Connect with us

Kerala

ലൈഫ് മിഷന്‍ അഴിമതി: മുഖ്യ ആസൂത്രകന്‍ എം ശിവശങ്കറെന്ന് ഇ ഡി ഹൈക്കോടതിയില്‍

ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ ഡി.

Published

|

Last Updated

കൊച്ചി | ലൈഫ് മിഷന്‍ അഴിമതിയിലെ മുഖ്യ ആസൂത്രകന്‍ എം ശിവശങ്കറാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ ഇ ഡിയുടെ വാദം പൂര്‍ത്തിയായി. ഹരജി ഇന്നു വീണ്ടും പരിഗണിക്കും.

ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ ഡി കോടതിയില്‍ അറിയിച്ചു. സ്വപ്നയുടെതുള്‍പ്പെടെ വാട്‌സാപ്പ് ചാറ്റുകളും സന്തോഷ് ഈപ്പന്റയടക്കമുള്ള ബേങ്ക് ഇടപാടുകളും ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും ഇ ഡിയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേടില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു ശിവശങ്കറിന്റെ ആദ്യ വാദമെന്നും ഇ ഡി ഹൈക്കോടതിയില്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സഹകരിക്കാതെയായി. അഴിമതിയിലൂടെ ലഭിച്ച പണം ഡോളറാക്കി കടത്തിയെന്നാണ് കേസ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം, കള്ളപ്പണം തടയല്‍ നിയമ പ്രകാരവും ഇ ഡിക്ക് സ്വതന്ത്രമായി അന്വേഷണം നടത്താമെന്നും സത്യവാങ്മൂലത്തില്‍ ഇ ഡി പറഞ്ഞു.

ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാനിടയുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ബാധിക്കുന്ന കുറ്റകൃത്യമാണ് കള്ളപ്പണം വെളുപ്പിക്കലെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇ ഡി വാദിച്ചു.

 

Latest