Health
അപൂർവവും മാരകവുമായ ബാക്ടീരിയ അണുബാധ വിജയകരമായി ചികിത്സിച്ച മലയാളി ഡോക്ടർക്ക് അന്താരാഷ്‌ട്ര അംഗീകാരം
മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഡോ.നിയാസ് ഖാലിദിന്റെ ചികിത്സയെ തുടർന്ന് 54 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം നിതേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നു.
അബുദബി | അവയവങ്ങളുടെ പ്രവർത്തനം ഇല്ലാതാക്കി ശ്വസന വ്യവസ്ഥയെ തകർക്കുന്ന മാരക ബാക്ടീരിയ ബാധയെ മറികടക്കാൻ മലയാളി ഡോക്ടറും സംഘവും സ്വീകരിച്ച ചികിത്സാരീതി രേഖപ്പെടുത്തി പ്രശസ്‌ത അന്താരാഷ്‌ട്ര മെഡിക്കൽ ജേർണൽ. സെപാസിയ സിൻഡ്രോം എന്ന ഗുരുതര രോഗബാധയിൽ നിന്ന് ഗോവ സ്വദേശിയായ നിതേഷ് സദാനന്ദ് മഡ്‌ഗോക്കറെയെ കരകയറ്റാൻ ഡോ. നിയാസ് ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന ക്ലിനിക്കൽ നടപടി ക്രമങ്ങളാണ് ഇന്റർനാഷണൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് പ്രസിദ്ധീകരിച്ചത്. 75 ശതമാനം മരണനിരക്കുള്ള ബാക്ടീരിയ ബാധയ്ക്ക് ഡോ.നിയാസ് പിന്തുടർന്ന ചികിത്സാരീതി മെഡിക്കൽ രംഗം ശ്രദ്ധിച്ചു.
കഴിഞ്ഞ വർഷം അവസാനമാണ് അണുബാധയുടെ ലക്ഷണങ്ങളോടെ നിതേഷിനെ അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചത്. ബുർഖോൾഡേറിയ സെപാസിയ കോംപ്ലക്സ് (ബി സി സി) എന്ന ബാക്ടീരിയ കാരണമുള്ള അണുബാധ നിതീഷിന്റെ നില ഗുരുതരമാക്കി. സിസ്റ്റിക് ഫൈബ്രോസിസ് രോഗബാധയുള്ളവരിലാണ് ഈ അണുബാധയുണ്ടാകാറ്. എന്നാൽ സിസ്റ്റിക് ഫൈബ്രോസിസ് ബാധിതനല്ലാത്ത നിതേഷിന് ബാക്ടീരിയ ബാധയുണ്ടായത് ചികിത്സാ നടപടികൾ കൂടുതൽ സങ്കീർണമാക്കി. ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഇന്റെർണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഡോ.നിയാസ് ഖാലിദിന്റെ ചികിത്സയെ തുടർന്ന് 54 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം നിതേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നു.