Connect with us

silver line project

സിൽവർ ലൈൻ: വിശദീകരണവുമായി കെ റെയിൽ

സില്‍വര്‍ലൈനിനു അനുമതി നല്‍കാനാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം | അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ സംബന്ധിച്ച് ഇന്ന് പാർലിമെന്റിൽ കേന്ദ്ര റെയിൽവേ മന്ത്രി നടത്തിയ മറുപടിയിൽ പ്രതികരണവുമായി കെ റെയിൽ. സില്‍വര്‍ലൈനിനു അനുമതി നല്‍കാനാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും പദ്ധതിക്ക് അനുമതി തേടി കെ റെയില്‍ സമര്‍പ്പിച്ച ഡി പി ആര്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും സാങ്കേതിക, സാമ്പത്തിക സാധ്യതകള്‍ പരിശോധിച്ച ശേഷമേ പദ്ധതിക്ക് അന്തിമാനുമതി നല്‍കുകയുള്ളുവെന്നാണ് മന്ത്രി പറയുന്നതെന്നും കെ റെയിൽ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് പാര്‍ലമെന്റില്‍ എം.പിമാരായ ബഹുമാനപ്പെട്ട ശ്രീ എന്‍.കെ. പ്രേമചന്ദ്രനും ശ്രീ കെ. മുരളീധരനും ബഹുമാനപ്പെട്ട കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയ മറുപടി സംബന്ധിച്ച്:
സില്‍വര്‍ലൈനിനു അനുമതി നല്‍കാനാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പദ്ധതിക്ക് അനുമതി തേടി കെറെയില്‍ സമര്‍പ്പിച്ച ഡി.പി.ആര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സാങ്കേതികസാമ്പത്തിക സാധ്യതകള്‍ പരിശോധിച്ച ശേഷമേ പദ്ധതിക്ക് അന്തിമാനുമതി നല്‍കുകയുള്ളുവെന്നാണ് മന്ത്രി പറയുന്നത്.
പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്നാണ് മറ്റൊരു ചോദ്യം. ഇല്ലെന്നാണ് മറുപടി. പാരിസ്ഥിതിക റിപ്പോര്‍ട്ട് പ്രത്യേകമായി സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് ഡി.പി.ആറിന്റെ പതിനാലായത്തെ അധ്യായമായി ഉള്ളടക്കം ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വിദേശ വായ്പക്ക് അനുമതി ചോദിച്ച് വല്ല അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ടോ എന്നാണ് മറ്റൊരു ചേദ്യം.
ഇതിനുള്ള അപേക്ഷ, ഡിപ്പാര്‍ട്‌മെന്റെ് ഓഫ് എക്കണോമിക് അഫയേഴ്‌സിനു കെറെയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് മറുപടി.
അടുത്ത ചോദ്യം, പദ്ധതിയുടെ പ്രവൃത്തി തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു അനുമതിയോ എന്‍.ഒ.സിയോ നല്‍കിയിട്ടുണ്ടോ എന്നാണ്.
ഇല്ലെന്നാണ് മറുപടി. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുമില്ല പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയിട്ടുമില്ല. പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചതായി കെറെയില്‍ എവിടെയും പറഞ്ഞിട്ടില്ല. തത്വത്തില്‍ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള പ്രീ ഇന്‍വെസ്റ്റ് മെന്റ് നടപടികാളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയം പരിശോധിച്ചു വരികയാണ്. ഡിപി. ആറില്‍ മതിയായ സാങ്കേതിക സാധ്യത വിശദാംശങ്ങള്‍ ഇല്ലെന്നും അവ ലഭ്യമാക്കാന്‍ കെആര്‍.ഡി.സി.എല്ലിനെ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും പറയുന്നു. ആ വിശദാംശങ്ങള്‍ നല്‍കാനുള്ള നടപടികള്‍ കെറെയില്‍ പൂര്‍ത്തീകരിച്ചു വരികയണ്. ഇതിന്റെ ഭാഗമായി റെയില്‍വേയുടെ ഉമടസ്ഥതയിലുള്ള ഭൂമിയില്‍ റെയില്‍വേയും കെറെയിലും സംയുക്ത പരിശോധന നടത്തി വരുന്നുണ്ട്. സ്വകാര്യഭൂമിയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനു കുടിയാണ് ഇപ്പോള്‍ സാമൂഹികാഘാത പഠനം നടത്തുന്നത്. പതിനൊന്നു ജില്ലകളിലും സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഈ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമിയുടേയും സ്വകാര്യ ഭൂമിയുടേയും കണക്ക്, നിലവിലുള്ള റെയില്‍വേയുടെ ക്രോസിംഗുകള്‍, ബാധിക്കപ്പെടുന്ന റെയില്‍വേ ഭൂമി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയാകും. ഇത്രയും സാങ്കേതിക കാര്യങ്ങളില്‍ അന്തിമ തീരുമാനമാകുന്നതോടെ സാമ്പത്തിക സാധ്യതയും പരിശോധിക്കാന്‍ സാധിക്കും അത്രയുമാണ് പാര്‍ലമെന്റെില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കിയത്.
പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നാണ് മറ്റൊരു ചോദ്യം
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 4(1) വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നുമെന്നാണ് അതിനുള്ള മറപടി. ജനങ്ങളെ പൊതുവായി പദ്ധതി എങ്ങനെ ബാധിക്കുമെന്ന് സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാകും.
പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നു പറഞ്ഞാല്‍ അനുമതി നല്‍കില്ലെന്നല്ല അര്‍ഥം. പദ്ധതിയ്ക്ക് അന്തിമാനുമതി നല്‍കുന്നതിന്, സാങ്കേതികസാമ്പത്തിക സാധ്യതള്‍ വിലിയിരുത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയരിക്കുന്നത്.
കെറെയില്‍ സമര്‍പ്പിച്ച ഡിപി.ആറില്‍ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത് സ്വാഭാവികമാണ്. അതിനു വിശദമായ മറുപടി നല്‍കാന്‍ കെറെയില്‍ ബാധ്യസ്ഥരാണ്. റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാനാണ് റെയില്‍വേയും കെറെയിലും സംയുക്ത പരിശോധന നടത്തുന്നത്.

Latest