Eduline
എം ടെക്, പി എച്ച് ഡി അടിമുടി മാറും
അക്കാദമിക് പ്രബന്ധങ്ങൾ നിർബന്ധമാക്കാത്ത, മൾട്ടിഡിസിപ്ലിനറി എം ടെക് പ്രോഗ്രാമുകൾ, ബ്ലെൻഡഡ് മോഡ് കോഴ്‌സുകൾ, പ്രൊഡക്ട് ബേസ്ഡ് എം ടെക് കോഴ്‌സുകൾ എന്നിവ ആരംഭിക്കാൻ ഐ ഐ ടി കൗൺസിൽ ശിപാർശ.
ഇന്ത്യൻ ഇസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) എം ടെക്, പി എച്ച് ഡി പ്രോഗ്രാമുകളിൽ സമഗ്ര അഴിച്ചുപണി നടത്തുന്നു. രാജ്യത്തെ ഐ ഐ ടികളുടെ പരമോന്നത ഏകോപന സമിതിയായ ഐ ഐ ടി കൗൺസിലിന്റെ ശിപാർശ അംഗീകരിച്ചാണ് ബിരുദാനന്തര ബിരുദ എൻജിനീയറിംഗ് കോഴ്‌സുകളിൽ മാറ്റം വരുത്തുന്നത്. കോഴ്‌സുകളോട് വിദ്യാർഥികൾക്ക് താത്പര്യം കുറയുന്ന സാഹചര്യം പരിഗണിച്ചാണ് തീരുമാനം.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ എം ടെക് വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റങ്ങൾ വരുത്താനും വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കോഴ്‌സുകൾ പുനർരൂപകൽപ്പന ചെയ്യാനും ഐ ഐ ടി കൗൺസിൽ നിർദേശം നൽകി.
പല കോഴ്സുകളും പഴയ രീതിയിലുള്ള സിലബസുകളാണ് പിന്തുടരുന്നത്. പരിമിതമായ സ്‌പെഷ്യലൈസേഷൻ ഓപ്ഷനുകളും ഇന്റേൺഷിപ്പുകൾക്കുള്ള സൗകര്യക്കുറവും കാരണം ബി ടെക് കഴിഞ്ഞവർ ഇന്ത്യയിൽ എം ടെക് ചെയ്യാൻ മടിക്കുന്നുവെന്ന് കൗൺസിൽ തന്നെ സമ്മതിക്കുന്നു. ആധുനിക വ്യവസായ ലോകം ആവശ്യപ്പെടുന്ന ഇന്റർ ഡിസിപ്ലിനറി വൈദഗ്ധ്യം പല പ്രോഗ്രാമുകളിലും ലഭ്യമല്ല. പല രാജ്യങ്ങളിലെയും ബിരുദാനന്തര കോഴ്സുകളിൽ വ്യവസായ മേഖലയുമായി ഇടപഴകാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കുമ്പോൾ ഇന്ത്യയിലെ എം ടെക് വിദ്യാർഥികൾക്ക് പ്രായോഗിക തൊഴിൽ പരിചയം പോലും ലഭിക്കുന്നില്ല.
അക്കാദമിക് പ്രബന്ധങ്ങൾ നിർബന്ധമാക്കാത്ത, മൾട്ടിഡിസിപ്ലിനറി എം ടെക് പ്രോഗ്രാമുകൾ, ബ്ലെൻഡഡ് മോഡ് കോഴ്‌സുകൾ, പ്രൊഡക്ട് ബേസ്ഡ് എം ടെക് കോഴ്‌സുകൾ എന്നിവ ആരംഭിക്കാനും കൗൺസിൽ ശിപാർശ ചെയ്തു. അടുത്ത ഒരു വർഷത്തിനുള്ളിൽ മുഴുവൻ ഐ ഐ ടികളും എം ടെക് പാഠ്യപദ്ധതി പുനർരൂപകൽപ്പന ചെയ്യുകയോ നവീകരിക്കുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.
ഗവേഷണ ഗ്രാന്റുകളുടെയും ആധുനിക ലാബുകളുടെയും കുറവ് പരിഹരിക്കാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ പോലുള്ള ഏജൻസികളുമായി സഹകരിച്ച് ഫണ്ട് കണ്ടെത്തുകയും വേണം. കേവലം പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പകരം പേറ്റന്റുകൾക്കും സാങ്കേതിക വികസനത്തിനും മുൻഗണന നൽകുന്ന രീതിയിലേക്ക് എം ടെക് വിദ്യാഭ്യാസത്തെ മാറ്റണമെന്നും ഐ ഐ ടി കൗൺസിൽ ലക്ഷ്യം വെക്കുന്നു.
നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പരിഷ്‌കാരങ്ങൾ
നിർബന്ധിത ഇന്റേൺഷിപ്പ്
മുഴുവൻ ഐ ഐ ടികളിലും എം ടെക് പാഠ്യപദ്ധതിയുടെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പ് നിർബന്ധമാക്കും.
ഡ്യുവൽ ട്രാക്ക് മോഡൽ
എം ടെക് പഠനത്തിന് രണ്ട് രീതിയിലുള്ള പാതകൾ ഉണ്ടാകും.
- ഒന്ന്- വ്യവസായ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി പ്രായോഗിക പ്രൊജക്ടുകൾക്ക് മുൻഗണന നൽകുന്ന രീതി.
- രണ്ട്– ഗവേഷണ മേഖലയിൽ താത്പര്യമുള്ളവർക്കായി പി എച്ച് ഡിയിലേക്ക് വഴി ഒരുക്കുന്ന രീതി.
ആധുനിക സാങ്കേതിക വിദ്യകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം ടെക്‌നോളജി, സൈബർ സെക്യൂരിറ്റി, സെമികണ്ടക്ടർ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള മേഖലകളിലേക്ക് പാഠ്യപദ്ധതിയെ നവീകരിക്കും.
രാജ്യത്തെ എൻജിനീയറിംഗ് കോളജുകളിലെ എം ടെക് സീറ്റുകളിൽ മൂന്നിൽ രണ്ട് ഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്. 2018-19 കാലയളവിൽ 66,900 ആയിരുന്ന എം ടെക് പ്രവേശനം കഴിഞ്ഞ അധ്യയന വർഷം 45,000 ആയി കുറഞ്ഞു. അതേസമയം, ബി ടെക് പ്രവേശനത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തുന്നുമുണ്ട്.

