Connect with us

Ongoing News

നഴ്‌സുമാരുടെ സമരം; കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം

ഹോസ്റ്റല്‍ ഒഴിയണമെന്നും മെസ് സൗകര്യം നിര്‍ത്തലാക്കുമെന്നും കാണിച്ച് മാനേജ്മെന്റ് നോട്ടീസ് നല്‍കിയതായും നഴ്സുമാര്‍

Published

|

Last Updated

കോഴിക്കോട്  | നഴ്സുമാരുടെ സമരത്തിനിടെ സംഘര്‍ഷം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആശുപത്രി അധികൃതരും നഴ്സിങ് വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പരിശീലന ക്ലാസെന്ന പേരില്‍ വിളിച്ചുവരുത്തി ജോലി എടുക്കാന്‍ നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. ജോലിക്ക് പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. സമരത്തിലുള്ള നഴ്‌സുമാരെ മുറിയില്‍ തടഞ്ഞുവെച്ചതായും പരാതിയുയര്‍ന്നു തുടര്‍ന്ന് നഴ്സുമാരുടെ സംഘടനാ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.

 

ചൊവ്വാഴ്ച എട്ട് മണിക്ക് മുന്‍പായി ഹോസ്റ്റല്‍ ഒഴിയണമെന്നും മെസ് സൗകര്യം നിര്‍ത്തലാക്കുമെന്നും കാണിച്ച് മാനേജ്മെന്റ് നോട്ടീസ് നല്‍കിയതായും നഴ്സുമാര്‍ ആരോപിക്കുന്നു. പുതുതായി ജോലിക്ക് കയറിയ നഴ്സുമാരെയാണ് അധികൃതര്‍ ക്ലാസ് ഉണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തുകയും പൂട്ടിയിടുകയും ചെയ്തത്.

സംസ്ഥാനത്തെ 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തിലുള്ളത്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് സമരമെങ്കിലും വാര്‍ഡ് ഡ്യൂട്ടികളില്‍ നിന്ന് നഴ്സുമാര്‍ വിട്ടുനില്‍ക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ഡോ. ബല്‍റാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Latest