International
ആയത്തുല്ല അലി ഖാംനഈയുടെ ഖബറടക്ക ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിലേക്ക് പ്രവഹിച്ച് ജനലക്ഷങ്ങൾ
അമേരിക്കയ്ക്കും ഇസ്റാഈലിനും എതിരെ ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് ജനങ്ങൾ വിലാപയാത്രയിൽ പങ്കെടുക്കുന്നത്.
ടെഹ്റാൻ | ഫെബ്രുവരിയിൽ അമേരിക്കയുടെയും ഇസ്റാഈലിന്റെയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ (Ali Khamenei funeral Procession) ടെഹ്റാനിൽ പുരോഗമിക്കുന്നു. വിലാപ ചടങ്ങുകളിൽ പങ്കെടുക്കാനായി ദശലക്ഷക്കണക്കിന് ജനങ്ങളാണ് ഇറാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി തലസ്ഥാന നഗരമായ ടെഹ്റാനിലേക്ക് ഒഴുകിയെത്തുന്നത്. ലോകമെമ്പാടുമുള്ള ശിയാ മുസ്‌ലിംകളുടെ പ്രധാന ആത്മീയ നേതാവായിരുന്ന ഖാംനഈയുടെ ഖബറടക്ക ചടങ്ങുകളോടനുബന്ധിച്ച് ഇറാനിൽ ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ മുതൽ കറുത്ത വസ്ത്രം ധരിച്ച ജനങ്ങൾ ടെഹ്റാനിലെ പ്രധാന തെരുവുകളിലേക്കും ഇമാം ഖുമൈനി മുസല്ല ഗ്രാൻഡ് മോസ്കിലേക്കും കൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയ പതാക പുതപ്പിച്ച എൺപത്തിയാറുകാരനായ ഖാംനഈയുടെ മയ്യിത്ത് പെട്ടിക്കൊപ്പം അതേ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മയ്യിത്തുകളും പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അദ്ദേഹത്തിന്റെ മൂന്ന് വയസ്സുള്ള കൊച്ചുമകളും, ഫെബ്രുവരി 28 ലെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ഭാര്യ സഹ്റ ഹദ്ദാദ് ആദെലും ഉൾപ്പെടുന്നു.

ദൂരപ്രദേശങ്ങളിൽ നിന്ന് എത്തുന്ന ജനങ്ങൾക്ക് വിശ്രമിക്കാനായി രാജ്യത്തുടനീളമുള്ള അയ്യായിരത്തിലധികം സ്കൂളുകളും പതിനായിരക്കണക്കിന് ക്ലാസ് മുറികളും അധികൃതർ തുറന്നു നൽകിയിട്ടുണ്ട്. ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇറാനിൽ പൂർണ്ണ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അമേരിക്കയ്ക്കും ഇസ്റാഈലിനും എതിരെ ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് ജനങ്ങൾ വിലാപയാത്രയിൽ പങ്കെടുക്കുന്നത്. തങ്ങളുടെ നേതാവിന്റെ മരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സിനോടും ഡൊണാൾഡ് ട്രംപിനോടും പ്രതികാരം ചെയ്യുമെന്ന് ജനക്കൂട്ടം പ്രഖ്യാപിച്ചു. മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കുന്നതിലൂടെ ഇറാനെ തകർക്കാൻ ഇസ്റാഈലിന് കഴിയില്ലെന്ന് ചടങ്ങിൽ പങ്കെടുത്തവർ വ്യക്തമാക്കി. ഖാംനഈയുടെ പിൻഗാമിയും മകനുമായ ആയത്തുല്ല മുജ്തബ ഖാംനഈക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ജനങ്ങൾ പ്രതിജ്ഞയെടുത്തു. വിദേശ പ്രതിനിധികൾക്കായി വെള്ളിയാഴ്ച നടന്ന ചടങ്ങിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

തിങ്കളാഴ്ച വരെ ടെഹ്റാനിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം മയ്യിത്ത് ശിയാക്കളുടെ വിശുദ്ധ നഗരമായ ഖുമിലേക്കും തുടർന്ന് ഇറാഖിലേക്കും കൊണ്ടുപോകും. അതിനുശേഷമായിരിക്കും വടക്കുകിഴക്കൻ നഗരമായ മശ്ഹദിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക. 1989 ൽ മുൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ സംസ്കാര ചടങ്ങിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ചടങ്ങായി ഇത് മാറും. പുതിയ നേതാവ് മുജ്തബ ഖാംനഈയുടെ നേതൃത്വത്തിൽ ഇറാന്റെ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിലാപയാത്ര നൽകുന്നത്.
Also Readഖാംനഈയുടെ വിലാപയാത്രയിൽ 3000 പേർ വരെ മരിച്ചേക്കാം! ഇറാൻ റെഡ് ക്രസന്റിന്റെ അതീവ രഹസ്യ റിപ്പോർട്ട് പുറത്ത് വിട്ട് ജർമൻ മാധ്യമം
Content Highlights:
Millions of mourners have flooded the streets of Tehran for the historic six-day funeral procession of Iran late Supreme Leader Ayatollah Ali Khamenei. Family members killed in the US-Israeli strike are also being honoured. The national mourning event highlights vows of revenge and solidifies transition of power.



