ മാറിനില്‍ക്കുന്നതും ചൂടിന്റെ കാഠിന്യം കൂട്ടുന്നുണ്ട്.

ജലം അമൂല്യമാണ്; കരുതണം
ഒരേസമയം തന്നെ ജീവാമൃതവും സര്‍വനാശിനിയുമാകാന്‍ കഴിയുന്ന പഞ്ചഭൂതങ്ങളിലെ പ്രധാനിയാണ് ജലം. ശുദ്ധജലം ജീവന്റെ ആധാരമെങ്കിലും ഇന്നും 2.2 ബില്യണ്‍ മനുഷ്യകുലത്തിന് ആവശ്യത്തിന് ലഭ്യമാകാതിരിക്കുകയാണ് ജലം. മറുവശത്ത്, പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ ജലസ്രോതസ്സുകള്‍ മാലിന്യങ്ങള്‍ നിറച്ച് ഉപയോഗശൂന്യമാക്കുന്ന ആളുകളെയും കാണാം. ജലം വിലമതിക്കുന്നത് അത് ജീവന്റെ ആധാരമായത് കൊണ്ട് മാത്രമല്ല, ജീവിതത്തിലെ ഒരോ നിമിഷവും അവ ജീവനെ തൊടുന്നതുകൊണ്ട് കൂടെയാണ്.

എന്നാല്‍ ജീവന്റെ ആധാരമായ ഈ ജലത്തിന്റെയും ജലസംഭരണികളുടെയും ഇന്നത്തെ അവസ്ഥയെന്താണ്? നാട്ടിന്‍പുറങ്ങളിലെ നദികളുടെ സൗന്ദര്യം ക്യാമറകളില്‍ മാത്രമാണ്. കുട്ടനാട് പോലെ വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ പോലും കുടിവെള്ളം ഇന്ന് കിട്ടാക്കനിയാണ്. മഴ ചില സമയങ്ങളില്‍ നമുക്ക് കൂടുതലായി ലഭിക്കുന്നുണ്ടെങ്കിലും അത് സംരക്ഷിച്ചുവെച്ച് ജലത്തിന്റെ ലഭ്യത കുറയുന്ന സമയത്ത് ഉപയോഗിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നില്ല. ഫലമോ, മഴക്കാലം വെള്ളപ്പൊക്കത്തിന്റെയും വേനല്‍ക്കാലം വരള്‍ച്ചയുടെയും കാലങ്ങളായി മാറുന്നു.

ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗവും ജലത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും വെറും മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം. അതില്‍ത്തന്നെ 2.5 ശതമാനം ജലമാകട്ടെ ജീവജാലങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി ലഭ്യമാകുന്നുമില്ല. മണ്ണിലും പോളാര്‍ ഐസുകളിലും ഹിമാനികളിലും തളച്ചിടപ്പെട്ടുകിടക്കുന്നു. അതിന്റെയും ബാക്കിയായ വെറും 0.5 ശതമാനം ജലം മാത്രമാണ് ലോകത്തെ കോടാനുകോടി ജീവജാലങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ആ തുച്ഛമായ സ്രോതസ്സില്‍ നിന്നാണ് മനുഷ്യന്‍ ജലം പാഴാക്കിക്കളയുന്നതും മലിനമാക്കുകയും ചെയ്യുന്നത്.

ചില്ലറക്കാരനല്ല ഈ ചൂട്
ചൂട് എന്നും അസുഖങ്ങളുടെയും കൂടി തോഴനാണ്. ഏറ്റവുമധികം രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത് ചൂട് കൂടിയ കാലത്താണ്. നിര്‍ജലീകരണമാണ് ഒരു പ്രധാനകാരണം. കൂടാതെ രോഗങ്ങള്‍ പരത്തുന്ന പല സൂക്ഷ്മജീവികളും കൂടുതല്‍ സജീവമാകുന്നത് ഇക്കാലത്താണ്. ചൂട് കൂടുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന വിയര്‍പ്പ് രോഗവ്യാപനത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നു.

ഇതിനൊപ്പം ചൂടുകാലത്ത് ഏറെ പ്രശ്നമാകാന്‍ സാധ്യതയുള്ള ഒന്നാണ് സൂര്യാതപം. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് മൂലം പ്രത്യക്ഷമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കൊപ്പം പരോക്ഷമായും ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അത് കാരണമായേക്കാം. സൂര്യനില്‍ നിന്ന് പൊതുവെ ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ്, വിസിബിള്‍ ലൈറ്റ് എന്നിവയാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇതില്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് മൂലം നമ്മുടെ ത്വക്കുകള്‍ പൊള്ളുന്നതുപോലെയുള്ള അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. അവയെയാണ് സൂര്യാതപംഎന്ന് പറയുന്നത്. സണ്‍ ബേണ്‍ എന്നുകൂടി അറിയപ്പെടുന്ന ഇത് കേള്‍ക്കുമ്പോള്‍ നിസ്സാരമെങ്കിലും ചിലപ്പോള്‍ മരണത്തിന് വരെ കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുചക്രവാഹനങ്ങളിലും മറ്റും യാത്ര ചെയ്യുമ്പോഴും ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.

ആന്തരികമായ പ്രശ്നങ്ങളും ഈ അമിതമായ ചൂട് കൊണ്ട് ഉണ്ടായേക്കാം. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിവതും കൈയില്‍ വെള്ളം കരുതുക. വെയിലത്ത് നിന്ന് വീട്ടിലേക്ക് വന്നയുടന്‍ തണുത്ത വെള്ളം കുടിക്കുന്നത് പലരുടെയും ഒരു ശീലമാണ്. അത് ഒഴിവാക്കണം. വേനലില്‍ വിയര്‍പ്പ് കൂടുമ്പോള്‍ അത് ശരീരത്തില്‍ അടിഞ്ഞുകൂടി ഫംഗസ് ബാധയുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് ശരീരം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. വേനല്‍ക്കാലത്താണ് ജലജന്യ രോഗങ്ങള്‍ പെരുകാനുള്ള സാധ്യത കൂടുതല്‍. അത് ഒഴിവാക്കാനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.

പ്രസംഗമല്ല, പ്രവൃത്തിയാണ് പ്രധാനം
കുറെ വര്‍ഷങ്ങളായി കൃത്യമായ ഇടവേളകളില്‍ ഇത്തരത്തില്‍ കഠിനമായ ചൂട് വന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ ചൂടിനെ പ്രതിരോധിക്കുക എന്നതിനേക്കാള്‍ വരും വര്‍ഷങ്ങളിലെ കൂടി ഇതുപോലെയുള്ള കഠിനമായ കാലാവസ്ഥക്കെതിരെ നാം ജാഗ്രത സ്വീകരിക്കണം. നമ്മുടെ ജീവിതരീതി ക്രമീകരിക്കണം. കൂടുതല്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ശ്രമിക്കണം. പ്രകൃതിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത് തന്നെയാണ് എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളുടെയും മൂലകാരണം. കാലാവസ്ഥാ വ്യതിയാനം എന്ന ആഗോളപ്രതിഭാസത്തെ ഒറ്റയടിക്ക് അതിജീവിക്കാനാകില്ല. എന്നാല്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നമുക്കതിനെ ചെറുക്കാനാകും.

 

 

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)