Connect with us

kannur car burning

കണ്ണൂരില്‍ കത്തിയ കാറില്‍ പെട്രോള്‍ കുപ്പികള്‍ ഉണ്ടായിരുന്നില്ലെന്ന് കുടുംബം

പെട്രോള്‍ നിറച്ച കുപ്പികള്‍ കാറിലുണ്ടായിരുന്നില്ലെന്ന് മരിച്ച റീഷയുടെ ഇളയച്ഛന്‍ പ്രകാശന്‍ പറഞ്ഞു.

Published

|

Last Updated

കണ്ണൂര്‍ | ഓടുന്നതിനിടെ കാറിന് തീപിടിച്ച് ഗര്‍ഭണിയടക്കം ദമ്പതികള്‍ വെന്തുമരിച്ച സംഭവവുമായി ബന്ധപ്പെട്ട് സത്യം പുറത്തുവരണമെന്ന് കുടുംബം. കാറിലുണ്ടായിരുന്ന പെട്രോള്‍ നിറച്ച കുപ്പികളാണ് തീ ആളിക്കത്താന്‍ ഇടയാക്കിയതെന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധനക്ക് ശേഷം അറിയിച്ചിരുന്നു. എന്നാല്‍, പെട്രോള്‍ നിറച്ച കുപ്പികള്‍ കാറിലുണ്ടായിരുന്നില്ലെന്ന് മരിച്ച റീഷയുടെ ഇളയച്ഛന്‍ പ്രകാശന്‍ പറഞ്ഞു.

വീടിന്റെ തൊട്ടടുത്തുതന്നെ പെട്രോള്‍ പമ്പുള്ളതിനാല്‍ വാഹനത്തില്‍ ഇന്ധനം സൂക്ഷിക്കേണ്ട കാര്യമില്ലായെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, മാഹിയില്‍ പോയി കാറില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചിട്ടുമുണ്ടായിരുന്നു. വെള്ളം നിറച്ച മൂന്ന് കുപ്പികളും ആശുപത്രിയിലേക്കുള്ള വസ്ത്രങ്ങളുമാണ് കാറിലുണ്ടായിരുന്നത്.

സ്റ്റിയറിംഗിന്റെ അടിയില്‍ നിന്നാണ് ആദ്യം പുക ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. പുക ഉയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന പ്രജിത്തിന് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. കാര്‍ വളഞ്ഞുംപുളഞ്ഞുമാണ് പോയത്. പെട്രോള്‍ കുപ്പികളാണ് കാരണമെന്ന് അധികൃതര്‍ പറയുന്ന പശ്ചാത്തലത്തില്‍ സത്യം പുറത്തുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കാറില്‍ രണ്ട് കുപ്പികളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് എം വി ഡിയും ഫോറന്‍സിക് സംഘവും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. എയര്‍ പ്യൂരിഫയറിലേക്കും തീ പടര്‍ന്നിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് കാറില്‍ തീപ്പടരാന്‍ കാരണമായതെന്ന് കണ്ണൂര്‍ ആര്‍ ടി ഒ പറഞ്ഞിരുന്നു. സാനിറ്റൈസറോ സ്പ്രേയോ ആവാം തീ ആളിക്കത്താന്‍ ഇടയാക്കിയതെന്നായിരുന്നു നിഗമനം. വിശദമായ പരിശോധനയിലാണ് പെട്രോള്‍ സൂക്ഷിച്ചതാണ് തീ ആളിക്കത്താന്‍ ഇടയാക്കിയതെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കണ്ണൂര്‍ ആശുപത്രിയിലേക്ക് പോകവെ കാറിന് തീപ്പിടിച്ച് കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്തും ഭാര്യ റീഷയുമാണ് മരിച്ചത്. ഒരു കുട്ടിയടക്കം പിന്‍സീറ്റിലിരുന്ന നാലുപേരും രക്ഷപ്പെട്ടു.

Latest