From the print
ഗസ്സ സ്‌കൂളുകളിലെ കൂട്ടക്കൊല; ഇസ്‌റാഈലിന്റേത് വംശീയ ഉന്മൂലനം
വിയന്ന ആസ്ഥാനമായ ഐക്യരാഷ്ട്രസഭാ സ്വതന്ത്ര അന്താരാഷ്ട്ര കമ്മീഷന്റേതാണ് അന്വേഷണ റിപോർട്ട്.

വിയന്ന | ഗസ്സയിലെ സ്‌കൂളുകളിലും മത കേന്ദ്രങ്ങളിലും അഭയം തേടിയിരുന്ന സാധാരണക്കാരെ കൊന്നൊടുക്കിയ ഇസ്‌റാഈൽ നടപടി വംശീയ ഉന്മൂലനമെന്ന് ഐക്യരാഷ്ട്രസഭാ വിദഗ്ധ റിപോർട്ട്. വിയന്ന ആസ്ഥാനമായ ഐക്യരാഷ്ട്രസഭാ സ്വതന്ത്ര അന്താരാഷ്ട്ര കമ്മീഷന്റേതാണ് അന്വേഷണ റിപോർട്ട്.
ഗസ്സയിലെ ഫലസ്തീൻ ജീവിതം ഇല്ലാതാക്കാൻ ഇസ്‌റാഈൽ സംഘടിത പ്രചാരണം നടത്തുന്നതിന്റെ കൂടുതൽ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് കമ്മീഷൻ അധ്യക്ഷനായ മുൻ യു എൻ ഹൈ കമ്മീഷണർ നവി പിള്ള പറഞ്ഞു. ഫലസ്തീൻ ജനതയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക, മതപരമായ ജീവിതത്തെ ഇസ്‌റാഈൽ ലക്ഷ്യമിടുന്നത് ഇന്നത്തെ തലമുറയെയും വരും തലമുറയെയും വിനാശകരമായി ബാധിക്കും. ഗസ്സയിലെ 90 ശതമാനത്തിലധികം സ്‌കൂളുകളും യൂനിവേഴ്‌സിറ്റി കെട്ടിടങ്ങളും മസ്ജിദുകളടക്കം പകുതിയിലധികം മതകാര്യ കേന്ദ്രങ്ങളും സാംസ്‌കാരിക സൈറ്റുകളും ഇസ്‌റാഈൽ സൈന്യം തകർത്തതായി റിപോർട്ട് പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർക്കൽ, സിവിലിയന്മാരെ കൊല്ലൽ തുടങ്ങിയ യുദ്ധക്കുറ്റങ്ങൾ ഇസ്‌റാഈൽ ചെയ്തു.
സ്ത്രീകൾക്കെതിരെ ഇസ്‌റാഈൽ ആസൂത്രിത ആക്രമണം നടത്തുന്നുവെന്ന് തെളിയിക്കുന്ന, കഴിഞ്ഞ മാർച്ചിൽ യു എൻ മനുഷ്യാവകാശ കൗൺസിൽ പുറത്തുവിട്ട റിപോർട്ടിനെ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രൂക്ഷമായി വിമർശിച്ചിരുന്നു.