Education Notification
ജാമിഅതുല്‍ ഹിന്ദ് ജെ- സാറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അലോട്മെൻ്റ് ചൊവ്വാഴ്ച
മേയ് ആറ് മുതല്‍ ഒമ്പത് വരെയാണ് സ്ഥാപനങ്ങളില്‍ പ്രവേശം

കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ഏകജാലക പ്രവേശനത്തിനായുള്ള ജെ-സാറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ https://jamiathulhind.com/ വഴിയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടാം തരത്തിലേക്ക് നടന്ന ജെ സാറ്റ് പരീക്ഷയില്‍ മുഹമ്മദ് മിസ്ഹബ് മേമാട്ടുപ്പാറ ഒന്നാം റാങ്ക് നേടി. മുഹമ്മദ് നിയാസ് എന്‍ നല്ലളം രണ്ടാം റാങ്കും മുഹമ്മദ് യാസീന്‍കെ ഐക്കരപ്പടി മൂന്നാം റാങ്കും കരഗതമാക്കി.
പ്ലസ് വണ്ണിലേക്ക് നടന്ന ജെ സാറ്റ് പരീക്ഷയില്‍ നജ് വാന്‍ അബ്ദുല്ല കായക്കൊടിയാണ് ഒന്നാം റാങ്ക് നേടിയത്. ഹിഷാം എം പി മാരായമംഗലം രണ്ടും അഹമ്മദ് ഫഹീം എം എ മാത്തൂര്‍ മൂന്നും റാങ്കും നേടിയതായി ഏകജാലകം പരീക്ഷാ കണ്‍വീവര്‍ അറിയിച്ചു.
ആപ്ലിക്കേഷന്‍ ഐ ഡിയും ജനന തീയതിയും നല്‍കി വിദ്യാര്‍ഥികള്‍ക്ക് തന്നെ പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്. ഇതേ വെബ്സൈറ്റ് വഴി തന്നെ ട്രയല്‍ അലോട്മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫസ്റ്റ് അലോട്ട്മെന്റ് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വെബ് സൈറ്റില്‍ യൂസര്‍നൈമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ അലോട്മെന്റ് അറിയാന്‍ സാധിക്കുമെന്നും അഡ്മിഷന്‍ സ്ലിപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മേയ് ആറ് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളിലാണ് സ്ഥാപനങ്ങളില്‍ പ്രവേശനം നടക്കുന്നത്. രക്ഷിതാക്കള്‍ക്കൊപ്പമെത്തിയാണ് വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. അഡ്മിഷന്‍ സ്ലിപ്പ്, ആവശ്യമായ രേഖകള്‍, ഒ ടി പി വെരിഫിക്കേഷനായി അപേക്ഷയില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ തുടങ്ങിയവ അഡ്മിഷന്‍ സമയത്ത് ആവശ്യമാണ്.
തുടര്‍ന്ന് ഈ മാസം 12ന് ജാമിഅതുല്‍ ഹിന്ദ് വൈസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പണ്ഡിതന്‍മാരുടെ കാര്‍മികത്വത്തില്‍ പഠനാരംഭം കുറിക്കും. സെക്കന്‍ഡ്, സ്‌പോട്ട് അലോട്ട്മെന്റ് തുടങ്ങിയവ മെയ് 13 മുതലാണ് ആരംഭിക്കുകയെന്നും ആദ്യ അലോട്മെന്റില്‍ അഡ്മിഷന്‍ എടുത്തവര്‍ക്ക് മാത്രമാണ് തുടര്‍ന്നുള്ള അലോട്മെന്റില്‍ അവസരങ്ങള്‍ ലഭിക്കുകയെന്നും അധികൃതര്‍അറിയിച്ചു.