Connect with us

Kerala

രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല, കേസില്‍ തോറ്റിട്ടും എന്ത് കൊണ്ട് അപ്പീല്‍ ഫയല്‍ ചെയ്തില്ല?; മൂന്നാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഹൈക്കോടതി

കേസില്‍ സിബിഐയെ സ്വമേധയാ കക്ഷി ചേര്‍ക്കുമെന്നും മൂന്നാര്‍ ഭൂമി കേസുകള്‍ പരിഗണിക്കുന്ന കോടതി വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി  | ഇടുക്കി മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ഹൈക്കോടതി. വ്യാജ പട്ടയ കേസില്‍ ദേവികുളം മുന്‍ അഡീഷണല്‍ തഹസീല്‍ദാര്‍ എം ഐ രവീന്ദ്രന് എതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. 42 കേസുകളില്‍ സര്‍ക്കാര്‍ കോടതിയില്‍ തോറ്റിട്ടും എന്ത് കൊണ്ട് അപ്പീല്‍ ഫയല്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചു. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല.നടന്നത് വലിയ അഴിമതിയാണ്. പിന്നില്‍ ആളുകളുണ്ടാകാം. കേസില്‍ സിബിഐയെ സ്വമേധയാ കക്ഷി ചേര്‍ക്കുമെന്നും മൂന്നാര്‍ ഭൂമി കേസുകള്‍ പരിഗണിക്കുന്ന കോടതി വ്യക്തമാക്കി.

കേസ് സിബിഐക്ക് വിടുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്‍ക്കുന്നത് എന്തിനാണ്. അതിന് മുമ്പ് അഡ്വക്കേറ്റ് ജനറലിനെ കേള്‍ക്കും. ഉദ്യോഗസ്ഥരെ ഒഴിവാക്കാനാവില്ല. അവര്‍ക്കും കേസില്‍ ഉത്തരവാദിത്തമുണ്ട്. 42 കേസുകളും കൃത്യമായി അന്വേഷിച്ചില്ല. ഒരു കേസിലാണെങ്കില്‍ തഹസില്‍ദാര്‍ തന്നെ പ്രതികള്‍ക്ക് അനുകൂലമായെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ വെറുതെ വിട്ട കേസുകളുടെ എണ്ണവും നിലവിലുള്ള കേസുകളുടെ സ്ഥിതിയും അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മോണിറ്ററിങ് കമ്മിറ്റിയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കിയിരുന്നില്ല.

Latest