Kerala
'നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്ത് പുറത്തുകടന്നു'; സി ജെ റോയിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്
6.35 എം എം വെടിയുണ്ടയുടെ ഭാഗങ്ങൾ കണ്ടെടുത്തു.
ബെംഗളൂരു | കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി ജെ റോയിയുടെ മരണം വെടിയേറ്റാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ഇടതുനെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്ത് പുറത്തുകടന്നതാണ് തൽക്ഷണ മരണത്തിന് കാരണമായതെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 6.35 എം എം വെടിയുണ്ടയുടെ ഭാഗങ്ങൾ കണ്ടെടുത്തു. വെടിമരുന്നിന്റെയും ശരീരഭാഗങ്ങളുടെയും സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ബൗറിംഗ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയ ശേഷം മുറിയിലേക്ക് പോയ റോയിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കിയതാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശമുണ്ടെങ്കിൽ അവ ഉദ്യോഗസ്ഥർ ഏറ്റെടുക്കണമെന്ന നടപടിക്രമങ്ങൾ റെയ്ഡിനിടെ ലംഘിക്കപ്പെട്ടതായും വിവരമുണ്ട്.
സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അന്വേഷണത്തിന് ഉത്തരവിട്ടു. സർക്കാർ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.





