Uae
കള്ളപ്പണം വെളുപ്പിക്കൽ പരിശോധനക്ക് പുതിയ നീക്കം
സാമ്പത്തിക മന്ത്രാലയവും ദുബൈ പോലീസും ധാരണയിലെത്തി

ദുബൈ|റിയൽ എസ്റ്റേറ്റ്, സ്വർണാഭരണ വ്യാപാരം, ഓഡിറ്റിംഗ്, ബിസിനസ് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കാൻ യു എ ഇ സാമ്പത്തിക മന്ത്രാലയവും ദുബൈ പോലീസും കൈകോർക്കുന്നു. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനും തടയാനുമാണ് പുതിയ നീക്കം. ഇതിനായി ഇരു വിഭാഗവും വിവരങ്ങൾ കൈമാറും. വേഗതയേറിയതും സുരക്ഷിതവുമായ ആശയവിനിമയ സംവിധാനം സ്ഥാപിക്കാൻ ഈ സഹകരണത്തിലൂടെ ധാരണയായി.
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ, ഗുണഭോക്താക്കളുടെ ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറുന്നതിൽ ഇത് സഹായിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും ഫെഡറൽ, തദ്ദേശ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വിഭാഗം അസി. അണ്ടർ സെക്രട്ടറി സഫിയ ഹാശിം അൽ സാഫി പറഞ്ഞു. ദുബൈ പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയും ഈ കരാറിൽ ഒപ്പുവെച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ഖലീൽ അൽ മൻസൂരി അഭിപ്രായപ്പെട്ടു. സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്താനും അതിവേഗം നടപടി സ്വീകരിക്കാനും ദുബൈ പോലീസിന്റെ സാമ്പത്തിക വിശകലന സംവിധാനം ഉപയോഗിക്കും. സുരക്ഷിതവും സുതാര്യവുമായ ഒരു സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യു എ ഇയുടെ സ്ഥാനം ശക്തിപ്പെടുത്താൻ ഈ നടപടി സഹായിക്കും. ഇരു വിഭാഗവും സംയുക്ത പരിശീലന പരിപാടികളും സംഘടിപ്പിക്കും.