Connect with us

Ongoing News

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം ഉപേക്ഷിച്ചു; മൂന്നുപേര്‍ പോലീസ് പിടിയില്‍

തൃശൂര്‍ മണ്ണുത്തി സ്വദേശി ശരത്തിനെ (23) ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ച കേസിലാണ് അറസ്റ്റ്.

Published

|

Last Updated

തിരുവല്ല | യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം ഉപേക്ഷിച്ച നാലംഗ സംഘത്തിലെ മൂന്നുപേര്‍ പോലീസിന്റെ പിടിയില്‍. തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയില്‍ രാഹുല്‍ മനോജ് (കൊയിലാണ്ടി രാഹുല്‍ -29), കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്സാണ്ടര്‍ (26), കിഴക്കന്‍ മുത്തൂര്‍ പ്ലാംപറമ്പില്‍ കരുണാലയത്തില്‍ എ ദീപുമോന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ട തിരുവല്ല മഞ്ഞാടി തൈമലയില്‍ കെവിന്‍ മാത്യു ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

തൃശൂര്‍ മണ്ണുത്തി സ്വദേശി ശരത്തിനെ (23) ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10ന് പായിപ്പാട്ടു നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത്തിനെ കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം നാലംഗ സംഘം അതേ കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. രാത്രി മുഴുവന്‍ ശരത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഗുണ്ടാസംഘം കവിയൂരിന് സമീപം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ശരത്തിന്റെ കാറും അടിച്ചു തകര്‍ത്ത ശേഷം അവിടെ ഉപേക്ഷിച്ചു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ച ശരത്ത് ചികിത്സയിലാണ്. മാന്താനം സ്വദേശി സേതുവിന്റെ ഉടമസ്ഥതയിലുള്ള ജെ സി ബിയുടെ ഡ്രൈവറാണ് ശരത്.

ഗുണ്ടാസംഘത്തിന് സേതുവുമായി മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായി പറയുന്നു. ശരത്ത്, സേതുവുമായി ഒത്തുചേര്‍ന്ന് സംഘത്തിനെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ശരത്തിനെ ആക്രമിച്ച ശേഷം പ്രതികള്‍ റെയില്‍വേ സ്റ്റേഷന് സമീപം വടിവാള്‍ കാണിച്ച് ഓട്ടോ ഡ്രൈവറെയും ഭീഷണിപ്പെടുത്തി. ഏറെനേരം അവിടെ ബഹളമുണ്ടാക്കിയ ഇവരെ പിടികൂടാനെത്തിയ തിരുവല്ല പോലീസിന്റെ വാഹനത്തെയും വാഹനമിടിപ്പിച്ച ശേഷമാണ് പ്രതികള്‍ മുങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളും ഇവര്‍ ഉപയോഗിച്ച കാറും ഡി വൈ എസ് പി. എസ് അഷാദിന്റെ നേതൃത്വത്തില്‍ സി ഐ. ബി കെ സുനില്‍ കൃഷ്ണന്‍, എസ് സി പി ഒമാരായ അഖിലേഷ്, മനോജ്, സി പി ഒ അവിനാശ് എന്നിവരുടെ സംഘം കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Latest