Connect with us

Kerala

കൊച്ചി ആഴക്കടല്‍ തുറമുഖ പദ്ധതി: ചര്‍ച്ച വീണ്ടും സജീവം

പ്രതീക്ഷിക്കുന്നത് 12,000- 15,000 കോടി രൂപയുടെ ചെലവ്

Published

|

Last Updated

കൊച്ചി | സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായ- വികസന പദ്ധതികളിലൊന്നായ കൊച്ചി ആഴക്കടല്‍ തുറമുഖ പദ്ധതി ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. പത്ത് വര്‍ഷം മുമ്പ് മുടങ്ങിയ സ്വപ്ന പദ്ധതി വന്‍ മാറ്റങ്ങളോടെ വീണ്ടുമെത്തിക്കാനാണ് കൊച്ചിന്‍ പോര്‍ട്ടിന്റെ ശ്രമം.
മള്‍ട്ടി- യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ ബാക്കപ്പ് ഏരിയാ വികസനം, കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ നവീകരണം എന്നിവയിലാണ് തുറമുഖ അതോറിറ്റി പ്രാഥമികതലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചരക്ക് ആസൂത്രണം, ഭൂവിനിയോഗം, വെയര്‍ഹൗസിംഗ്, കണക്റ്റിവിറ്റി, ക്രൂയിസ് സാധ്യത, ഭാവി ഇന്ധനങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തിയുള്ളതാകും പുതിയ സമഗ്ര മാസ്റ്റര്‍ പ്ലാന്‍. 12,000 കോടി മുതല്‍ 15,000 കോടി വരെ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി.

സാങ്കേതിക, നിക്ഷേപ താത്പര്യങ്ങളെ സംബന്ധിച്ച് വന്‍കിട കമ്പനികളുമായി തുറമുഖ അതോറിറ്റി ചര്‍ച്ചകള്‍ നടത്തിവരികയാണ്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ വിഷന്‍ 2040ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിക്കും പുതുവൈപ്പിനും പടിഞ്ഞാറ് വശത്തായി കൊച്ചി തുറമുഖത്തേക്കുള്ള അപ്രോച്ച് ചാനലിന് ഇരുവശത്തായാണ് വന്‍കിട തുറമുഖ പദ്ധതി ഒരുങ്ങുന്നത്. രണ്ട് ഫേസുകളിലായി നടപ്പാക്കുന്ന സ്വപ്നപദ്ധതിയുടെ ആദ്യ ഫേസില്‍ നോര്‍ത്ത് ബ്രേക്ക് വാട്ടറിന്റെ നീളം 4,200 മീറ്ററും സൗത്ത് ബ്രേക്ക് വാട്ടറിന്റെ നീളം 2,200 മീറ്ററുമായിരിക്കും. ഈ ഭാഗത്ത് 20 മീറ്ററിന് മുകളില്‍ ആഴമുണ്ടാകുമെന്നതിനാല്‍ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പുകള്‍ക്ക് ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയും.

കണ്ടെയ്‌നര്‍ ടെര്‍മിനലുകളും ലോജിസ്റ്റിക് പാര്‍ക്കുകളും വന്‍കിട വെയര്‍ഹൗസുകളും റിഫൈനറി- പെട്രോകെമിക്കല്‍ വ്യവസായങ്ങളുമായിരിക്കും പ്രധാനമായും ഔട്ടര്‍ ഹാര്‍ബറില്‍ വരിക. നിലവിലെ ആഴമായ 14.5 മീറ്റര്‍ എന്നത് ഔട്ടര്‍ ഹാര്‍ബര്‍ വരുന്നതോടെ 20 മീറ്ററിന് മുകളില്‍ ആകുമെന്നതിനാല്‍ വിഴിഞ്ഞത്തിന് പുറമെ കൊച്ചി തുറമുഖത്തേക്കും കൂടുതല്‍ മദര്‍ഷിപ്പുകളെത്തിക്കാന്‍ കഴിയും.

നിലവില്‍ വര്‍ഷാവര്‍ഷം ഡ്രഡ്ജിംഗിനായി ചെലവാക്കുന്ന തുക നേര്‍പകുതിയാകുമെന്നതിനാല്‍ ഔട്ടര്‍ ഹാര്‍ബര്‍ കൊച്ചി തുറമുഖത്തെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ കൂടി വിഷയമാണ്.

 

Latest