Connect with us

Editorial

തീവ്രവാദ വളര്‍ച്ചയില്‍ ഭരണകൂട ഭീകരതക്കും പങ്ക്

അധികാരത്തോട് വിധേയത്വം മാത്രമുള്ള, വിയോജന സ്വരമുയർത്താത്ത ജനത ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ലെന്നു മാത്രമല്ല, അപകടകരവുമാണ്. ഏകാധിപത്യ, സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ സ്വഭാവമാണ് എതിര്‍സ്വരങ്ങള്‍ക്കു നേരെ വാതില്‍ കൊട്ടിയടക്കുന്ന അധികാര മുഷ്‌ക്.

Published

|

Last Updated

എന്തുകൊണ്ടാണ് ആളുകള്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരാകുന്നത്? കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ ഭരണകൂട ഭീകരതക്ക് ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതിയും ചൂണ്ടിക്കാട്ടി ഇക്കാര്യം. ഓപറേഷന്‍ സിന്ദൂറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ ഗൗരി ഗോഡ്‌സെ, സോമശേഖരന്‍ സുന്ദരേശന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബഞ്ച് ഈ നിരീക്ഷണം നടത്തിയത്.

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട വിദ്യാര്‍ഥിനി, വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നിട്ടും പോലീസ് വേട്ടയാടുകയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി, പോസ്റ്റ് ഉടനടി ഡിലീറ്റ് ചെയ്ത് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. തെറ്റുതിരുത്താന്‍ തയ്യാറായ വിദ്യാര്‍ഥിനിയെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് കുറ്റവാളിയാക്കിയത് വിപരീത ഫലം ഉളവാക്കും. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം തെറ്റായ നടപടികള്‍ വ്യക്തികളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വിവാദ പോസ്റ്റിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ പുറത്താക്കിയ കോളജിന്റെ നടപടിയെയും കോടതി വിമര്‍ശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥിയെ ശിക്ഷിക്കുകയല്ല, നന്നാക്കിയെടുക്കുകയാണ് വേണ്ടതെന്നും വിദ്യാര്‍ഥിക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ കോളജ് അധികൃതര്‍ അവസരം നല്‍കണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരു വ്യക്തി അഭിപ്രായം പ്രകടിപ്പിച്ചതിന് എന്തിനാണ് അയാളുടെ ജീവിതം നശിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്താനും വിയോജിക്കാനുമുള്ള അവകാശം ഭരണഘടനാദത്തമാണ്. പല തവണ തറപ്പിച്ചു പറഞ്ഞതാണ് സുപ്രീം കോടതി ഇക്കാര്യം. 2024 മാര്‍ച്ചില്‍ പ്രൊഫ. ജാവേദ് അഹ്്മദ് ഹജാമിന്റെ കേസില്‍ കോടതി നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. “ഏതൊരു ജനാധിപത്യ സമൂഹത്തിന്റെയും മൂലക്കല്ലാണ് സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും. ഇന്ത്യയെ പോലെ ഊര്‍ജസ്വലമായ ജനാധിപത്യത്തില്‍ സര്‍ക്കാര്‍ നടപടികളെ, അവയുടെ വ്യാപ്തിയോ പ്രത്യാഘാതങ്ങളോ പരിഗണിക്കാതെ വിമര്‍ശിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. ഭരണഘടന ഉറപ്പ് നല്‍കുന്ന ഈ അവകാശം സ്വേച്ഛാധിപത്യത്തിനെതിരെ ഒരു സംരക്ഷണമായി വര്‍ത്തിക്കുകയും സര്‍ക്കാറിന്റെ ഉത്തരവാദിത്വം ഉറപ്പാക്കുകയും ചെയ്യുന്നു’വെന്നായിരുന്നു ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭുയാന്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ വിധിപ്രസ്താവം.
കശ്മീരിലെ ബാരാമുല്ല സ്വദേശിയും മഹാരാഷ്ട്ര കോലാപ്പൂരിലെ കോളജ് പ്രൊഫസറുമായ ജാവേദ് അഹ്്മദ് ഹജാമിന്റെ സോഷ്യല്‍ മീഡിയയിലെ രണ്ട് സ്റ്റാറ്റസുകളാണ് കേസിന് ആസ്പദമായ സംഭവം. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതും പാകിസ്താന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നതുമായ സ്റ്റാറ്റസുകള്‍ 2022 ആഗസ്റ്റ് 13നും 15നും ആണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇതിനെതിരെ പോലീസ് കേസെടുത്തു. പോസ്റ്റ് വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു എന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്്ഷന്‍ 153-എ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ യാതൊരു അപാകതയും ദേശവിരുദ്ധതയും ഇല്ലെന്നു കോടതി കണ്ടെത്തിയ സാഹചര്യത്തില്‍, ഓപറേഷന്‍ സിന്ദൂറിനെതിരായ വിദ്യാര്‍ഥിനിയുടെ പോസ്റ്റില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് വ്യക്തം. പാകിസ്താനെതിരെ നടത്തിയ ഓപറേഷന്‍ സിന്ദൂറിന്റെ ആവശ്യകതയില്‍ സംശയം പ്രകടിപ്പിക്കുക മാത്രമാണ് പ്രസ്തുത വിദ്യാര്‍ഥിനി ചെയ്തത്.
പൗരന്മാര്‍ക്ക് അവരുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ അവസരം വേണം രാജ്യത്ത്. ജനാധിപത്യത്തിന്റെ ആണിക്കല്ലായ അഭിപ്രായ സ്വാതന്ത്ര്യത്തെ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് നേരിടുമ്പോള്‍, ഇരയില്‍ അത് ഭരണകൂടത്തോട് വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുകയും ക്രമേണ അത് തീവ്രവാദവും ഭീകരവാദവുമായി വളരുകയും ചെയ്യും. ഇതാണ് മണിപ്പൂര്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നല്‍കുന്ന പാഠവും. പ്രസ്തുത സംസ്ഥാനങ്ങളില്‍ തീവ്രവാദ പ്രസ്ഥാനങ്ങളുടെ വേരറുക്കാന്‍ കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍ ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നൂറുകണക്കിന് വ്യാജ ഏറ്റുമുട്ടലുകളും നിയമവിരുദ്ധ കൊലകളുമാണ് സൈന്യവും പോലീസും നടത്തിയത്. എന്നിട്ടും ഇപ്പോഴും ശക്തമാണ് ഈ പ്രദേശങ്ങളില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാണ് കാരണം. ഇക്കാര്യം കേന്ദ്ര ഭരണകൂടത്തിനു തന്നെ ബോധ്യമുണ്ടെന്നാണ് 2017 ഫെബ്രുവരിയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്. മാവോയിസ്റ്റുകള്‍ക്കെതിരായ സര്‍ക്കാര്‍ നയത്തില്‍ പുനഃപരിശോധന ആവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അടിച്ചമര്‍ത്തല്‍ നിലപാടല്ല, ചര്‍ച്ചകളും നയപരമായ നടപടികളുമാണ് തീവ്രവാദ പ്രതിരോധത്തിന് കൂടുതല്‍ ഫലപ്രദമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

സര്‍ക്കാറിനെതിരെ ഉയരുന്ന എല്ലാ വിമര്‍ശങ്ങളുടെ കാര്യത്തിലും ഈ സമീപനമാണ് വേണ്ടത്. എതിര്‍പ്പിന്റെ സ്വരങ്ങളെ അന്യായമായും അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചും ഇല്ലാതാക്കാനുള്ള അവകാശം ഭരണകൂടത്തിന് ജനാധിപത്യം അനുവദിച്ചു കൊടുക്കുന്നില്ല. അധികാരത്തോട് വിധേയത്വം മാത്രമുള്ള, വിയോജന സ്വരമുയർത്താത്ത ജനത ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ലെന്നു മാത്രമല്ല, അപകടകരവുമാണ്. ഏകാധിപത്യ, സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ സ്വഭാവമാണ് എതിര്‍സ്വരങ്ങള്‍ക്കു നേരെ വാതില്‍ കൊട്ടിയടക്കുന്ന അധികാര മുഷ്‌ക്. വിയോജിപ്പുകള്‍ക്കു നേരെ കൂടി വാതില്‍ തുറന്നു വെച്ചിരിക്കുന്നുവെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തെ വ്യത്യസ്തവും സവിശേഷവുമാക്കുന്നത്.

Latest