Connect with us

Kerala

ഇ ഡിയോട് സാവകാശം തേടിയ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെ ടി ജലീൽ

ഇങ്ങനെ പോയാൽ കാരാത്തോട്ടേക്ക് ഇ ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Published

|

Last Updated

മലപ്പുറം | കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ ഡി)ന് മുന്നിൽ ഹാജരാകുന്നതിന് വീണ്ടും സാവകാശം തേടിയ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുൻ മന്ത്രി കെ ടി ജലീൽ. ഇങ്ങനെ പോയാൽ കാരാത്തോട്ടേക്ക് ഇ ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കള്ളപ്പണ ഇടപാടും അവിഹിത സമ്പാദ്യവും അന്വേഷിക്കാൻ ഈഡിപ്പട വരുമ്പോൾ സമുദായത്തിൻ്റെ നെഞ്ചിലേക്കുള്ള വെടിയുതിർക്കലായി ചിത്രീകരിച്ച് മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കൈയിൽ വെച്ചാൽ മതിയെന്നും പശു വാല് പൊക്കുമ്പോഴറിയാം എന്തിനാണെന്നും അദ്ദേഹം പരിഹസിച്ചു. ലീഗ് മുഖപത്രം വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. ഇക്കാര്യത്തിൽ അദ്ദേഹത്തിനും മകനുമെതിരെ രണ്ട് തവണയായി ഇ ഡിക്ക് മുന്നിൽ കെ ടി ജലീല്‍ എം എല്‍ എ തെളിവുകള്‍ ഹാജരാക്കിയിരുന്നു.

ഇന്ന് ഹാജരാകാൻ കുഞ്ഞാലിക്കുട്ടിക്ക് നേരത്തേ ഇ ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, രണ്ടാം തവണയും സാവകാശം തേടി ഇന്നലെ അദ്ദേഹം ഇ ഡിയെ സമീപിച്ചു. അതേസമയം, ഇക്കാര്യത്തിൽ ഇ ഡി തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇ ഡി വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നാളെ ഹാജരായേക്കും.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് നല്‍കി വിളിപ്പിച്ചത് പ്രകാരമാണ് താന്‍ തെളിവുകള്‍ ഹാജരാക്കിയതെന്നും മുസ്ലിം ലീഗ് മുഖപത്രത്തെ മറയാക്കി നടന്ന കള്ളപ്പണ ഇടപാട് ആരോപണത്തിലാണ് കുഞ്ഞാലിക്കുട്ടിക്കും മകന്‍ ആശിഖിനുമെതിരെ തെളിവുകള്‍ നല്‍കിയതെന്നും കെ ടി ജലീൽ നേരത്തേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മുഖപത്രത്തിന്റെ മറവിൽ കോഴിക്കോട് നഗരത്തിൽ കണ്ടൽക്കാടും തണ്ണീർത്തടവും അടങ്ങുന്ന ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്നും ഇതിൽ കണ്ടൽക്കാട് അടങ്ങുന്ന ഭൂമി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ഭൂമിയിലെ നിർമാണം നടത്താവുന്ന ഭൂമി മറ്റ് ചിലരുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന ഭരണം ലഭിച്ചാൽ അധികാരമുപയോഗിച്ച് ഇവിടെ നിർമാണം നടത്താനായിരുന്നു പദ്ധതിയെന്നും കെ ടി ജലീൽ ആരോപിച്ചിരുന്നു.

Latest