Editors Pick
വേനല്‍ക്കാലത്തെ കാലി സംരക്ഷണം
കന്നുകാലികള്‍ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്‍റേയും രാഷ്ട്രത്തിന്‍റേയും സമ്പത്താണ്. അവയെ ശ്രദ്ധയോടെയും സ്നേഹത്തോടെയും കൈകാര്യം ചെയ്യുക.
കടുത്ത വേനല്‍ മനുഷ്യരെയെന്നപോലെ കന്നുകാലികളെയും വിഷമസന്ധിയിലാക്കിയിരിക്കയാണ്. പലയിടങ്ങളിലായനി അമ്പതിലേറെ കന്നുകാലികള്‍ കുഴഞ്ഞുവീണു മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷതാപം കൂടുതൽ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാം.
മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ ഉപദേശമനുസരിച്ച് നമുക്ക് ഇതിനെ എങ്ങനെ നേരിടാമെന്ന് നോക്കാം.
- കനത്ത വെയിലുള്ളപ്പോള്‍ കന്നുകളെ പുറത്തുവിടാതിരിക്കുക.
- ഇടക്കിടെ കുടിക്കാനായി പാത്രങ്ങളില്‍ ശുദ്ധജലം നിറച്ചു വെക്കുക.
- കൂടുകളിലെ അമിത താപം നിയന്ത്രിക്കാനായി മേല്‍ക്കൂരയില്‍ പുല്ലോ ഓലയോ വിരിക്കുക.
- ഒരു നേരമെങ്കിലും കുളിപ്പിക്കുകയോ ശരീരത്തില്‍ വെള്ളം സ്പ്രേ ചെയ്യുകയോ ചെയ്യണം.
- ചൂട് കൂടുതലുള്ള സമയങ്ങളില്‍ ഊർജം അധികമുള്ള ഭക്ഷണങ്ങളായ അരി, ധാന്യങ്ങൾ, കപ്പ തുടങ്ങിയവ നലകുന്നത് ഒഴിവാക്കുക
- തീറ്റയിൽ ധാതുലവണ മിശ്രിതം ഉൾപ്പെടുത്തണം. ധാതുലവണങ്ങളായ സെലിനിയം, കാഡ്മിയം, സിങ്ക്, കൊബാൾട്ട് എന്നീ ധാതുക്കൾ ചൂടുമൂലമുള്ള ആഘാതങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു.
- വൈക്കോൽ രാത്രികാലങ്ങളിലും, പച്ചപ്പുല്ല് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമായി നൽകണം. കാലിത്തീറ്റയോടൊപ്പം യീസ്റ്റ് 10 ഗ്രാം എന്ന നിരക്കിൽ നൽകുന്നത് നല്ലതാണ്.
- പച്ചപ്പുല്ലിന് ക്ഷാമമുള്ള സമയങ്ങളില്‍ അസോള തീറ്റയായി കൊടുക്കാം. പച്ചപ്പുല്ലിലുള്ളതിന്റെ മൂന്നിരട്ടി യോളം മാംസ്യം അടങ്ങിയ പന്നൽ ചെടിയാണ് അസോള. അതുകൊണ്ടു തന്നെ പച്ചപ്പുല്ലിന്റെ ക്ഷാമം മൂലമുള്ള പോഷകക്കുറവ് പരിഹരിക്കാൻ ഒരു പരിധിവരെ ഇതിനു സാധിക്കും. ഇത് നമുക്ക് വീട്ടില്‍ വളര്‍ത്താനാവും.
- മുതിര, ചെറുപയർ, വൻപയർ തുടങ്ങിയ പയറുവർഗങ്ങൾ 12 മണിക്കൂർ കുതിർത്തശേഷം സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ട്രേകളിൽ നിരത്തി കിളിർപ്പിച്ച് ഏഴു ദിവസം വരെ പകൽസമയങ്ങളിൽ രണ്ടു മണിക്കൂർ ഇടവിട്ട് ജലലഭ്യത ഉറപ്പുവരുത്തി ഏഴാം ദിവസം ചെടികൾ വേരോടെ പിഴുത് തീറ്റയായി നൽകാം. ഇത് വേനൽക്കാലത്ത് പശുക്കൾക്ക് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും. പോഷകലഭ്യതയും ഉറപ്പു വരുത്തും.
കന്നുകാലികള്‍ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്‍റേയും രാഷ്ട്രത്തിന്‍റേയും സമ്പത്താണ്. അവയെ ശ്രദ്ധയോടെയും സ്നേഹത്തോടെയും കൈകാര്യം ചെയ്യുക.
---- facebook comment plugin here -----