From the print
ഡൽഹി കലാപ കേസ്: തെളിവില്ല; പത്ത് പേരെ വെറുതെവിട്ടു
ഡൽഹിയിലെ ശിവ വിഹാർ പ്രദേശത്ത് കലാപം, തീവെപ്പ്, കൊള്ള എന്നിവ നടന്നതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ കേസെടുത്തത്.
ന്യൂഡൽഹി | വടക്കു കിഴക്കൻ ഡൽഹിയിൽ 2020ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ പത്ത് പേരെ ഡൽഹി കോടതി വെറുതെ വിട്ടു. കുറ്റാരോപിതർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പോലീസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കർക്കർദൂമ കോടതിയിലെ അഡീഷനൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് പത്ത് പേരെ വെറുതെ വിട്ടത്.
കുറ്റാരോപിതനായ മുഹമ്മദ് ഷാനവാസ്, മുഹമ്മദ് ശുഐബ്, ഷാരൂഖ്, റാശിദ്, ആസാദ്, അശ്‌റഫ് അലി, പർവേസ്, മുഹമ്മദ് ഫൈസൽ, റാശിദ്, മുഹമ്മദ് താഹിർ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വാദങ്ങളിലെ കൃത്രിമത്വവും സാക്ഷികളുടെ മൊഴികളുടെ വൈരുധ്യവും കാരണം പ്രതികളെ വെറുതെ വിടുന്നതായി കോടതി വ്യക്തമാക്കി.
ഡൽഹിയിലെ ശിവ വിഹാർ പ്രദേശത്ത് കലാപം, തീവെപ്പ്, കൊള്ള എന്നിവ നടന്നതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ കേസെടുത്തത്.
കലാപത്തിനിടെ ഡൽഹിയിലെ ഗോകുൽപുരി പ്രദേശത്തെ വീട്ടിൽ കയറി പ്രതികൾ വീട്ടുപകരണങ്ങളും മറ്റും കത്തിച്ചുവെന്നതായിരുന്നു കേസ്. വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും സ്വർണവും വെള്ളി ആഭരണങ്ങളും കൊള്ളയടിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു. പതിനേഴ് സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.



