Connect with us

pocso case

പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും

2016 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്

Published

|

Last Updated

പത്തനംതിട്ട | അര്‍ധരാത്രിയില്‍ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അതിക്രമിച്ച് കയറി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് സിജോ ഭവനില്‍ സിജോ രാജുവിനെ (30)യാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി തടവിനും പിഴ ശിക്ഷയ്ക്കും വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമം 452ാം വകുപ്പ് പ്രകാരം അതിക്രമിച്ചു കടന്നതിന് അഞ്ചു വര്‍ഷം തടവും 40,000 രൂപ പിഴയും 354ാം വകുപ്പു പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ടു വര്‍ഷം തടവും 20,000 രൂപ പിഴയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ചതിന് പോക്സോ ആക്ട് വകുപ്പ് 8 പ്രകാരം മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയമാണ് ശിക്ഷ.

തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ഏറ്റവും കൂടിയ തടവു ശിക്ഷയായ അഞ്ച് വര്‍ഷം ജയില്‍വാസം അനുഭവിക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി തടവില്‍ കഴിയണം. പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി.

2016 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രാത്രി ഉറങ്ങാന്‍ അമ്മയോടൊപ്പം കിടന്നതായിരുന്നു പെണ്‍കുട്ടി. അര്‍ധരാത്രിയോടെ ആരോ ശരീരത്ത് പിടിക്കുന്നതു മനസിലാക്കി ഞെട്ടി ഉണര്‍ന്നപ്പോള്‍ പ്രതി കട്ടിലില്‍ ഇരിക്കുന്നതായി ലൈറ്റ് വെളിച്ചത്തില്‍ കണ്ടു. തുടര്‍ന്ന് മകളും അമ്മയും ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രതി അയാളുടെ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ച വേളയിലാണ് സംഭവം ഉണ്ടായത്. പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് ഹാജരായി.

Latest