Connect with us

Articles

ആഗോള ജനാധിപത്യ റിപോര്‍ട്ടുകളും ഇന്ത്യയും

രാജ്യത്ത് ജനാധിപത്യവും സമത്വവും നീതിയും മനുഷ്യാവകാശങ്ങളുമെല്ലാം ചവിട്ടിമെതിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വീഡനിലെ ഗ്രോതെന്‍ബര്‍ഗ് സര്‍വകലാശാല, വീ-ഡെം (സൊസൈറ്റി ഓഫ് ഡെമോക്രസി) ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഏകാധിപത്യ പ്രവണതകള്‍ ഗണ്യമായി വര്‍ധിച്ചതായി ഈ ആഗോള പഠന റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Published

|

Last Updated

ഏറ്റവും മോശമായ ഏകാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ പ്രമുഖരായ അന്താരാഷ്ട്ര ജനാധിപത്യ ഗവേഷണ കേന്ദ്രങ്ങള്‍ വിലയിരുത്തിയിരിക്കുകയാണ്. ജനാധിപത്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളുമെല്ലാം ഇവിടെ വെറും പഴങ്കഥയായി മാറിയിരിക്കുകയാണെന്ന് ഈ അന്താരാഷ്ട്ര റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്വാതന്ത്ര്യം എന്നര്‍ഥമുള്ള ‘ലിബര്‍’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലിബര്‍ട്ടി അഥവാ സ്വാതന്ത്ര്യം എന്ന വാക്കുണ്ടായത്. സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പത്തെ നിര്‍വചിക്കാന്‍ പ്രയാസമാണ്. വൈകാരികമായി ഒട്ടേറെ അര്‍ഥതലങ്ങളുള്ള ഒരു പദമാണത്. ചിന്തകരെയും വിപ്ലവകാരികളെയും അത് ആവേശം കൊള്ളിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മഹത്തായ നന്മയായി, പൗരന്റെ ഏറ്റവും വിലപ്പെട്ട സ്വത്തായി, മനുഷ്യന്റെ അന്തസ്സത്തയായി സ്വാതന്ത്ര്യത്തെ പൊതുവെ കണക്കാക്കുന്നു.

എല്ലാ മനുഷ്യരും തുല്യരാണെന്നും എല്ലാവര്‍ക്കും തുല്യഅവസരവും പരിഗണനയും അംഗീകാരവും പ്രതിഫലവും ലഭിക്കണമെന്നുമുള്ള ആശയത്തെയാണ് സമത്വം എന്ന് പറയുന്നത്. സമത്വം ഒരു നൂതന സങ്കല്‍പ്പമല്ല. മാനവ സമത്വം എന്ന ആശയം എക്കാലവും നിലനിന്നിരുന്നു. ഗ്രീസിലെയും റോമിലെയും തത്ത്വചിന്തകന്‍മാര്‍ സമത്വ സങ്കല്‍പ്പത്തെ മുറുകെ പിടിച്ചിരുന്നു. സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അസമത്വങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് സമത്വ സങ്കല്‍പ്പം ആവിര്‍ഭവിച്ചത്. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം, ഫ്രാന്‍സിലെ മനുഷ്യാവകാശ പ്രഖ്യാപനം, സോഷ്യലിസത്തിന്റെ ഉയര്‍ച്ച എന്നിവ സമത്വമെന്ന ആശയത്തിന്റെ പരിണാമത്തിലെ പ്രധാന നാഴികകല്ലുകളായിരുന്നു.

അനേകം അര്‍ഥതലങ്ങളുള്ള മറ്റൊരു വാക്കാണ് നീതി. നിയമപരമായ പരിരക്ഷയെ നീതിയെന്ന് വിളിക്കുന്നു. ഒരു വ്യക്തിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ആ വ്യക്തിക്ക് സംരക്ഷണം നല്‍കേണ്ടതിനെയും നീതിയെന്ന് പറയുന്നു. നീതി നിയമവുമായും സദാചാരവുമായും ബന്ധപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ അവകാശങ്ങളും ചുമതലകളും നിര്‍ണയിക്കുന്നത് നീതിയാണ്. സമൂഹത്തിന്റെ അഭിവൃദ്ധിയാണ് നീതിയുടെ രക്ഷ.

മനുഷ്യജീവിതത്തിന്, അതിന്റെ വികാസത്തിന് അത്യന്താപേക്ഷിതമായ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങള്‍. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് പരിഷ്‌കൃത രാഷ്ട്രങ്ങള്‍ അതിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്ന അവകാശങ്ങളാണത്. ഈ അവകാശങ്ങള്‍ മനുഷ്യന് ജന്മനാ ലഭിക്കുന്നവയാണ്. മനുഷ്യാവകാശങ്ങള്‍ ധാര്‍മികവും നിയമപരവും രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങളുടെ ഒരു സമന്വയമാണ്.

എന്നാല്‍, നമ്മുടെ രാജ്യത്ത് ജനാധിപത്യവും സമത്വവും നീതിയും മനുഷ്യാവകാശങ്ങളുമെല്ലാം ചവിട്ടിമെതിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വീഡനിലെ ഗ്രോതെന്‍ബര്‍ഗ് സര്‍വകലാശാല, വീ-ഡെം (സൊസൈറ്റി ഓഫ് ഡെമോക്രസി) ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഏകാധിപത്യ പ്രവണതകള്‍ ഗണ്യമായി വര്‍ധിച്ചതായി ഈ ആഗോള പഠന റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ റിപോര്‍ട്ട് പ്രകാരം തിരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ലോകത്ത് നൂറ്റിയെട്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. താന്‍സാനിയ, ബൊളീവിയ, മെക്സിക്കോ, സിംഗപ്പൂര്‍, നൈജീരിയ എന്നിവക്കും താഴെയാണ് ഇന്ത്യയുടെ റാങ്ക്. ലിബറല്‍ ജനാധിപത്യ സൂചികയില്‍ (എല്‍ ഡി ഐ) വളരെ താഴ്ന്ന നിലയിലാണെന്നതിനു പുറമെ ഇന്ത്യയുടെ റാങ്കിംഗ് 2022ലെ 100ാം സ്ഥാനത്ത് നിന്ന് ഈ വര്‍ഷം 108ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ 110ാം സ്ഥാനത്താണ്. ജനാധിപത്യ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 97 ആണ്. സമത്വ സൂചികയിലാകട്ടെ 123 ആണ് ഇന്ത്യയുടെ സ്ഥാനം. 2022ല്‍ ആഗോള പൗരന്മാര്‍ ആസ്വദിച്ച ജനാധിപത്യത്തിന്റെ നിലവാരം 1986ലെ നിലവാരത്തിലേക്ക് താഴ്ന്നുവെന്ന് റിപോര്‍ട്ടവകാശപ്പെടുന്നു. ആഗോളതലത്തില്‍ ഏകാധിപത്യ പ്രവണത വളര്‍ന്നുവരുന്നുണ്ട്. ഏഷ്യാ പെസഫിക് മേഖലയില്‍ ജനാധിപത്യത്തിന്റെ നിലവാരം അതിവേഗം മോശമായിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യവും ഈ പഠന റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് ജനാധിപത്യം നിലനില്‍ക്കുന്ന ഈ പ്രദേശങ്ങളിലെ 350 കോടി ജനങ്ങള്‍ക്ക് അതിന്റെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്നു. ഇതില്‍ തന്നെ ഇന്ത്യയിലാണ് ഏറ്റവും മോശം സാഹചര്യം നിലനില്‍ക്കുന്നതെന്ന് ഈ റിപോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിലുള്ള സര്‍ക്കാറാണ് ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും ജനാധിപത്യവും കുറയുന്നതിന് ഉത്തരവാദികളെന്ന് വീ-ഡെം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏകാധിപത്യ പ്രവണതയുടെ ഭാഗമായി മാധ്യമങ്ങള്‍ക്കും പൗരസമൂഹത്തിനും നേരേയുള്ള കടന്നാക്രമണം ഇന്ത്യയില്‍ വര്‍ധിച്ചിരിക്കുകയാണ്. അക്കാദമിക്കലും സാംസ്‌കാരികവുമായ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ഇന്ത്യയില്‍ അപകടത്തിലായിരിക്കുകയാണ്. രാജ്യത്ത് നിത്യേന സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകളുടെ പ്രചാരണം, ധ്രുവീകരണം, ഏകാധിപത്യവത്കരണം എന്നിവ പരസ്പര ബന്ധിതമാണെന്ന് വീ- ഡെം റിപോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. വോട്ടെടുപ്പിലൂടെ ഏകാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് 2021ലെ റിപോര്‍ട്ടില്‍ വീ-ഡെം ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നു. അക്കൊല്ലം തന്നെ മറ്റൊരു പഠന റിപോര്‍ട്ടില്‍, ഇന്ത്യയില്‍ സ്വാതന്ത്ര്യം ഭാഗികമാണെന്ന് വാഷിംഗ്ടണ്‍ ഡി സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഹൗസും അവരുടെ കണ്ടെത്തലുകള്‍ പുറത്തുവിട്ടിരുന്നു.

സ്വീഡന്‍ കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സ്, ജനാധിപത്യം വന്‍തകര്‍ച്ചയിലേക്ക് നീങ്ങുന്ന പ്രധാന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ആഗോള ജനാധിപത്യ റിപോര്‍ട്ടില്‍ ഇന്ത്യക്ക് നല്‍കിയത് ഏതാണ്ട് അടിയന്തരാവസ്ഥാ കാലത്തേതിന് തുല്യമായ സ്‌കോറാണ്. സര്‍ക്കാറിന്റെ ജനകീയ സ്വഭാവം 1975ല്‍ 0.59 ആയിരുന്നത് 1995ല്‍ 0.69 ആയി ഉയര്‍ന്നു. 2020ല്‍ ഇത് ഇടിഞ്ഞ് 0.61 ആയി. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ശ്രീലങ്കക്കും ഇന്തോനേഷ്യക്കുമൊപ്പം ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇന്ത്യക്ക് ഈ പഠന റിപോര്‍ട്ടില്‍ നല്‍കിയിട്ടുള്ളത്.

ലോകത്തിലെ വികസിത രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും സാമ്പത്തിക മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും ആയുധ ശക്തിയുടെ കാര്യത്തിലുമെല്ലാം ഏത് വന്‍കിട രാജ്യത്തെയും കവച്ചുവെക്കാനുള്ള കരുത്ത് ഈ രാജ്യം നേടിയെടുത്തിട്ടുണ്ടെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിലവില്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയും അന്താരാഷ്ട്ര വേദികളിലും അന്താരാഷ്ട്ര സമൂഹത്തോടും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഊതിപ്പെരുപ്പിച്ചതാണെന്നും യാഥാര്‍ഥ്യത്തോട് ഒരു ബന്ധവുമില്ലാത്തതാണെന്നും അന്താരാഷ്ട്ര സമൂഹം പുറത്തുവിടുന്ന ഓരോ പഠന റിപോര്‍ട്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യവും സമത്വവും നീതിയും മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും എല്ലാം നിഷേധിക്കപ്പെട്ട ലോകത്തിലെ ഏറ്റവും പിന്നണി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണെന്നുള്ള യാഥാര്‍ഥ്യമാണ് സ്വീഡനിലെ ഗ്രോതെന്‍ബര്‍ഗ് സര്‍വകലാശാലയുടെ വീ-ഡെം റിപോര്‍ട്ട് അടിവരയിട്ട് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ജനാധിപത്യവും സമത്വവും നീതിയും നിലനിന്നുകാണാനാഗ്രഹിക്കുന്ന ജനകോടികളെയാകെ ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ് ഈ റിപോര്‍ട്ടെന്ന കാര്യത്തില്‍ സംശയമില്ല.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428