Connect with us

National

ഭർത്താവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം;യുവതി അറസ്റ്റില്‍

യുവതി ഭര്‍ത്താവിനെ കെട്ടിയിട്ട് മര്‍ദിക്കുകയും ശരീരത്തില്‍ പൊള്ളിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് പരാതി.

Published

|

Last Updated

ലഖ്‌നൗ | ഭര്‍ത്താവിനെ കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും കൊല്ലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയില്‍ മുപ്പതുകാരി മെഹര്‍ ജഹാനയാണ് പോലീസിന്റെ പിടിയിലായത്.

ഭര്‍ത്താവ് മനാന്‍ സൈദിയെ യുവതി മദ്യം കുടുപ്പിച്ച് ബോധരഹിതനാക്കിയ ശേഷം കെട്ടിയിട്ട് മര്‍ദിക്കുകയും ശരീരത്തില്‍ പൊള്ളിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് യുവാവ് ഭാര്യക്കെതിരെ പരാതി നല്‍കിയത്.

ഭര്‍ത്താവിനെ നഗ്നനാക്കി മര്‍ദിക്കുന്നതും നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.തുടര്‍ന്ന് ഭാര്യയുടെ നിര്‍ബന്ധപ്രകാരം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇരുവരും  മാറി താമസിക്കുകയായിരുന്നു.വീട് മാറിത്താമസിച്ചതോടെയാണ് യുവതി ഭര്‍ത്താവിനു നേരെ ക്രൂര ആക്രമണം നടത്താന്‍ തുടങ്ങിയത്. സംഭവ വിവരം പുറത്തുപറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലയക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി.

ഭാര്യയുടെ ഉപദ്രവം കൂടിയപ്പോഴാണ് യുവാവ് വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ച് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്.തുടര്‍ന്ന് തെളിവു സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്ക്‌നേരെ പോലീസ് കേസെടുത്തിരിക്കുന്നത്.