Ongoing News
അഫ്ഗാനിസ്താനെ നിലംപരിശാക്കി ഇന്ത്യ
രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ മാനവ് സുതറാണ് കളിയിലെ താരം.
മുല്ലന്‍പുര്‍| അഫ്ഗാനിസ്താനെതിരെ നടന്ന ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 565 റൺസ് എന്ന ഭീമൻ വിജയലക്ഷ്യം പിന്തുടർന്ന അഫ്‌ഗാൻ രണ്ട് ഇന്നിങ്‌സിലുമായി വെറും 264 റണ്‍സാണ് ലഭിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ മാനവ് സുതറാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളുടെ കരുത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 564 റൺസ് ഉയർത്തി. 165 പന്തിൽ 11 ബൗണ്ടറികളോടെ രാഹുൽ സെഞ്ച്വറി നേടിയപ്പോൾ, 177 പന്തിൽ 15 ഫോറും ഒരു സിക്‌സും അടക്കം 126 റൺസാണ് നായകൻ ഗില്ലിന്റെ സമ്പാദ്യം. സായ് സുദർശനും റിഷബ് പന്തും 81 റൺസ് വീതം നേടി തിളങ്ങി. വാഷിങ്ടൺ സുന്ദർ അർധസെഞ്ച്വറിയുമായി ടീമിന് ശക്തി പകർന്നു.
അഫ്‌ഗാനിസ്ഥാനായി മുഹമ്മദ് സലിം ആറു വിക്കറ്റ് നേടിയപ്പോൾ ഹഷ്മത്തുള്ള ശാഹിദിയും സിയാഉർ റഹ്‌മാനും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ നിര ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കണ്ടത്. പ്രസിദ്ധ് കൃഷ്ണയും മാനവ് സുതറും ചേർന്ന് അഫ്‌ഗാൻ ബാറ്റിംഗ് നിരയെ തകർത്തു. റഹ്മത് ഷായുടെ 60 റൺസ് മാത്രമാണ് ചെറുത്തുനിൽപ്പായി മാറിയത്. ആദ്യ ഇന്നിങ്സിൽ 152 റൺസിന് പുറത്തായ അഫ്‌ഗാനെതിരെ ഇന്ത്യ ഫോളോ-ഓൺ നിർദേശിച്ചു.
രണ്ടാം ഇന്നിങ്സിലും അഫ്‌ഗാൻ ബാറ്റർമാർക്ക് പ്രതിരോധം കാട്ടാൻ കഴിഞ്ഞില്ല. സെദിക്കുള്ള അത്തൽ ഒഴികെ മറ്റാരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചില്ല. 35.5 ഓവറിൽ അഫ്‌ഗാൻ പോരാട്ടം അവസാനിക്കുകയായിരുന്നു.
ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ നാല് വിക്കറ്റും കുൽദീപ് യാദവ് മൂന്ന് വിക്കറ്റും നേടി. മുഹമ്മദ് സിറാജും മാനവ് സുതറും ഓരോ വിക്കറ്റ് വീതം നേടി ഇന്ത്യയുടെ വമ്പൻ വിജയം ഉറപ്പിച്ചു.







