Connect with us

Kerala

രഞ്ജിത നാട്ടിലെത്തിയത് ജോലിസംബന്ധമായ ആവശ്യത്തിന്; മടങ്ങുമ്പോള്‍ വിമാന അപകട രൂപത്തില്‍ മരണമെത്തി

ലണ്ടനില്‍ നഴ്‌സായിരുന്നു രഞ്ജിത. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജോലിയില്‍ തിരികെ പ്രവേശിച്ച് നാട്ടില്‍ നിര്‍മിക്കുന്ന പുതിയ വീട്ടില്‍ ഇനിയുള്ള കാലം താമസിക്കാനായിരുന്നു തീരുമാനം.

Published

|

Last Updated

പത്തനംതിട്ട | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച കോഴഞ്ചേരി പുല്ലാട് കുറുങ്ങഴക്കാവ് അയ്യപ്പ ക്ഷേത്രത്തിന് സമീപം കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി നായര്‍ (38) 2014ല്‍ ഒമാനിലാണ് ആദ്യമായി നഴ്‌സായി ജോലിയില്‍ പ്രവേശിക്കുന്നത്. ഇതിനിടെ 2019ല്‍ പി എസ് സി വഴി സര്‍ക്കാര്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് രഞ്ജിത ജോലി ചെയ്തിരുന്നത്. പിന്നീട് ഇവിടെനിന്ന് അവധിയെടുത്ത് വീണ്ടും ഒമാനിലേക്ക് പോയി. ഒമാനിലെ സലാലയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായിരുന്നു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി. സലാലയില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് പരീക്ഷയെഴുതി ലണ്ടനിലേക്ക് പോയത്. ഏകദേശം ഏഴ് മാസം മുമ്പാണ് രഞ്ജിത ലണ്ടനില്‍ എന്‍ എച്ച് എസില്‍ ജോലിയില്‍ പ്രവേശിച്ചത്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജോലിയില്‍ തിരികെ പ്രവേശിച്ച് നാട്ടില്‍ നിര്‍മിക്കുന്ന പുതിയ വീട്ടില്‍ ഇനിയുള്ള കാലം താമസിക്കാനായിരുന്നു തീരുമാനം. ജില്ലാ ആശുപത്രിയിലെ ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതിന് ആവശ്യമായ നടപടിക്രമങ്ങള്‍ക്കായാണ് ഇത്തവണ രഞ്ജിത അഞ്ച് ദിവസത്തെ അവധിക്കായി നാട്ടിലെത്തിയത്. ഇതെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം വൈകീട്ടാണ് വീട്ടില്‍നിന്ന് മടങ്ങിയത്. ചെങ്ങന്നൂരില്‍നിന്ന് ട്രെയിന്‍മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി അവിടെനിന്ന് ചെന്നൈയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും പോവുകയായിരുന്നു. അഹമ്മദാബാദില്‍ നിന്നായിരുന്നു ലണ്ടനിലേക്കുള്ള വിമാനം.

ജീവിത പങ്കാളിയുമായി വേര്‍പിരിഞ്ഞ് ജീവിക്കുന്ന രഞ്ജിതക്ക് രണ്ട് മക്കളാണ് ഉള്ളത്. മൂത്തമകന്‍ ഇന്ദുചൂഡന്‍ പുല്ലാട് എസ് വി എച്ച് എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും ഇളയ മകള്‍ ഇന്‍ദിത ഇരവിപേരൂര്‍ ഒ ഇ എം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. പിതാവ് ഗോപകുമാരന്‍ നായര്‍ അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. മാതാവ്: തുളസി. സഹോദരങ്ങള്‍: രഞ്ജിത്, രതീഷ്.

Latest