Articles
'മേക്ക് ഇന്‍ ഇന്ത്യ' അപാകതകള്‍ മറികടക്കുമോ?
2014ല്‍ ആരംഭിച്ച 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി, 2025ഓടെ നിര്‍മാണ മേഖലയുടെ ജി ഡി പി വിഹിതം 25 ശതമാനത്തിലേക്ക് ഉയര്‍ത്താനും 100 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, 2024-25ല്‍ നിര്‍മാണ മേഖലയുടെ ജി ഡി പി വിഹിതം 13.9 ശതമാനത്തില്‍ തുടരുന്നു എന്നതാണ് യാഥാര്‍ഥ്യം. മൊത്തം തൊഴില്‍ ശക്തിയുടെ 11.7 ശതമാനം മാത്രമാണ് ഈ മേഖലയില്‍ ഉള്ളതെന്നതും കൂടി മനസ്സിലാക്കുമ്പോള്‍ പദ്ധതിയുടെ പരാജയം ഊഹിച്ചെടുക്കാം.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍ എസ് ഒ) പുറത്തുവിട്ട 2024-25 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ ഇന്ത്യന്‍ സമ്പദ്്വ്യവസ്ഥയുടെ വര്‍ത്തമാന ചിത്രം വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 9.2 ശതമാനം യഥാര്‍ഥ ജി ഡി പി വളര്‍ച്ച കൈവരിച്ചുവെങ്കിലും, 2024-25ല്‍ അത് 6.5 ശതമാനമായി കുറഞ്ഞുവെന്നത് ആശങ്കാജനകമാണ്. അതേസമയം, നാമമാത്ര ജി ഡി പിയില്‍ 9.8 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇത് സമ്പദ്്വ്യവസ്ഥയില്‍ ശക്തമായ വിലക്കയറ്റം നിലനില്‍ക്കുന്നതിന്റെ സൂചനയാണ് മുന്‍നിര്‍ത്തുന്നത്. സമ്പദ്്വ്യവസ്ഥ നേരിടുന്ന ഈ പ്രതിസന്ധികള്‍ക്കിടയിലും, ചെറിയ തോതിലെങ്കിലും ആശ്വാസം നല്‍കുന്ന ചില വിവരങ്ങളും റിപോര്‍ട്ടിലുണ്ട്. 2024-25ന്റെ നാലാം പാദത്തില്‍ (ജനുവരി- മാര്‍ച്ച്) യഥാര്‍ഥ ജി ഡി പി വളര്‍ച്ച 7.4 ശതമാനമായി ഉയര്‍ന്നു. ഇതൊരു ശുഭസൂചനയായി കാണാവുന്നതാണ്. കാര്‍ഷിക മേഖല 4.4 ശതമാനം വളര്‍ച്ചയോടെ ശക്തമായ തിരിച്ചുവരവ് നടത്തിയതും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. നിര്‍മാണ മേഖലയുടെ തകര്‍ച്ചയാണ് ഈ റിപോര്‍ട്ടില്‍ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയം. 2023-24ല്‍ 12.3 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് 2024-25ല്‍ 4.5 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞത് ‘മേക്ക് ഇന്‍ ഇന്ത്യ’ പോലുള്ള അഭിലാഷ പദ്ധതികളുടെ പരിമിതികളെ എടുത്തുകാട്ടുന്നുണ്ട്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് നിര്‍മാണ മേഖല. എന്നാല്‍, 2023-24 സാമ്പത്തിക വര്‍ഷത്തിലെ 12.3 ശതമാനം വളര്‍ച്ചയില്‍ നിന്നും 2024-25ലെ 4.5 ശതമാനത്തിലേക്കുള്ള ഈ ഇടിവ് ഗുരുതരമായൊരു മുന്നറിയിപ്പാണ് നല്‍കുന്നത്. ഈ തകര്‍ച്ചയുടെ കണക്കുകള്‍ കേവലം എന്‍ എസ് ഒയുടെ റിപോര്‍ട്ടില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് വ്യാവസായിക ഉത്പാദന സൂചിക (ഐ ഐ പി) പരിശോധിച്ചാലും ഈ വാദം ശരിവെക്കുന്നതായി കാണാം. ഐ ഐ പി 2023 സാന്പത്തിക വര്‍ഷത്തില്‍ 5.5 ശതമാനത്തില്‍ നിന്ന് 4.1 ശതമാനത്തിലേക്ക് കുറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കയറ്റുമതി വര്‍ധിപ്പിക്കുന്നതിലും നിര്‍മാണ മേഖലയുടെ പങ്ക് നിര്‍ണായകമാണ്. ആയതിനാലാണ് ഈ മേഖലയുടെ തകര്‍ച്ച ഇത്രയും ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ’ പോലുള്ള അഭിലാഷ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടും, എന്തുകൊണ്ട് നിര്‍മാണ മേഖലക്ക് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നുവെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
നിര്‍മാണ മേഖലയിലെ തിരിച്ചടിക്ക് പിന്നില്‍ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒന്ന്, ഉത്പാദനച്ചെലവിലെ വര്‍ധന. അസംസ്‌കൃത വസ്തുക്കളുടെയും ഊര്‍ജത്തിന്റെയും വിലക്കയറ്റം, പ്രത്യേകിച്ച് ക്രൂഡ് ഓയില്‍ വില, നിര്‍മാതാക്കള്‍ക്ക് വലിയ ഭാരമായി മാറുന്നുണ്ട്. മൊത്തവില സൂചിക (ഡബ്ല്യു പി ഐ) -1.7 ശതമാനത്തില്‍ നിന്ന് 1.7 ശതമാനത്തിലേക്ക് ഉയര്‍ന്നത് ഈ പ്രതിസന്ധിയെ എടുത്തുകാട്ടുന്നു.
രണ്ട്്, ആഗോള ഡിമാന്‍ഡിലെ കുറവ്. ലോകമെമ്പാടുമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ കയറ്റുമതി ആശ്രയിക്കുന്ന വ്യവസായങ്ങളെ ദോഷകരമായി ബാധിച്ചു കഴിഞ്ഞു. വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മത്സരവും ഇന്ത്യന്‍ ടെക്സ്റ്റൈല്‍, ഇലക്ട്രോണിക്സ് മേഖലകളെ ദുര്‍ബലപ്പെടുത്തി.
മൂന്ന്, ഘടനാപരമായ വെല്ലുവിളികള്‍. സങ്കീര്‍ണമായ നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ദൗര്‍ലഭ്യതയും, ഗവേഷണ- വികസന നിക്ഷേപത്തിന്റെ കുറവും നിര്‍മാണ മേഖലയെ പിന്നോട്ടടിപ്പിക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ്. ചൈന പോലുള്ള രാജ്യങ്ങള്‍ നൂതന സാങ്കേതിക വിദ്യകള്‍ വിനിയോഗിച്ച് മുന്നേറുമ്പോള്‍, ഇന്ത്യ കുറഞ്ഞ മൂല്യമുള്ള, തൊഴില്‍-തീവ്ര ഉത്പാദന മാതൃകയില്‍ തുടരുന്നു.
2014ല്‍ ആരംഭിച്ച ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി, 2025ഓടെ നിര്‍മാണ മേഖലയുടെ ജി ഡി പി വിഹിതം 25 ശതമാനത്തിലേക്ക് ഉയര്‍ത്താനും 100 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, 2024-25ല്‍ നിര്‍മാണ മേഖലയുടെ ജി ഡി പി വിഹിതം 13.9 ശതമാനത്തില്‍ തുടരുന്നു എന്നതാണ് യാഥാര്‍ഥ്യം. 2023-24ലെ പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പി എല്‍ എഫ് എസ്) പ്രകാരം, മൊത്തം തൊഴില്‍ ശക്തിയുടെ 11.7 ശതമാനം മാത്രമാണ് ഈ മേഖലയില്‍ ഉള്ളതെന്നതും കൂടി മനസ്സിലാക്കുമ്പോള്‍ പദ്ധതിയുടെ പരാജയം എത്രത്തോളമാണെന്ന് ഊഹിച്ചെടുക്കാം.
വ്യാപാര നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും വിദേശ നിക്ഷേപം ആകര്‍ഷിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഭാഗിക വിജയം മാത്രമാണ് ലഭിച്ചത്. 2023-24ല്‍ നിര്‍മാണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) 12.3 ബില്യണ്‍ ഡോളറിലെത്തിയെങ്കിലും, ഇത് ഓട്ടോമൊബൈല്‍, രാസവസ്തുക്കള്‍ തുടങ്ങിയ മൂലധന-തീവ്ര മേഖലകളില്‍ മാത്രമായി ഒതുങ്ങി. ടെക്സ്റ്റൈല്‍, ലെതര്‍ തുടങ്ങിയ തൊഴില്‍-തീവ്ര മേഖലകള്‍ക്ക് ഈ നിക്ഷേപത്തിന്റെ പ്രയോജനം കാര്യമായി ലഭിച്ചില്ല താനും. പ്രൊഡക്്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി എല്‍ ഐ) പദ്ധതി 14 മേഖലകളില്‍ 4,415 കോടി രൂപ വിതരണം ചെയ്തെങ്കിലും, മൊത്തത്തിലുള്ള വളര്‍ച്ചയില്‍ ഇതിന്റെ സ്വാധീനം വളരെ പരിമിതമാണെന്നതാണ് സത്യം.
എന്‍ എസ് ഒയുടെ റിപോര്‍ട്ട് ഒരേ സമയം ഇന്ത്യന്‍ സമ്പദ്്വ്യവസ്ഥയുടെ ശക്തിയും ദുര്‍ബലതയും വെളിപ്പെടുത്തുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ ശക്തമായ തിരിച്ചുവരവ് ഉണ്ടായിട്ടുണ്ട്. അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് മെച്ചപ്പെട്ടതും ശുഭപ്രതീക്ഷ പകരുന്ന കാര്യമാണ്. എങ്കില്‍ പോലും നിര്‍മാണ മേഖലയില്‍ നിലനില്‍ക്കുന്ന തകര്‍ച്ച ആശങ്ക ഉളവാക്കുന്ന കാര്യമാണ്. ‘മേക്ക് ഇന്‍ ഇന്ത്യ’ പോലുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ വലിയ വാഗ്ദാനങ്ങളോടെ ആരംഭിച്ചെങ്കിലും, ഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗണ്യമായ പരിമിതികള്‍ നേരിട്ടു. ഉയര്‍ന്ന ഉത്പാദനച്ചെലവ്, ആഗോള വിപണിയിലെ കടുത്ത മത്സരം, ഘടനാപരമായ അപാകതകള്‍ തുടങ്ങിയ പരിമിതികള്‍ മറികടക്കാന്‍ സര്‍ക്കാറും വ്യവസായ മേഖലയും തമ്മില്‍ ശക്തമായ സഹകരണം അനിവാര്യമാണ്. നയരൂപവത്കരണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. 2024-25ലെ കണക്കുകള്‍ യഥാര്‍ഥത്തില്‍ ഒരു മുന്നറിയിപ്പാണ്. എന്നാല്‍, ശരിയായ നയങ്ങളും തന്ത്രങ്ങളും സ്വീകരിച്ചാല്‍, ഇന്ത്യക്ക് ഈ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിയുമെന്നത് തീര്‍ച്ചയാണ്.