Connect with us

Kerala

ദേശീയ പാത നിര്‍മാണത്തിലെ വീഴ്ച; എന്‍ എച്ച് എ ഐ ഇന്ന് ഹൈക്കോടതിയില്‍ മറുപടി നല്‍കും

പാത തകര്‍ന്നത് എങ്ങനെയാണ്, ആരാണ് ഉത്തരവാദികള്‍, എന്താണ് പരിഹാരം തുടങ്ങിയ കാര്യങ്ങള്‍ മറുപടിയായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Published

|

Last Updated

കൊച്ചി | നിര്‍മാണത്തിലിരുന്ന ദേശീയ പാത വിവിധയിടങ്ങളിലായി തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എന്‍ എച്ച് എ ഐ) ഇന്ന് ഹൈക്കോടതിയില്‍ മറുപടി നല്‍കും. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പാത തകര്‍ന്നത് എങ്ങനെയാണ്, ആരാണ് ഉത്തരവാദികള്‍, എന്താണ് പരിഹാരം തുടങ്ങിയ കാര്യങ്ങള്‍ മറുപടിയായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂരിയാട് അപകടത്തോടെ ദേശീയ പാതയുടെ നിര്‍മാണ നിലവാരം രാജ്യമാകെ ചര്‍ച്ചയായിരുന്നു. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുമ്പോഴാണ് ദേശീയ പാത വിഷയം കോടതി സ്വമേധയാ പരിഗണിച്ചത്.

ഇതിനിടെ, ദേശീയ പാത നിര്‍മാണത്തോടെ പലയിടത്തും നീരൊഴുക്ക് തടസ്സപ്പെട്ട് വെളളക്കെട്ട് രൂപപ്പെട്ട പശ്ചാത്തലത്തില്‍ ദേശീയ പാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും യോജിച്ച് കര്‍മപദ്ധതി തയ്യാറാക്കാനൊരുങ്ങുന്നു. നീരൊഴുക്ക് തടസപ്പെടാതിരിക്കാന്‍ വിവിധ വകുപ്പകുളുടെ സഹകരണവും ആവശ്യമെന്നാണ് ദേശീയ പാത അതോറിറ്റിയുടെ നിലപാട്.

ഭൂമി ഏറ്റെടുത്ത് ദേശീയ പാത അതോറ്റിക്ക് കൈമാറിയതിനപ്പുറം അടിസ്ഥാന കാര്യങ്ങളില്‍ പോലും കേന്ദ്ര സംസ്ഥാന ഏജന്‍സികല്‍ തമ്മില്‍ കൂടിയാലോചന നടന്നിരുന്നില്ല എന്നു വ്യക്തമായിട്ടുണ്ട്. 45 മീറ്റര്‍ വീതിയില്‍ മാത്രം റോഡ് നിര്‍മിക്കുന്ന ദേശീയ പാത അതോറിറ്റിക്ക് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കൂടി നീരൊഴുക്ക് ഉറപ്പാക്കേണ്ട ചുമതലയുണ്ടെന്ന കാര്യം ദേശീയ പാത അധികൃതര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതോടെയാണ് യോജിച്ചുളള ഒരു പദ്ധതിക്കായി നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്.

പലയിടത്തും വെളളത്തിന്റെ ഒഴുക്കോ ഭൂമിയുടെ ഘടനയോ പരിഗണിക്കാതെയായിരുന്നു ഓവുചാലുകള്‍ നിര്‍മിച്ചത്. ദേശീയപാതയുടെ ഇരു ഭാഗത്തുമുളള നീര്‍ചാലുകളുടെ ഒഴുക്ക് ക്രമപ്രകാരമാണെന്ന് ഉറപ്പാക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, റവന്യൂ തുടങ്ങി വിവിധ വകുപ്പുകള്‍ക്കുണ്ടെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ പറയുന്നു.

ശക്തമായ മഴയോടെ ഓവുചാല്‍ നിര്‍മാണത്തിലെ അപാകതയും അതുവഴിയുണ്ടായ വെളളക്കെട്ടിന്റെയും വ്യപ്തിയും തിരിച്ചറിഞ്ഞു. പുതുതായി പാത നിര്‍മിച്ചയിടങ്ങളിലും നിലവിലുളള പാത 45 മീറ്ററായി വികസിപ്പിച്ചയിടങ്ങളിലും മഴവെളളം ഒഴുകിപ്പോകാതെ പാതയിലും പാതയോരത്തുമായി കെട്ടി നിന്നു. ഈ വിഷയത്തിലും ദേശീയ പാത അതോറിറ്റിക്കു നേരെ വിമര്‍ശനം ശക്തമായിരുന്നു. ഇതോടെയാണ് വീഴ്ച തങ്ങളുടേത് മാത്രമല്ലെന്ന് ദേശീയ പാത അതോറിറ്റി നിലപാടെടുത്തതും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതും.

 

 

Latest