Connect with us

From the print

ചര്‍ച്ചയില്‍ അതൃപ്തി; ലീഗ് നിലപാട് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിനെ അറിയിക്കും

യു ഡി എഫിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രം നടക്കേണ്ട ചര്‍ച്ച ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് ലീഗിനുള്ളത്.

Published

|

Last Updated

മലപ്പുറം | മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മുസ്‌ലിം ലീഗിന് അതൃപ്തി. യു ഡി എഫിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രം നടക്കേണ്ട ചര്‍ച്ച ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് ലീഗിനുള്ളത്. അതേസമയം, ചര്‍ച്ചയില്‍ നേരിട്ട് ഇടപെടില്ലെന്നും ഇക്കാര്യത്തില്‍ അവശ്യഘട്ടം വന്നാല്‍ ഹൈക്കമാന്‍ഡിനെ നേരിട്ട് അഭിപ്രായം അറിയിക്കുമെന്നുമാണ് ലീഗ് നിലപാട്. മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പാണക്കാട്ട് എത്തുന്നതിനിടെയാണ് ലീഗ് നിലപാടെടുത്തത്. ആരുടെയും പക്ഷം പിടിക്കേണ്ടെന്നാണ് ലീഗ് തീരുമാനം.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പരസ്യപ്പോര് തുടരുന്നത് നാണക്കേടാണെന്നും ഇത്തരം ചര്‍ച്ചകള്‍ ശരിയല്ലെന്നുമാണ് ലീഗ് പക്ഷം. കഴിഞ്ഞ ദിവസം കെ പി സി സി വര്‍ക്കിംഗ്് പ്രസിഡന്റ് എ പി അനില്‍കുമാര്‍ പാണക്കാട്ടെത്തി ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചപ്പോഴും ആവശ്യമായ സമയത്ത് ലീഗിന്റെ നിലപാട് അറിയിക്കാമെന്ന സൂചനയാണ് നല്‍കിയത്.

നവമാധ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച യു ഡി എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് ലീഗ് വിലയിരുത്തല്‍. മുഖ്യമന്ത്രിയെ തീരുമാനിക്കല്‍ കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യമായിരിക്കെ അക്കാര്യത്തില്‍ ഇടപെട്ട് ലീഗ് അഭിപ്രായം പറഞ്ഞാല്‍ പാര്‍ട്ടിയുടെ മന്ത്രിമാരെ നിര്‍ണയിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് അഭിപ്രായം പറയുന്നതിന് ഇടവരുത്തുമെന്നും ഈ സാഹചര്യം ഒഴിവാക്കുന്നത് തടയാന്‍ കൂടിയാണ് ‘മുഖ്യമന്ത്രി ചര്‍ച്ചയില്‍’ അഭിപ്രായം പറയേണ്ടെന്ന നിലപാടില്‍ ലീഗെത്തിയത്.

 

Latest