ആത്മായനം
നമ്മളെങ്ങനെ ഒറ്റപ്പെടാനാണ് ?!
ജീവിതം സ്തംഭിച്ചുപോയി എന്ന വിചാരം മനുഷ്യനെ തെറ്റായ പ്രവണതകളിലേക്കാണ് നയിക്കുക. ആരുണ്ടായാലും ഇല്ലെങ്കിലും അല്ലാഹു ഉണ്ടെന്ന ആലോചന നമ്മെ വീണ്ടും വീണ്ടും മുന്നോട്ടു നയിക്കും. നമ്മുടെ ഉല്ലാസങ്ങളുടെ വേരുകളെ വീണ്ടും മുളപ്പിച്ചു വലുതാക്കും. ഏതു നേരത്തും അല്ലാഹുവിനെ സ്മരിക്കുക എന്നത് നമ്മുടെ സന്തോഷങ്ങളുടെ സ്ഥിരതക്ക് അനിവാര്യമാണ്. അല്ലാഹു കാരുണ്യവാനാണ്, അവൻ നമുക്ക് വേണ്ടതെല്ലാം ഓരോ നിമിഷവും നൽകിക്കൊണ്ടിരിക്കുന്നു.

ആർക്കും എന്നെ വേണ്ട, ചെല്ലുന്നിടത്തെല്ലാം അവഗണന, ഒറ്റപ്പെടുത്തൽ, കൂട്ടുകാരും കുടുംബവും സഹപ്രവർത്തകരും എന്നെ പടിക്കു പുറത്ത് നിർത്തുന്നു. രോഗം കൊണ്ട്, സാമ്പത്തിക തകർച്ച കൊണ്ട്, മാന്യമായ ജോലി ഇല്ലാത്തതുകൊണ്ട്, ഉന്നതമായ തറവാട്ടിൽ ജനിക്കാത്തതുകൊണ്ട്… അങ്ങനെയങ്ങനെ നിരവധി പ്രശ്നങ്ങളാൽ ഏകാന്തതയുടെ ചുഴിയിൽ മനസ്സ് പൊള്ളി കഴിയുന്ന പലരുടെയും കുത്ത്നോവാണിത്.
ശരിക്കും ഒന്നാലോചിച്ചു നോക്കൂ…നമ്മുടെ എല്ലാവരുടെയും സ്രഷ്ടാവ് ആരാണ്. അവന്റെ കാരുണ്യത്തിന്റെ വിശാലത എത്രയാണ്!! കേൾക്കൂ.. വല്ലൊരാൾക്കും ഒരു കൂട്ടുകാരനെ വേണമെങ്കിൽ അവന് അല്ലാഹു മതി എന്നാണ് മഹാന്മാർ പഠിപ്പിക്കുന്നത്.തിരുദൂതർ (സ) യാത്രകളിൽ പ്രാർഥിക്കുകയും പ്രാർഥിക്കാൻ വേണ്ടി നിർദേശിക്കുകയും ചെയ്തതുമതാണ്. “അല്ലാഹ് നീ മാത്രമാണ് യാത്രയിലെ കൂട്ടുകാരൻ’ എന്ന്. നിങ്ങൾ എവിടെയാണെങ്കിലും അള്ളാഹു നിങ്ങൾക്കൊപ്പം ഉണ്ട് എന്ന സൂറ: ഹദീദിന്റെ സന്ദേശം കൂടെ കൂട്ടിവായിക്കാം. നമ്മുടെ ഗദ്ഗദങ്ങൾ ഏറെ അറിയുന്നവൻ അവനാണ്.
നമ്മുടെ വേദനകളെ, വേവലാതികളെ അവന് കൃത്യമായറിയാം. അതിനെല്ലാം പരിഹാരം തരേണ്ടത് അവനാണ്. ആൾക്കൂട്ടത്തിനിടയിലായിരിക്കുമ്പോഴും ഒറ്റപ്പെടുമ്പോഴും ആ സാന്നിധ്യത്തെ നമ്മൾ തിരിച്ചറിയണം. ആര് കൈയൊഴിഞ്ഞാലും അല്ലാഹു നമ്മോടൊപ്പം തന്നെയുണ്ടാകും എന്ന ഉറപ്പ് ദൃഢമാകണം. സൂറ: ഖാഫ് വെളിപ്പെടുത്തും പോലെ “തീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചു. അവന്റെ മനസ്സ് മന്ത്രിക്കുന്നത് നാം അറിയുന്നു. അവന്റെ കണ്ഠ നാഡിയെക്കാൾ അവനുമായി നാം അടുത്താണ്’.
കൂട്ടരേ…, പ്രതിസന്ധിയുടെ കാലത്ത് പ്രാർഥനകളിൽ മുഴുകുന്നവരുണ്ട്.ഒരുപക്ഷേ ആ തീക്ഷ്ണതയിൽ നിന്ന് അവർക്ക് പ്രാർഥനകൊണ്ട് രക്ഷപ്പെടാൻ കഴിയാറില്ല. ആ നേരം അവർ പ്രാർഥനയെ പഴിക്കും. അള്ളാഹു നമ്മെ അവഗണിക്കുന്നു എന്ന് അകത്തും പുറത്തും പറയും. ഇതെല്ലാം സ്രഷ്ടാവിന്റെ പരീക്ഷണമാണ് എന്ന് ബോധ്യമുള്ള, എന്നെക്കുറിച്ച് എന്നെക്കാൾ അവനാണ് അറിവുള്ളത് എന്ന് തിരിച്ചറിഞ്ഞ ഒരാൾക്കും അല്ലാഹു എന്നെ അവഗണിച്ചു എന്ന് തോന്നുകയില്ല. മറിച്ച്, ഇവയൊക്കെയും അവൻ എന്നെ പരിഗണിക്കുന്നതിന്റെ ഭാഗമാണ് എന്നേ തിരിച്ചറിയൂ. ഒറ്റപ്പെടുമ്പോഴും ദൈവിക ബോധമുള്ള ഒരാൾക്ക് ഒറ്റക്കാവുന്നത് അസ്വസ്ഥതയാവില്ല. നമ്മുടെ കൂടെ ആളുണ്ടാകുമ്പോഴും അല്ലാത്തപ്പോഴും സഹായിക്കാൻ അല്ലാഹുവേ ഉള്ളൂ. അവന്റെ സഹായമില്ലാതെ ആർക്കും നമ്മെ സഹായിക്കാനാകില്ല. അവന്റെ സഹായം ഉണ്ടെങ്കിൽ ആരില്ലെങ്കിലും നമ്മുടെ ജീവിതം വർണാഭമായി മുന്നോട്ടു പോകും. നിങ്ങളറിഞ്ഞില്ലേ, തീർച്ച അല്ലാഹു ആകാശഭൂമികളിലെ സർവകാര്യങ്ങളും അറിയും. നാലാമനായിട്ട് അല്ലാഹു ഉണ്ടായിട്ടല്ലാതെ മൂന്നുപേരുടെ സ്വകാര്യ സംഭാഷണം ഉണ്ടാകില്ല.അല്ലാഹു ആറാമൻ ആയിട്ടല്ലാതെ അഞ്ചാളുകളുടെ സ്വകാര്യ സംഭാഷണവുമുണ്ടാകില്ല. അതിനേക്കാൾ ഏറിയാലും കുറഞ്ഞാലും കൂടെ അല്ലാഹു ഉണ്ടാകും.
അവർ എവിടെ ആണെങ്കിലും ( സൂറ: മുജാദല )ജീവിതം സ്തംഭിച്ചുപോയി എന്ന വിചാരം മനുഷ്യനെ തെറ്റായ പ്രവണതകളിലേക്കാണ് നയിക്കുക. ആരുണ്ടായാലും ഇല്ലെങ്കിലും അല്ലാഹു ഉണ്ടെന്ന ആലോചന നമ്മെ വീണ്ടും വീണ്ടും മുന്നോട്ടു നയിക്കും. നമ്മുടെ ഉല്ലാസങ്ങളുടെ വേരുകളെ വീണ്ടും മുളപ്പിച്ചു വലുതാക്കും. ഏതു നേരത്തും അല്ലാഹുവിനെ സ്മരിക്കുക എന്നത് നമ്മുടെ സന്തോഷങ്ങളുടെ സ്ഥിരതക്ക് അനിവാര്യമാണ്. അല്ലാഹു കാരുണ്യവാനാണ്, അവൻ നമുക്ക് വേണ്ടതെല്ലാം ഓരോ നിമിഷവും നൽകിക്കൊണ്ടിരിക്കുന്നു. ശ്രദ്ധിക്കൂ…
നമ്മുടെ ജീവൻ പോലും അനുനിമിഷം നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹമാണ്. സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും പ്രയാസങ്ങൾ ഇല്ലാതെ ശ്വാസം വലിക്കാനെങ്കിലും നമുക്ക് കഴിയുന്നുണ്ടെങ്കിൽ നമ്മൾ ആ കാര്യത്തെ നന്ദിപൂർവം സമീപിക്കണം. ഇല്ലായ്മകളിലും അല്ലാഹുവിനെ സ്നേഹിക്കാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതം സാർഥകമായി. വിശ്വാസികൾ അല്ലാഹുവോട് ശക്തമായ സ്നേഹമുള്ളവരാണ് (സൂറ: അൽബഖറ 165).സദാ അല്ലാഹുവിനെ സ്നേഹപൂർവം ഓർത്തിരിക്കുക എന്നുള്ളത് ഹൃദയ സന്തോഷത്തിന്റെ വിത്താണ്.
സത്യവിശ്വാസികൾ, അവരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ ഓർമകൾ കൊണ്ട് ശാന്തമായിരിക്കുന്നു. അറിയണം അല്ലാഹുവിന്റെ സ്മരണ കൊണ്ട് ഹൃദയങ്ങൾ ശാന്തമാകും (സൂറ: റ അദ് 28) ഇനി പറയൂ… നമ്മൾ ഒറ്റക്കല്ലെന്ന്. നമ്മെ സ്നേഹിക്കുന്ന കാരുണ്യവാനായ റബ്ബ് എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന്.