National
ഗഗൻയാൻ ദൗത്യത്തിന് ഒരുങ്ങി ഐ എസ് ആർ ഒ; അടുത്ത ഫെബ്രുവരി മുതൽ പരീക്ഷണ പറക്കലുകൾ ആരംഭിക്കും
ബഹിരാകാശയാത്രികർ ഇരുന്ന് പറക്കുന്ന ക്രൂ മൊഡ്യൂൾ രൂപകൽപന പൂർത്തിയായതായും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഐഎസ്ആർഒ
![](https://assets.sirajlive.com/2022/10/gaganyan-897x538.jpg)
ന്യൂഡൽഹി | മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി അടുത്ത വർഷം ഫെബ്രുവരി മുതൽ വിവിധ പരീക്ഷണ പറക്കലുകൾ ആരംഭിക്കുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായ ക്രൂ മൊഡ്യൂൾ പരിശോധിക്കുന്നതിനായി ചിനൂക്ക് ഹെലികോപ്റ്ററുകളും സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും വിന്യസിക്കാനും പദ്ധതിയിടുന്നതായി ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഡയറക്ടർ ആർ ഉമാമഹേശ്വരൻ പറഞ്ഞു. സാറ്റ്‌കോം ഇൻഡസ്ട്രി അസോസിയേഷൻ സംഘടിപ്പിച്ച ഇന്ത്യൻ ബഹിരാകാശ കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം ഡിസംബറിൽ ആളില്ലാ ബഹിരാകാശ യാത്ര നടത്തുന്നതിന് മുമ്പ് കുറഞ്ഞത് 17 വ്യത്യസ്ത പരീക്ഷണങ്ങളെങ്കിലും നടത്താൻ ഐഎസ്ആർഒ പദ്ധതിയിട്ടിട്ടുണ്ട്. ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികർ 2024 അവസാനമോ 2025 ന്റെ തുടക്കത്തിലോ യാത്ര നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹിരാകാശയാത്രികർ ഇരുന്ന് പറക്കുന്ന ക്രൂ മൊഡ്യൂൾ രൂപകൽപന പൂർത്തിയായതായും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉമാമഹേശ്വരൻ പറഞ്ഞു. ബഹിരാകാശ യാത്രികർ എന്ന നിലയിൽ ക്രൂ മൊഡ്യൂളും പാരിസ്ഥിതിക നിയന്ത്രണ സംവിധാനവും രൂപകൽപന ചെയ്യുന്ന ദൗത്യം വെല്ലുവിളി നിറഞ്ഞതാണ്. പാരിസ്ഥിതിക നിയന്ത്രണ സംവിധാനമാണ് പദ്ധതിയുടെ പ്രധാന ഘടകം. സ്‌പേസ് ക്യാപ്‌സ്യൂളിന് പുറത്തുള്ള താപനില 2000 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ, റീ-എൻട്രി ഘട്ടത്തിൽ പോലും ബഹിരാകാശയാത്രികർക്ക് സുഖമായി യാത്ര ചെയ്യാൻ കഴിയണം. ഓക്സിജൻ നൽകണം, കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യണം, ഈർപ്പം നീക്കം ചെയ്യണം, താപനില നിലനിർത്തണം, കൂടാതെ തീപിടുത്തം ഇല്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും നമുക്ക് നൽകാത്ത വളരെ സങ്കീർണ്ണമായ സാങ്കേതികവിദ്യയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് മാസത്തിനുള്ളിൽ ക്രൂ മൊഡ്യൂൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പരിസ്ഥിതി നിയന്ത്രണ സംവിധാനം തദ്ദേശീയമായി വികസിപ്പിക്കാൻ തീരുമാനിച്ചതായി ഉമാമഹേശ്വരൻ പറഞ്ഞു. ബഹിരാകാശ പറക്കലിനായി നാല് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും റഷ്യയിൽ അവരുടെ പ്രാഥമിക പരിശീലനം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ബഹിരാകാശ സഞ്ചാരികൾ ഇപ്പോൾ ബെംഗളൂരുവിലെ ബഹിരാകാശയാത്രിക പരിശീലന കേന്ദ്രത്തിൽ തുടർ പരിശീലനത്തിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഗഗൻയാൻ ദൗത്യം പ്രഖ്യാപിച്ചത്. ഇന്ത്യ 75-ാം സ്വാതന്ത്ര്യ വാർഷിക ആഘോഷിക്കുന്ന 2022 ൽ ലക്ഷ്യം കൈവരിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ കൊവിഡ് മഹാമാരി പദ്ധതി വൈകാൻ കാരണമായി.