Editorial
കേരളം വീണ്ടും കൊവിഡ് ഭീതിയില്‍
ആരോഗ്യ രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായിട്ടും കേരളത്തില്‍ കൊവിഡ് ബാധയും മരണവും വര്‍ധിക്കാന്‍ കാരണമെന്താണെന്നതിനെക്കുറിച്ച് സമഗ്രപഠനവും പരിഹാര നടപടികളും ആവശ്യമാണ്.

‘കൊവിഡ് ഇപ്പോഴും നമ്മോടൊപ്പമുണ്ടെ’ന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അന്വര്‍ഥമാക്കുന്നതാണ് കൊവിഡ്-19ന്റെ വകഭേദങ്ങളുടെ പുതിയ വ്യാപനം. ഒമിക്രോണ്‍ ജെ എന്‍ 1ന്റെ വകഭേദങ്ങളായ എല്‍ എഫ് 7, എന്‍ ബി 1.8.1 വൈറസുകള്‍ കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപോര്‍ട്ട് പ്രകാരം രാജ്യത്ത് ഇന്നലെ 4,000ത്തോളം പുതിയ കൊവിഡ് കേസുകളുണ്ട്. 1,435ഉം കേരളത്തിലാണ്. 506 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയും 483 കേസുകളുള്ള ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മേയ് 22ന് രാജ്യത്തെ കേസുകളുടെ എണ്ണം 257 ആയിരുന്നു. പത്ത് ദിവസത്തിനിടെയാണ് പതിനഞ്ച് മടങ്ങായി വര്‍ധിച്ചത്. ആശങ്ക വേണ്ടെന്ന് അധികൃതര്‍ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ആശങ്കാകുലരാണ് ജനങ്ങള്‍.
കഴിഞ്ഞ വര്‍ഷവും കൊവിഡ്-19ന്റെ വകഭേദങ്ങളായ വൈറസുകള്‍ രാജ്യത്ത് വ്യാപിച്ചിരുന്നു. കേരളത്തിലായിരുന്നു അന്നും രോഗവ്യാപനവും മരണവും കൂടുതല്‍. 2014 ജനുവരിക്കും ഡിസംബറിനുമിടയില്‍ 5,597 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. 66 പേര്‍ മരണപ്പെട്ടു. കര്‍ണാടകയില്‍ 39, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ മുപ്പതില്‍പ്പരം എന്നിങ്ങനെയായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ മരണനിരക്ക്. 2023ല്‍ കേരളത്തില്‍ 87,242 പേര്‍ക്ക് രോഗം ബാധിച്ചു. 516 പേര്‍ മരണപ്പെട്ടു. 2020 ജനുവരി 30നാണ് ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് കേരളത്തില്‍ ആദ്യമായി സ്ഥിരീകരിച്ചത്. ആരോഗ്യ രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായിട്ടും കൊവിഡ് ബാധയും മരണവും വര്‍ധിക്കാന്‍ കാരണമെന്താണെന്നതിനെക്കുറിച്ച് സമഗ്രപഠനവും പരിഹാര നടപടികളും ആവശ്യമാണ്. കേരളത്തില്‍ കേസുകള്‍ കൃത്യമായി റിപോര്‍ട്ട് ചെയ്യപ്പെടുന്നതു കൊണ്ടാണ് എണ്ണക്കൂടുതല്‍ അനുഭവപ്പെടുന്നതെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഭാഷ്യം.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലാണ് ഈ വര്‍ഷം എല്‍ എഫ് 7, എന്‍ ബി 1.8.1 വൈറസ് ബാധക്ക് തുടക്കം കുറിച്ചത്. വ്യാപന ശേഷി കൂടിയതെങ്കിലും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് രോഗം ഗുരുതരമല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. പനി, വിറയല്‍, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, രുചിക്കുറവ് എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം ഗുരുതര സ്വഭാവമുള്ളതല്ലെങ്കിലും പ്രായമായവരിലും മറ്റു ഗുരുതര രോഗമുള്ളവരിലും അപകട സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. സ്വയംപ്രതിരോധത്തിലൂടെ രോഗം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. പ്രായമുള്ളവരും ഗര്‍ഭിണികളും ഗുരുതര രോഗികളും യാത്രകളിലും പൊതുഇടങ്ങളിലും മാസ്‌ക് ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും ഇടക്കിടെ സോപ്പുപയോഗിച്ച് കൈകള്‍ കഴുകണമെന്നും ആരോഗ്യ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ആരോഗ്യ വകുപ്പ് മേധാവികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പരിശോധന, ചികിത്സ, ഐസൊലേഷന്‍ സൗകര്യങ്ങള്‍, വെന്റിലേറ്റര്‍ കിടക്കകള്‍, ഓക്സിജന്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പ് വരുത്തണം. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ച് പരിശോധന നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ നിര്‍ദേശത്തില്‍ പറയുന്നു. ഇതടിസ്ഥാനത്തില്‍ പല സംസ്ഥാനങ്ങളും കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ നിരീക്ഷിക്കണമെന്നും പനി, ജലദോഷം, ചുമ തുടങ്ങി രോഗ ലക്ഷണങ്ങളുള്ള വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കരുതെന്നും കര്‍ണാടക ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്.
കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ വ്യാപകമായേക്കാമെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 84 രാജ്യങ്ങളില്‍ നടത്തിയ നിരീക്ഷണത്തില്‍ കൊവിഡ് പോസിറ്റീവ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വക്താവ് ഡോ. മാരിയ വാന്‍ കെര്‍ഖോവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. അന്ന് അമേരിക്ക, യൂറോപ്പ്, പടിഞ്ഞാറന്‍ പസഫിക് എന്നിവിടങ്ങളിലായിരുന്നു കൊവിഡ് കേസുകള്‍ കൂടുതലായി കാണപ്പെട്ടത്. അടുത്തിടെയാണ് ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചത്.
കൊവിഡ് 19ന്റെ അത്ര തന്നെ മാരകമല്ല വകഭേദങ്ങളെങ്കിലും അത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറക്കുകയും അതുവഴി മാരക രോഗങ്ങള്‍ക്കിടയാക്കുകയും ചെയ്തേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം. വര്‍ധിച്ചു വരുന്ന നിശബ്ദ ഹൃദായാഘാതത്തില്‍ കൊവിഡ് വൈറസ് ഡെല്‍റ്റ വകഭേദത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്ന പുതിയ പഠന റിപോര്‍ട്ട് ഈ നിരീക്ഷണത്തെ ശരിവെക്കുന്നു. ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി), ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലുമായി ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ശരീരത്തിന്റെ രാസസന്തുലിതാവസ്ഥയില്‍ കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ പ്രത്യേകിച്ച് ഡെല്‍റ്റ വകഭേദം തടസ്സം സൃഷ്ടിക്കുന്നുവെന്നും ഇത് നിശബ്ദ ഹൃദായാഘാതത്തിന് കാരണമാകുന്നുവെന്നും കണ്ടെത്തിയത്. ഇന്‍ഡോര്‍ ഐ ഐ ടിയിലെ ഡോ. ഹേമചന്ദ്ര ഝാ, ഭുവനേശ്വര്‍ കിംസ് ഹോസ്പിറ്റലിലെ ഡോ. നിര്‍മല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഹൃദയാഘാതത്തിനു പുറമെ ഡെല്‍റ്റ വകഭേദം തൈറോയിഡിന് കാരണമാകുന്നതായും കണ്ടെത്തി. കൊവിഡിന്റെ വകഭേദങ്ങള്‍ മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ അധികരിച്ചായിരുന്നു ഗവേഷണം.