International
കൂട്ടക്കൊലക്ക് അയവില്ല: ഭക്ഷ്യ വിതരണത്തിനിടെ വീണ്ടും വെടിവെപ്പ്; 27 മരണം
ഇസ്‌റാഈൽ സൈന്യം നിലയുറപ്പിച്ച റഫയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പുണ്ടായത്.

ഗസ്സ | തുടർച്ചയായ മൂന്നാം ദിവസവും ഭക്ഷണം വാങ്ങാൻ കാത്തുനിന്ന ഫലസ്തീനികൾക്കു നേർക്കുണ്ടായ ഇസ്‌റാഈൽ വെടിവെപ്പിൽ 27 മരണം. ഇസ്‌റാഈൽ സൈന്യം നിലയുറപ്പിച്ച റഫയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പുണ്ടായത്. ഹമാസുമായുള്ള പോരാട്ടത്തിനിടെ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്‌റാഈൽ സൈന്യം അറിയിച്ചതിന് ശേഷമാണ് ഫലസ്തീനികൾക്ക് നേരെ വെടിവെപ്പുണ്ടായത്.
ഇസ്‌റാഈൽ ഉപരോധത്തെ തുടർന്ന് കൊടുംപട്ടിണിയിലായ ഫലസ്തീനികളെ ഭക്ഷ്യവിതരണ കേന്ദ്രത്തിന്റെ മറവിൽ കെണിയിൽ പെടുത്തി കൊലപ്പെടുത്തുകയാണ് ഇസ്‌റാഈൽ ചെയ്യുന്നതെന്ന് ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് പറഞ്ഞു. യു എസ് മേൽനോട്ടത്തിലുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിതരണ കേന്ദ്രങ്ങളിൽ സഹായത്തിന് ചെല്ലരുതെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഐക്യരാഷ്ട്രസഭയും മറ്റു രാജ്യാന്തര ജീവകാരുണ്യ സംഘടനകളും ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണത്തോട് സഹകരിക്കുന്നില്ല. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഭക്ഷണ സാധനങ്ങൾ വാങ്ങാനെത്തിയ 102 പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഗസ്സയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സൈനികാക്രമണങ്ങളിൽ മറ്റു 18 പേരും കൊല്ലപ്പെട്ടു.
യുദ്ധക്കുറ്റം
ഭക്ഷണത്തിനായി കാത്തുനിൽക്കുന്നവർക്ക് നേർക്കുള്ള ആക്രമണം മനസ്സാക്ഷിക്ക് നിരക്കാത്തതും സാധാരണക്കാർക്ക് ഭക്ഷണമടക്കമുള്ള സഹായങ്ങൾ നിഷേധിക്കുന്നത് യുദ്ധക്കുറ്റവുമാണെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ ഓഫീസ്. സഹായം സ്വീകരിക്കാനെത്തിയ ഫലസ്തീനികൾക്ക് നേർക്കുണ്ടായ ആക്രമണത്തിൽ എത്രയും വേഗം നിഷ്പക്ഷ അന്വേഷണം വേണമെന്നും യു എൻ ഏജൻസി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനവും യുദ്ധക്കുറ്റവുമാണ് റഫയിലേത്.