Connect with us

Bahrain

ഇറാൻ- ഇസ്‌റാഈല്‍ സംഘർഷം: ബഹ്‌റൈനിൽ സ്കൂളുകൾ അടച്ചു; ഇനി ഓണ്‍ലൈന്‍ പഠനം

പ്രധാന റോഡുകൾ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാൻ നിർദേശം

Published

|

Last Updated

മനാമ | മേഖലയിലെ സംഘർഷം വർധിച്ച സാഹചര്യത്തിൽ ബഹ്‌റൈനിലെ എല്ലാ സ്കൂളുകളും ഓൺലൈൻ പഠന സംവിധാനത്തിലേക്ക് മാറിയതായി ബഹ്‌റൈൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യു എസ് ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ മുൻകരുതൽ എന്ന നിലയിൽ വിദ്യാഭ്യാസ മന്ത്രാലയം പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ പഠനത്തിലേക്ക് മാറാൻ നിർദ്ദേശം നൽകിയിരുന്നു.

കിന്റർഗാർട്ടൻ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവ ഉൾപ്പെടെ ബഹ്‌റൈനിലെ എല്ലാ പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠന ആവശ്യങ്ങൾക്കായി ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, പൗരന്മാരോടും താമസക്കാരോടും യാത്രകൾ പരിമിതപ്പെടുത്താനും ആവശ്യമെങ്കിൽ മാത്രം പ്രധാന റോഡുകൾ ഉപയോഗിക്കാനും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും എമർജൻസി, ബന്ധപ്പെട്ട അധികാരികൾക്ക് റോഡുകൾ കാര്യക്ഷമമായി ഉപയോഗിക്കാൻ അനുവദിക്കുന്നതിനുമാണ് ഈ നടപടി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ സിവിൽ സർവീസ് ബ്യൂറോ (സി എസ് ബി) മന്ത്രാലയങ്ങളിലും സർക്കാർ ഏജൻസികളിലും റിമോട്ട് വർക്കിംഗ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചു. ജീവനക്കാരിൽ 70 ശതമാനം വരെ വീട്ടിലിരുന്ന് ജോലി ചെയ്യും. എന്നാൽ നേരിട്ടുള്ള സാന്നിധ്യം ആവശ്യമുള്ള മേഖലകളെയും അടിയന്തിര സാഹചര്യങ്ങൾക്കായി പ്രത്യേക നടപടിക്രമങ്ങൾ നിലവിലുള്ളവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു സുരക്ഷാ ആവശ്യകതകൾക്കനുസൃതമായി ഇന്നുമുതൽ ഇത് നടപ്പാക്കും. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ സംവിധാനം തുടരും.