Editorial
"മുറിവൈദ്യന്മാര്‍' വ്യാപകം; "ചികിത്സ' അനിവാര്യം
ഡോക്ടർ ചികിത്സക്ക് യോഗ്യനാണോ വ്യാജനാണോ എന്ന് പൊതുസമൂഹത്തിന് അറിയാന്‍ സഹായകമായ വിധം അംഗീകൃത ഡോക്ടര്‍മാരുടെ പട്ടിക ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പോ വെബ്‌സൈറ്റോ തയ്യാറാക്കണം. വ്യാജന്മാരെ തടയുന്ന നടപടികള്‍ക്ക് മുന്‍കൈയെടുക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന(ഐ എം എ)ക്കുമുണ്ട് ബാധ്യത.

വ്യാജ ഡോക്ടര്‍മാരെക്കുറിച്ച് മാധ്യമങ്ങള്‍ നിരന്തരം റിപോര്‍ട്ട് ചെയ്യാറുണ്ട.് രോഗികളുടെ പരാതിയില്‍ പലപ്പോഴും ഇവര്‍ പോലീസ് പിടിയിലാകുകയും ചെയ്യുന്നു. എങ്കിലും സംസ്ഥാനത്ത് വ്യാജ ചികിത്സകര്‍ ഇപ്പോഴും വ്യാപകമാണ്. സ്വകാര്യ ആശുപത്രികളിലാണ് കൂടുതല്‍. ആശുപത്രി അധികൃതരെ പറ്റിച്ചല്ല വ്യാജന്മാര്‍ ജോലിയില്‍ കയറുന്നത്, മേധാവികളുടെ അറിവോടെയാണെന്നതാണ് പുതിയ വിവരം. എം ബി ബി എസ് പഠനം പൂര്‍ത്തിയാകാത്തവരെയോ മെഡിക്കല്‍ വിദ്യാര്‍ഥികളെയോ ആണ് ചില സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍ തസ്തികയില്‍ നിയമിക്കുന്നത്.
33 മെഡിക്കല്‍ കോളജുകളില്‍ നിന്നും വിദേശ സര്‍വകലാശാലകളില്‍ നിന്നുമായി പ്രതിവര്‍ഷം ഏഴായിരത്തിലധികം എം ബി ബി എസ് ബിരുദധാരികള്‍ പുറത്തിറങ്ങുന്ന കേരളത്തിലെ ആശുപത്രികള്‍ക്ക് വ്യാജബിരുദധാരികളുടെ പിറകെ പോകേണ്ട ആവശ്യമില്ല. സാമ്പത്തിക ലാഭത്തിനാണത്രെ ആശുപത്രി മേധാവികള്‍ രോഗികളുടെ ജീവന്‍ പണയം വെച്ചുള്ള ഈ കളി നടത്തുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബിരുദധാരികളായ ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കണം. ഡോക്ടര്‍ വേഷമണിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ചെറിയ വേതനം നല്‍കിയാല്‍ മതി.
കോഴിക്കോട് കടലുണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒരു രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരില്‍ ധാരാളം വ്യാജന്മാരുണ്ടെന്ന വിവരം പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഈ ആശുപത്രിയില്‍ പൂച്ചേരിക്കടവ് സ്വദേശിയായ രോഗി മരിച്ചത്. ചികിത്സയില്‍ സംശയം തോന്നിയ പരേതന്റെ മകന്‍ നടത്തിയ അന്വേഷണത്തില്‍ ചികിത്സ നടത്തിയ ഡോക്ടര്‍ എം ബി ബി എസ് പരീക്ഷയില്‍ പരാജയപ്പെട്ട വ്യക്തിയാണെന്ന് ബോധ്യമായി. ആറ് വര്‍ഷത്തോളമായി ഈ വ്യാജ ഡോക്ടര്‍ സ്ഥാപനത്തില്‍ ചികിത്സ തുടങ്ങിയിട്ട്. തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും പല ആശുപത്രികളിലും ഡോക്ടര്‍മാരായി വിലസുന്നത് ഇത്തരക്കാരാണെന്നും വ്യക്തമായി.
സ്വകാര്യ മേഖലയില്‍ മാത്രമല്ല, സര്‍ക്കാര്‍ ആശുപത്രിയിലും വിലസുന്നുണ്ട് വ്യാജ ഡോക്ടര്‍മാര്‍. 2019ല്‍ പ്രസവത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ ഗര്‍ഭസ്ഥശിശു മരിക്കാനിടയായത് ആ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ചേര്‍ത്തല വാരനാട് സ്വദേശിനിയായ ഒരു വ്യാജ വനിതാഡോക്ടറുടെ ചികിത്സയെ തുടര്‍ന്നായിരുന്നു. ഇല്ലാത്ത യോഗ്യതയുടെ പേരില്‍ പത്ത് വര്‍ഷത്തോളമാണ് ഇവര്‍ സര്‍ക്കാറില്‍ നിന്ന് കനത്ത ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപറ്റിയത്. കോഴിക്കോട് മെഡി. കോളജില്‍ ഇതിനിടെ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ മുക്കം ചേന്ദമംഗലൂര്‍ സ്വദേശിയായ ഒരാള്‍ പിടിയിലായിരുന്നു.
അലോപ്പതി ആശുപത്രികളില്‍ ഡോക്ടര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ എം ബി ബി എസ് ബിരുദമുള്‍പ്പെടെ നിശ്ചിത യോഗ്യതകളുള്ളവരും മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. സ്വകാര്യ ആശുപത്രികള്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുമ്പോള്‍, സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് നിശ്ചിത യോഗ്യതയുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. പല ആശുപത്രികളും ഈ ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ല.
സങ്കീര്‍ണമാണ് അലോപ്പതി ചികിത്സ.
ഈ രംഗത്ത് തികഞ്ഞ പ്രാഗത്ഭ്യം നേടിയവരല്ലാതെ ചികിത്സിക്കാന്‍ തുനിഞ്ഞാല്‍ ഫലം ചിലപ്പോള്‍ ഗുരുതരമായിരിക്കും. “മുറിവൈദ്യന്‍ ആളക്കൊല്ലു’മെന്നാണല്ലോ പഴമൊഴി. എന്നിട്ടും ആരോഗ്യ സൂചികകളിലും പൊതുജനാരോഗ്യ നിലവാരത്തിലും വികസിത രാജ്യങ്ങളോടൊപ്പമെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും വ്യാജ ഡോക്ടര്‍മാര്‍ വിലസുന്നുവെന്നത് വിരോധാഭാസമാണ്. വന്‍തുക ഈടാക്കി വ്യാജ എം ബി ബി എസ് ബിരുദം വില്‍ക്കുന്ന സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. ഭോപ്പാല്‍ സര്‍വേപള്ളി രാധാകൃഷ്ണന്‍ യൂനിവേഴ്‌സിറ്റിയിലെ വൈസ്ചാന്‍സലര്‍ ഡോ. എം പ്രശാന്ത്പിള്ള, മുന്‍ ചാന്‍സലര്‍ ഡോ. എസ് എസ് കുശ്വ എന്നിവര്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ 2022 മേയില്‍ അറസ്റ്റിലായിരുന്നു. വ്യാജ ബിരുദങ്ങള്‍ തരപ്പെടുത്തിക്കൊടുക്കുകയും വ്യാജ ഡോക്ടര്‍മാരെ റിക്രൂട്ട് നടത്തുകയും ചെയ്യുന്ന ഏജന്‍സികള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴയില്‍ 2021 ജൂലൈയില്‍ ഇത്തരമൊരു ഏജന്റിനെ പിടികൂടിയിരുന്നു.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയും ഉപയോഗിച്ച സിറിഞ്ചുകള്‍ തന്നെ വീണ്ടും ഉപയോഗിച്ചും ഒരു വിധ അണുനശീകരണ സംവിധാനവുമില്ലാതെയുമാണ് പല വ്യാജ ഡോക്ടര്‍മാരും ചികിത്സ നടത്തുന്നതെന്ന് ‘സേഫ് തിരുവനന്തപുരം’ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അണുവിമുക്തി വരുത്താത്ത സിറിഞ്ചും സൂചിയും ഉപയോഗിച്ച് ചികിത്സ നടത്തുന്നതാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമെന്നും റിപോര്‍ട്ട് വിലയിരുത്തുന്നു.
ചികിത്സക്കായി ഡോക്ടറെ സമീപിക്കുമ്പോള്‍, അയാള്‍ ചികിത്സക്ക് യോഗ്യനാണോ വ്യാജനാണോ എന്ന് പൊതുസമൂഹത്തിന് അറിയാന്‍ സഹായകമായ വിധം അംഗീകൃത ഡോക്ടര്‍മാരുടെ പട്ടിക ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പോ വെബ്‌സൈറ്റോ തയ്യാറാക്കുകയാണ് ഇതിനൊരു പരിഹാരം. ഡോക്ടര്‍മാരുടെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, പഠിച്ച കോളജ്, ജോലി ചെയ്ത സ്ഥാപനങ്ങള്‍ തുടങ്ങി മെഡിക്കല്‍ രംഗത്തെ അവരുടെ മുഴുവന്‍ വിവരങ്ങളും അതില്‍ അടങ്ങിയിരിക്കണം. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വ്യാജ ഗൈനക്കോളജിസ്റ്റ് പിടിയിലായ സംഭവത്തിനു പിന്നാലെ ഇത്തരമൊരു പട്ടിക തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിക്കുകയും മെഡിക്കല്‍ കൗണ്‍സിലിനോട് ഇതിനാവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുവരെയും പ്രസിദ്ധീകൃതമായിട്ടില്ല. നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം. വ്യാജന്മാരെ തടയുന്ന നടപടികള്‍ക്ക് മുന്‍കൈയെടുക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന(ഐ എം എ)ക്കുമുണ്ട് ബാധ്യത.