Kerala
പുതുക്കാട് ഇരട്ടക്കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി
ആദ്യ കുഞ്ഞിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു

തൃശ്ശൂര്‍ | പുതുക്കാട് ഇരട്ടക്കൊലപാതക കേസിൽ നവജാത ശിശുക്കളെ കുഴിച്ചിട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തി. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനയിൽ കണ്ടെത്തി. ഭവിന്റെ വീടിന്റെ പരിസരത്തു നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി വെള്ളിക്കുളങ്ങര സ്വദേശി ഭവിന്‍ എന്ന യുവാവ് തൃശൂര്‍ പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. അമ്മ അനീഷ തന്നെയാണ് രണ്ട് കൊലപാതകവും നടത്തിയെന്നതാണ് എഫ് ആ ആര്‍.
ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയെന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ചാലക്കുടി ഡിവൈ എസ് പിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലാണ് കൊല്ലപ്പെട്ട ശിശുക്കളുടെ മാതാവ് അനീഷയുടെയും ഭവിന്റെയും വീടുകളിലും പരിസരത്തും പരിശോധന നടത്തിയത്. ഇരുവരുടെയും പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
കുഞ്ഞിൻ്റെ മൃതദേഹം വീടിന്റെ പിന്‍ഭാഗത്ത് മറവ് ചെയ്യാന്‍ കുഴിയെടുത്തിരുന്നു. എന്നാല്‍ അയല്‍വാസി ഇത് കണ്ടതോടെ പദ്ധതി ഉപേക്ഷിച്ചെന്നും പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടെന്നുമാണ് മൊഴി. ആദ്യകുഞ്ഞിന്റെ അവശിഷ്ടത്തില്‍ നിന്നും മരണകാരണം കണ്ടെത്തുക വെല്ലുവിളിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
2021 നവംബര്‍ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയില്‍ വെച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊലപ്പെടുത്തിയെന്ന് എഫ് ഐ ആറില്‍ പറയുന്നു
രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മുണ്ടില്‍ പൊതിഞ്ഞ് ശുചിമുറിയില്‍ വെച്ചു. ആഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങള്‍ക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് എട്ട് മാസത്തിന് ശേഷമാണെന്നും എഫ് ഐ ആറിലുണ്ട്.
ഫേസ്ബുക്കിലൂടെയാണ് ഭവിനും അനീഷയും പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി. ആദ്യ പ്രസവം യുവതിയുടെ വീട്ടിലെ ശുചിമുറിയിലായിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം അനീഷ വീണ്ടും ഗര്‍ഭിണിയായി. 2024 ഏപ്രിലിലായിരുന്നു രണ്ടാമത്തെ പ്രസവം നടന്നത്. വീട്ടിലെ മുറിയിലായിരുന്നു പ്രസവം. യൂട്യൂബ് നോക്കിയായിരുന്നു പ്രസവം നടത്തിയത്.