Connect with us

udf

ജെ ഡി എസ് എന്‍ ഡി എ പ്രവേശനം: ഗൗഡയുടെ പ്രസ്താവന ആയുധമാക്കി യു ഡി എഫ്

പിണറായിയെ ബി ജെ പി ഭയപ്പെടുത്തി നിര്‍ത്തിയെന്നു വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | ജെ ഡി എസിന്റെ എന്‍ ഡി എ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം നല്‍കിയെന്ന എച്ച് ഡി ദേവ ഗൗഡയുടെ പ്രസ്താവന ആയുധമാക്കി യു ഡി എഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശി തരൂര്‍ എം പി, കെ മുരളീധരന്‍ എം പി , എം കെ മുനീര്‍ എം എല്‍ എ എന്നിവര്‍ പിണറായിക്കെതിരെ രംഗത്തുവന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ബി ജെ പി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണെന്ന് പ്രതി പക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ദേവഗൗഡയുടേത് ഗുരുതരമായ വെളി പ്പെടു ത്തലാണെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ച കാര്യങ്ങളാണ് പുറത്ത് വന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി കേസുകളില്‍ അന്വേഷണം അവസാനിച്ചത് ബി ജെ പി ബന്ധത്തെ തുടര്‍ന്നാണ്. ഇന്ത്യ മുന്നണിയില്‍ സി പി എം പ്രതിനിധിയെ അയക്കാതിരിക്കാന്‍ കേരളാ സി പി എം ശ്രമിച്ചു.

ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂര്‍ എം പിയും ആവശ്യപ്പെട്ടു. ദേവഗൗഡ പറയുന്നതാണോ അല്ല സംസ്ഥാനത്തെ ജെ ഡി എസ് നേതാക്കള്‍ പറയു ന്നതാണോ സത്യമെന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ രാഷ്ട്രീയ മര്യാദ സംബന്ധിച്ച് ആളുകള്‍ക്ക് സംശയമുണ്ടാകുമെന്നും ശശി തരൂര്‍ എം പി പറഞ്ഞു.

സി പി എമ്മിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എം കെ മുനീര്‍ ആരോപിച്ചു. ബി ജെ പി- സി പി എം ബാന്ധവം പുറത്ത് വന്നെന്ന് കുറ്റപ്പെടുത്തിയ എം കെ മുനീര്‍, ഈ ബന്ധം മറച്ചു വയ്ക്കാനാണ് കോണ്‍ഗ്രസിനെതിരെ സി പി എം – ബി ജെ പി ബന്ധം ആരോപിക്കുന്നതെന്നും വിമര്‍ശിച്ചു.

ജെ ഡി എസ് -ബി ജെ പി സഖ്യം സി പി എം അറിവോടെയാണെന്നും സഖ്യം ചേര്‍ന്നപ്പോള്‍ തന്നെ കേരള ഘടകത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കേണ്ടതായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. അത് ഇല്ലാതെ വന്നപ്പോള്‍ ഈ ധാരണ മനസിലായതാണ്. കേരളത്തിന് പുറത്ത് കോണ്‍ഗ്രസും സി പി എമ്മും തമ്മില്‍ ധാരണ ഉണ്ടാക്കുന്നതില്‍ തെറ്റില്ല എന്നാല്‍ കേരളത്തില്‍ ബി ജെ പിയുടെ ബി ടീമാണ് സി പി എമ്മെന്നും കെ മുരളീധരന്‍ ആരോപിച്ചു.