Connect with us

Kerala

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞു

പരിക്കേറ്റ 47 പേരും അപകടനില തരണം ചെയ്തു

Published

|

Last Updated

ബെംഗളൂരു |  ഐ പി എല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായ ദുരന്തത്തില്‍ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂര്‍ണ ചന്ദ്ര, ഭൂമിക്, പ്രജ്വല്‍, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 47 പേരും അപകടനില തരണം ചെയ്തു.

മരിച്ചവരില്‍ എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14 കാരി ദിവ്യാംശി അടക്കം മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ആറു പുരുഷന്മാരും ഉള്‍പ്പെടും. ശ്രാവണ്‍ കര്‍ണാടക ചിന്താമണി സ്വദേശിയാണ്. അംബേദ്കര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടാംവര്‍ഷ ബി ഡി എസ് വിദ്യാര്‍ത്ഥിയായിരുന്നു. ആന്ധ്രയില്‍ നിന്നുള്ള ദേവി താമസിക്കുന്നത് കോയമ്പത്തൂരിലാണ്. മനോജ് എന്ന മംഗലൂരു സ്വദേശിയും മരിച്ചവരിലുള്‍പ്പെടും. ശ്രാവണ്‍ ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിവരമറിഞ്ഞ് എത്തിയ ശ്രാവണിന്റെ അച്ഛനും അമ്മയും ബൗറിങ് ആശുപത്രിക്ക് സമീപം തളര്‍ന്നുവീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍ സി ബിയുടെ ഐ പി എല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാക സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരിന്റെ മാത്രം പിഴവാണ് ദുരന്തമെന്ന വിമര്‍ശനം പ്രതിപക്ഷം ശക്തമായി ഉയത്തുന്നുണ്ട്. ഐപിഎല്‍ ഭരണസമിതിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബി സി സി ഐ ആവശ്യപ്പെട്ടു. പുറത്ത് ദുരന്തമുണ്ടായപ്പോഴും സ്റ്റേഡിയത്തില്‍ ആഘോഷം തുടര്‍ന്നതിലും വിമര്‍ശനം ശക്തമാണ്. എന്നാല്‍ ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പരിപാടിയില്‍ മാറ്റം വരുത്തിയെന്നാണ് ആര്‍സിബിയുടെ വിശദീകരണം.

 

Latest