Connect with us

Kerala

ഇ ഡിയോട് വീണ്ടും സാവകാശം തേടി കുഞ്ഞാലിക്കുട്ടി

രണ്ടാം തവണ സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇ ഡിയെ സമീപിച്ചത്.

Published

|

Last Updated

കൊച്ചി | കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ ഡി)ന് മുന്നിൽ ഹാജരാകുന്നതിന് വീണ്ടും സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്ന് ഹാജരാകാൻ നേരത്തേ ഇ ഡി നോട്ടീസ് നൽകിയിരുന്നു. രണ്ടാം തവണ സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇ ഡിയെ സമീപിച്ചത്. അതേസമയം, ഇക്കാര്യത്തിൽ ഇ ഡി തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

ലീഗ് മുഖപത്രം വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. ഇക്കാര്യത്തിൽ അദ്ദേഹത്തിനും മകനുമെതിരെ രണ്ട് തവണയായി ഇ ഡിക്ക് മുന്നിൽ കെ ടി ജലീല്‍ എം എല്‍ എ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇ ഡി വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നാളെ ഹാജരായേക്കും.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് നല്‍കി വിളിപ്പിച്ചത് പ്രകാരമാണ് താന്‍ തെളിവുകള്‍ ഹാജരാക്കിയതെന്നും മുസ്ലിം ലീഗ് മുഖപത്രത്തെ മറയാക്കി നടന്ന കള്ളപ്പണ ഇടപാട് ആരോപണത്തിലാണ് കുഞ്ഞാലിക്കുട്ടിക്കും മകന്‍ ആശിഖിനുമെതിരെ തെളിവുകള്‍ നല്‍കിയതെന്നും കെ ടി ജലീൽ നേരത്തേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മുഖപത്രത്തിന്റെ മറവിൽ കോഴിക്കോട് നഗരത്തിൽ കണ്ടൽക്കാടും തണ്ണീർത്തടവും അടങ്ങുന്ന ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്നും ഇതിൽ കണ്ടൽക്കാട് അടങ്ങുന്ന ഭൂമി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ഭൂമിയിലെ നിർമാണം നടത്താവുന്ന ഭൂമി മറ്റ് ചിലരുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന ഭരണം ലഭിച്ചാൽ അധികാരമുപയോഗിച്ച് ഇവിടെ നിർമാണം നടത്താനായിരുന്നു പദ്ധതിയെന്നും കെ ടി ജലീൽ ആരോപിച്ചിരുന്നു.