Connect with us

Kerala

ആർ എസ് എസ് കൂടിക്കാഴ്ച: ജമാഅത്തെ ഇസ്‌ലാമി പ്രതിരോധത്തിൽ

ചർച്ചയെ തള്ളിപ്പറഞ്ഞ് കോൺഗ്രസ്സ്, മുസ്‌ലിം ലീഗ്, ഐ എൻ എൽ നേതാക്കൾ

Published

|

Last Updated

കോഴിക്കോട് | ആർ എസ് എസുമായുള്ള രഹസ്യ ചർച്ചയിൽ ജമാഅത്തെ ഇസ്‌ലാമി വെട്ടിൽ. അടച്ചിട്ട മുറിയിൽ നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തറിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും തൃപ്തികരമായൊരു വിശദീകരണം നൽകാനാകാതെ പ്രതിരോധത്തിൽ നിൽക്കുകയാണ് സംഘടനാ നേതൃത്വം. ചർച്ചയുടെ പാശ്ചാത്തലത്തിൽ മുസ്‌ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രംഗത്തുവന്നു.

കോൺഗ്രസ്സ്, മുസ്‌ലിം ലീഗ്, ഐ എൻ എൽ നേതാക്കൾ ചർച്ചയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. മന്ത്രി അഹ്്മദ് ദേവർകോവിൽ, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ, കെ മുരളീധരൻ തുടങ്ങിയവർ ചർച്ചക്കെതിരെ ശക്തമായ പ്രതികരണങ്ങളാണ് നടത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി പിന്തുണച്ചിരുന്ന കെ മുരളീധരനും ജമാഅത്തെ ഇസ്‌ലാമിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നു.

അതേസമയം, ചർച്ച ക്രിയാത്മകമായിരുന്നുവെന്നും അനിവാര്യമായിരുന്നുവെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കി അഖിലേന്ത്യാ സെക്രട്ടറി ടി ആരിഫലി രംഗത്തെത്തി. സമുദായത്തിന്റെ ആവലാതികൾ ആർ എസ് എസുമായി ചർച്ച ചെയ്യണമെന്നാണ് നിലപാടെന്ന് അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു. എന്നാൽ, ആവലാതികളോട് ആർ എസ് എസ് എങ്ങനെ പ്രതികരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

സുതാര്യമായിരുന്നുവെങ്കിൽ ജനുവരി 14ന് നടന്ന ചർച്ച എന്തിന് ജമാഅത്തെ ഇസ്‌ലാമി ഇത്രയും കാലം രഹസ്യമാക്കി വെച്ചുവെന്നാണ് ഉയരുന്ന ചോദ്യം. ചർച്ചയെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമിയും ആർ എസ് എസും പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് നൽകുന്നത് എന്നതും സംശയം ജനിപ്പിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടതനുസരിച്ചാണ് ചർച്ച നടത്തിയതെന്ന് ആർ എസ് എസും, ആർ എസ് എസ് ആവശ്യമനുസരിച്ചാണ് കൂടിക്കാഴ്ചയെന്നാണ് ജമാഅത്തെ ഇസ്‌ലാമിയും അവകാശപ്പെടുന്നത്.

മറ്റ് മുസ്‌ലിം സംഘടനകൾക്ക് സംഘ്പരിവാർ സംഘടനകളോടും കേന്ദ്ര സർക്കാറിനോടുമുള്ള സമീപനത്തിൽ വീര്യം പോരാ എന്ന് നിരന്തരം വിമർശിക്കാറുള്ള ജമാഅത്തെ ഇസ്‌ലാമി ആർ എസ് എസുമായുള്ള രഹസ്യ ചർച്ചയുടെ പേരിൽ പ്രതിരോധത്തിലായതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം എങ്ങനെ മറുപടി പറയണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അണികൾ. സമ്മേളനത്തിന് ബി ജെ പി നേതാക്കളെ ക്ഷണിച്ചതിന് ജമാഅത്തെ ഇസ്‌ലാമി വലിയ വിമർശമുന്നയിച്ച കെ എൻ എം നേതൃത്വവും ഇപ്പോൾ ആർ എസ് എസുമായി നടത്തിയ ചർച്ചയെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്