Connect with us

International

"ഫലസ്തീനികളുടെ അവസ്ഥ സഹിക്കാന്‍ കഴിയുന്നതിനുമപ്പുറം"; ഐക്യരാഷ്ട്രസഭയില്‍ അംബാസഡറുടെ ദുഃഖം അണപൊട്ടിയൊഴുകി

"ഒലിവ് മരങ്ങളെക്കാള്‍ കൂടുതല്‍ ഞങ്ങള്‍ ഫലസ്തീനില്‍ വേരൂന്നിയവരാണെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. ഞങ്ങളൊരിക്കലും വാടിപ്പോകില്ല. മാതൃരാജ്യത്ത് തന്നെയാണ് ഞങ്ങള്‍ താമസിക്കുന്നത്"

Published

|

Last Updated

ന്യൂയോര്‍ക്ക് | ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ വംശഹത്യ വിവരിക്കുന്നതിനിടെ ദുഃഖം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍.  പ്രശ്നം പരിഹരിക്കണമെന്ന് സുരക്ഷാ കൗണ്‍സിലിനോട് അഭ്യര്‍ഥിക്കുന്നതിനിടെയാണ് അംബാസഡർ പൊട്ടിക്കരഞ്ഞത്.  ‘എനിക്ക് പേരക്കുട്ടികളുണ്ട്. കുടുംബങ്ങള്‍ക്ക് അവരെ എത്രത്തോളം വേണ്ടപ്പെട്ടവരാണെന്ന് എനിക്കറിയാം, ഫലസ്തീനികളുടെ അവസ്ഥ കാണുന്നത് ഒരു സാധാരണ മനുഷ്യനും സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്’  കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഫലസ്തീനിലായാലും ഇസ്രാഈലിലായാലും സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങളെ അദ്ദേഹം  അപലപിച്ചു. ഫലസ്തീൻ വിഷയത്തലെ ആഗോള പ്രതികരണങ്ങളില്‍ ഇരട്ടത്താപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘സാധാരണക്കാരെ ആക്രമിക്കുന്നതിനെ ന്യായീകരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ അഭിമാനികളായ ഫലസ്തീനികളാണ്. മറ്റുള്ളവരെപ്പോലെ തന്നെ ഞങ്ങളോടും പെരുമാറണം’ വിതുമ്പിക്കൊണ്ട് കണ്ഠമിടറി റിയാദ് മന്‍സൂര്‍ ആവശ്യപ്പെട്ടു.

ഫലസ്തീനികളുടെ ദുരവസ്ഥ അന്താരാഷ്ട്ര സമൂഹം അവഗണിക്കുകയാണ്. ഒലിവ് മരങ്ങളെക്കാള്‍ കൂടുതല്‍ ഞങ്ങള്‍ ഫലസ്തീനില്‍ വേരൂന്നിയവരാണെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. ഞങ്ങളൊരിക്കലും വാടിപ്പോകില്ല. മാതൃരാജ്യത്ത് തന്നെയാണ് ഞങ്ങള്‍ താമസിക്കുന്നത്.  ഞങ്ങളുടെ അനിഷേധ്യമായ അവകാശങ്ങള്‍ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും  അദ്ദേഹം വ്യക്തമാക്കി.

 

Latest