Connect with us

cwc

നാല് വയസ്സുകാരനെ രണ്ടാനച്ഛന്‍ മര്‍ദിച്ച് കൈയൊടിച്ചതായും മറ്റൊരു കുട്ടിയെ വിറ്റതായും സംശയം; അന്വേഷണത്തിന് സി ഡബ്ല്യൂ സി ഉത്തരവ്

പരുക്ക് പറ്റിയ കുട്ടി കഴിഞ്ഞത് വൃത്തിഹീനവും മതിയായ ഭക്ഷണവും കിട്ടാത്ത നിലയിലുമായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ട്, മറ്റൊരാളുമായി താമസിക്കുന്ന അടൂര്‍ക്കാരിയായ സ്ത്രീയുടെ മാസങ്ങള്‍ മാത്രം പ്രായമായ കുട്ടിയെ വിറ്റുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ അടൂര്‍ എസ് എച്ച് ഒയോട് നിര്‍ദേശിച്ച് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. ആദ്യ വിവാഹത്തിലുണ്ടായ നാലുവയസുകാരൻ്റെ കൈ രണ്ടാനച്ഛന്‍ തല്ലിയൊടിച്ചെന്ന സംഭവത്തിലും അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ കുട്ടിയുടെ കൈയൊടിഞ്ഞ് പ്ലാസ്റ്റര്‍   ഇട്ടിരിക്കുകയാണെന്ന വിവരം സി ഡബ്ല്യു സിക്ക് ലഭിച്ചിരുന്നു.

ഇളയ കുട്ടിയെ വളര്‍ത്താനായി കൊല്ലത്തുള്ള സഹോദരിയെ ഏല്പിച്ചിരിക്കുകയാണെന്ന മറുപടിയാണ് സ്ത്രീക്കൊപ്പം താമസിക്കുന്ന ആള്‍ നല്‍കിയത്. ഇരുവരോടും നിയമപരമായി വിവാഹിതരാണോ എന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ പ്രത്യേകം ചോദിച്ചപ്പോള്‍ വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചത്. സ്ഥലത്തെ വാര്‍ഡ് അംഗം, വാടകക്ക് വീടു നല്കിയ ആൾ എന്നിവരിൽ നിന്ന് ഇവരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല.

പരുക്ക് പറ്റിയ കുട്ടി കഴിഞ്ഞത് വൃത്തിഹീനവും മതിയായ ഭക്ഷണവും കിട്ടാത്ത നിലയിലുമായിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ അടൂര്‍ പോലീസിനോടും മൂത്ത കുട്ടിയെ ഏറ്റെടുത്ത് സ്ഥാപനത്തിലെത്തിക്കാന്‍ ചൈല്‍ഡ്‌ലൈനിനോടും നിര്‍ദേശിച്ച് സി ഡബ്ല്യൂ സി  ഉത്തരവ് നല്‍കിയതെന്ന് ചെയര്‍മാന്‍ അഡ്വ.എന്‍ രാജീവ് അറിയിച്ചു.

Latest