Connect with us

Flight Charge

വിമാനയാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തിയതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ഗള്‍ഫ് പ്രവാസികള്‍ക്കായി അഡീഷണല്‍, ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ കേരളം അനുമതി തേടി

Published

|

Last Updated

തിരുവനന്തപുരം | പ്രവാസികളെ വലയ്ക്കുന്ന തരത്തില്‍ വിമാനയാത്രാ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ച നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

സാധാരണക്കാരായ പ്രവാസികളെ ബാധിക്കുന്ന തരത്തില്‍ തിരക്കേറിയ അവസരങ്ങളില്‍ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ നിരക്കില്‍ നാട്ടിലെത്താന്‍ കഴിയും വിധം അധിക ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ സര്‍വീസ് നടത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വേഗത്തില്‍ അനുമതി നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനയാണുണ്ടായത്. ഫെസ്റ്റിവല്‍ സീസണ്‍, സ്‌കൂള്‍ അവധി തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാകള്‍ക്കുള്ളതെന്നു കത്തില്‍ ചൂണ്ടിക്കാട്ടി.

നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന കേരള സര്‍ക്കാരിന്റെയും പ്രവാസി സംഘടനകളുടെയും അഭ്യര്‍ത്ഥനകളോട് വിമാന കമ്പനികള്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് അഡീഷണല്‍, ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരളത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതിനല്‍കണം.

2023 ഏപ്രില്‍ രണ്ടാം വാരം മുതല്‍ കേരള സര്‍ക്കാര്‍ ബുക്ക് ചെയ്യുന്ന അഡീഷണല്‍, ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ഓപ്പറേഷനുകള്‍ക്ക് ആവശ്യമായ അനുമതികള്‍ വേഗത്തില്‍ നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കാനും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

 

Latest