Kerala
കോന്നിയിൽ ആനയെ കാടുകയറ്റൽ ദൗത്യവുമായി വനപാലകര്‍
ദൗത്യത്തിനിടെ എട്ട് വനപാലകര്‍ക്ക് പരുക്ക്

പത്തനംതിട്ട | ആനയെ വിരട്ടിയോടിക്കല്‍ ദൗത്യവുമായി കോന്നിയിലെ വനപാലകര്‍. കോന്നി വനം ഡിവിഷന്‍ പരിധിയില്‍ നടുവത്ത് റേഞ്ചില്‍ കല്ലേലി തോട്ടം, കൊക്കത്തോട് ജനവാസ മേഖലയില്‍ വ്യാപകമായി കാട്ടാനകള്‍ ഇറങ്ങുന്ന സാഹചര്യത്തിലാണ് വനപാലകരുടെ നടപടി.
ജനവാസ മേഖലകളിലെത്തുന്ന കാട്ടാനകളെ തിരിച്ചറിഞ്ഞ് തിരികെ കാട്ടിലേക്ക് കടത്തി വിടുകയാണ് വനപാലക ദൗത്യം. ഇതിന്റെ ഭാഗമായി കോന്നി റേഞ്ചിന്റെ കീഴില്‍ സൗത്ത് കുമരംപേരൂര്‍ വനാതിര്‍ത്തിക്കുള്ളിലും വയക്കര വനമേഖലയിലും ആണ് തിങ്കളാഴ്ച വ്യാപകമായി തിരച്ചില്‍ നടത്തിയത്. നദിക്ക് സമീപമായി കണ്ട കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് കടത്തി വിടുകയും ചെയ്തു. ഇതിനിടയില്‍ കാട്ടാന വനപാലകര്‍ക്ക് നേരേ പാഞ്ഞടുത്തു.
പിന്തിരിഞ്ഞ് ഓടുന്നതിനിടയില്‍ എട്ടോളം വനപാലകര്‍ക്ക് നിസ്സാരമായ പരുക്കേറ്റു. ജനവാസ മേഖലയില്‍ വൈകിട്ട് നാല് മുതല്‍ രാവിലെ ഒന്പത് മണി വരെ നിരീക്ഷണ പട്രോളിംഗും ഇതുവഴി കടന്നുപോകുന്നവര്‍ക്ക് സുരക്ഷ ഒരുക്കി പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. കോന്നി ഡി എഫ് ഒ ആയുഷ്‌കുമാര്‍ കോറി വനപാലക ദൗത്യത്തിന് നതൃത്വം നല്‍കി.
നിരന്തരം വരുന്ന ആനകളെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് ഉള്‍ക്കാട്ടിലേക്ക് കടത്തിവിടുന്നത് വളരെ ശ്രമകരമാണ്. വനത്തിനുള്ളില്‍ പകല്‍ സമയത്ത് നിലയുറപ്പിച്ച ആനകള്‍ രാത്രികാലങ്ങളില്‍ അച്ചന്‍കോവില്‍ നദി കടന്ന് റോഡ് മുറിച്ചുകടന്ന് കൈതച്ചക്ക തോട്ടത്തിലേക്ക് കൂട്ടത്തോടെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
—
---- facebook comment plugin here -----