Connect with us

National

യു പി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ്

Published

|

Last Updated

ലക്‌നൗ |  ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു. സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ്. 82 വയസായിരുന്നു.ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. മകനും എസ്. പി അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്.

എട്ട് തവണ നിയമസഭാംഗവും മൂന്ന് തവണ യു പി മുഖ്യമന്ത്രിയുമായിരുന്നു. ഏഴ് തവണ ലോക്‌സഭയിലെത്തി. 1996-98 കാലഘട്ടത്തില്‍ പ്രതിരോധ മന്ത്രിയായും സേവനം അനുഷ്ഠിച്ചു

യുപിയിലെ ഇറ്റാവ ജില്ലയിലെ സായ്‌ഫെയ് ഗ്രാമത്തില്‍ സുഘര്‍ സിങ് യാദവിന്റെയും മൂര്‍ത്തി ദേവിയുടെയും മകനായി 1939 നവംബര്‍ 22നാണ് ജനനം. റാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ല്‍ ആദ്യമായി യുപി നിയമസഭാംഗമായി. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി 19 മാസം ജയില്‍വാസം അനുഭവിച്ചു. 1977ല്‍ ആദ്യമായി മന്ത്രിയായി.1980ല്‍ ലോക്ദള്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി. ലോക്ദള്‍ പിളര്‍ന്നതോടെ ക്രാന്തികാരി മോര്‍ച്ച പാര്‍ട്ടി രൂപീകരിച്ചു. 1989ല്‍ ആദ്യമായി യുപി മുഖ്യമന്ത്രിയായി. കേന്ദ്രത്തില്‍ വി പി സിങ് സര്‍ക്കാര്‍ താഴെ വീണതോടെ ജനതാദള്‍ (സോഷ്യലിസ്റ്റ്) പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടുകൂടി സര്‍ക്കാര്‍ താഴെ വീണു.

1992ല്‍ സമാജ്വാദി പാര്‍ട്ടി രൂപീകരിച്ചു. 1993ല്‍ ബിഎസ്പിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടു. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. 1995ല്‍ സഖ്യകക്ഷികള്‍ പിന്മാറിയതോടെ സര്‍ക്കാര്‍ വീണു.1996ല്‍ 11ാം ലോക്‌സഭയില്‍ മെയ്ന്‍പുരിയെ പ്രതിനിധീകരിച്ചിരുന്നു. അന്നത്തെ സഖ്യ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. 1998ല്‍ കേന്ദ്രസര്‍ക്കാര്‍ നിലംപതിച്ചപ്പോള്‍ പിന്നീട് സാംഭാല്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തി. 1999ല്‍ സംഭാലില്‍നിന്നും കന്നൗജില്‍നിന്നും ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചു. കന്നൗജില്‍നിന്ന് അദ്ദേഹം രാജിവച്ചപ്പോള്‍ മകന്‍ അഖിലേഷ് അവിടെ മത്സരിച്ചു ജയിച്ചു.2003 സെപ്റ്റംബറില്‍ ബിജെപി ബിഎസ്പി സഖ്യസര്‍ക്കാര്‍ താഴെവീണപ്പോള്‍ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി. അപ്പോഴും ലോക്‌സഭാംഗമായിരുന്നു മുലായം. അതു രാജിവച്ച് പിന്നീട് നിയമസഭയിലേക്കു മത്സരിച്ചു. എന്നാല്‍ അതേ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചു. ജയിച്ചെങ്കിലും അതു രാജിവച്ചു മുഖ്യമന്ത്രിസ്ഥാനത്തു തുടര്‍ന്നു. 2007ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയോട് തോല്‍ക്കുന്നതുവരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു.

 

 

Latest