Connect with us

Kerala

സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും പത്രിക നല്‍കി; മത്സര രംഗം ചൂടേറി

യു ഡി എഫ് സ്ഥാനാര്‍ഥി ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു

Published

|

Last Updated

മലപ്പുറം | നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി, ബി ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതോടെ നിലമ്പൂരിലെ മത്സരരംഗം ചൂടേറി.

രാവിലെ 11 മണിക്ക് പ്രകടനമായെത്തിയാണ് എം സ്വരാജ് ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എ വിജയരാഘവന്‍, പി കെ സൈനബ, ഇ എന്‍ മോഹന്‍ദാസ് തുടങ്ങിയ സി പി എം നേതാക്കള്‍ സ്വരാജിന് ഒപ്പമുണ്ടായിരുന്നു. ആരു മത്സരിച്ചാലും തന്റെ വിജയപ്രതീക്ഷയ്ക്ക് ഒരു മങ്ങലുമില്ലെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനു പിന്നാലെ പി വി അന്‍വറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പ്രകടനമായെത്തിയാണ് അന്‍വര്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വന്യജീവികള്‍ അളുകളെ കൊല്ലുമ്പോള്‍ അവര്‍ക്ക് 10 ലക്ഷം രൂപയുടെ ചെക്കെഴുതി വെച്ചിട്ടുള്ള മന്ത്രിയുള്ള നാടാണ് നമ്മുടേത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പി വി അന്‍വര്‍ പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജും ഉച്ചയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായിട്ടാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസ്, ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മത്സരിക്കാന്‍ വിമുഖത കാണിച്ചതിന് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതിനു ശേഷമാണ് അഡ്വ. മോഹന്‍ ജോര്‍ജിനെ നാടകീയമായി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്. യു ഡി എഫ് ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച നേതാവാണ് ബി ജെ പി സ്ഥാനാര്‍ഥി. ബി ജെ പിക്ക് സ്ഥാനാര്‍ഥിയെ യു ഡി എഫ് സംഭാവന നല്‍കി എന്നാണ് ഇടതു നേതാക്കളുടെ പ്രതികരണം. യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എസ് ഡി പി ഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുള്‍പ്പെടെ നാലുപേരും പത്രിക നല്‍കിയിട്ടുണ്ട്.

Latest